ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആദ്യമായി എത്തിയ പ്രധാനമന്ത്രിയെ കേരളം വേണ്ടവിധത്തില്‍ സ്വാഗതം ചെയ്തോ, കേരളത്തിന്റെ ഹൃദയവികാരങ്ങളെ പര്യാപ്തമായ വിധത്തില്‍ അദ്ദേഹത്തെ ഭരണകര്‍ത്താക്കള്‍ അറിയിച്ചോ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്. വാസ്തവത്തില്‍ രണ്ടു ദിവസം കേരളത്തില്‍ തങ്ങിയ പ്രധാനമന്ത്രിയെ അര്‍ഹിക്കുന്ന തരത്തില്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളം പരാജയപ്പെട്ടു എന്നത് വെറും ആരോപണമല്ല; വസ്തുതയാണ്. ഔദ്യോഗികമായി മോദിയെ ഭരണകൂടം ഒരു പക്ഷേ, സ്വീകരിച്ചിട്ടുണ്ടാവാം. എന്നാല്‍ കേരളത്തിന്റെ ഹൃദയവികാരങ്ങള്‍ക്ക് ഒത്തരീതിയില്‍ അതൊക്കെ നടന്നോ എന്ന കാര്യത്തില്‍ സംശയം നിലനില്ക്കുന്നു.
കേരളത്തിന്റെ സ്ഥിതിഗതികളും അവസ്ഥയും അറിയിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടായിരുന്നുവെങ്കില്‍ ചിത്രം മാറിമറിഞ്ഞേനെ. വിവാദംകൊണ്ട് തോരണം തൂക്കാനാണ് ഇവിടുത്തെ വലത് ഭരണകൂടവും ഇക്കാര്യത്തില്‍ അവരോട് മത്സരിക്കുന്ന പ്രതിപക്ഷവും ശ്രമിച്ചത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു പ്രധാനമന്ത്രിയെ തങ്ങളെന്തിന് ആത്മാര്‍ത്ഥമായി സ്വീകരിക്കണം എന്ന തരത്തിലേക്ക് അധപ്പതിച്ചുവെന്ന് ഏത് നിഷ്പക്ഷമതിക്കും വിലയിരുത്താന്‍ പറ്റും. പ്രധാനമന്ത്രിയുടെ മുമ്പില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് സ്ഥിതിഗതികള്‍ മെച്ചമാക്കണമെന്ന വിവേകത്തിലേക്ക് ഇരുകൂട്ടരും ഉണര്‍ന്നെഴുന്നേറ്റില്ല എന്നതാണ് വാസ്തവം.
പകരം മാധ്യമങ്ങളെ കൂട്ടുപിടിച്ചും തല്‍പ്പരകക്ഷികളുടെ പാട്ടിനൊപ്പം ചുവടുവെച്ചും സമയം പാഴാക്കുകയായിരുന്നു.
ഇത്തരം അലംഭാവ നടപടികള്‍കൊണ്ട് സംഭവിച്ചത് കേരളത്തിന്റെ വികാരങ്ങള്‍ യഥാര്‍ത്ഥ കേന്ദ്രങ്ങളില്‍ എത്തിയില്ല എന്നതാണ്. ആര്. ശങ്കറിന്റെ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വ്യാഖ്യാനങ്ങളും മറ്റുമാണ് ഉണ്ടായത്. ഓരോരുത്തരുടെയും ഭാവനയ്ക്കൊത്ത് കാര്യങ്ങള്‍ വിശദീകരിക്കുകയും ആയത് ചര്‍ച്ചയാക്കുകയും ചെയ്തു. അതിന്റെ പിന്നാലെ പോയ ഇവിടുത്തെ ഭരണകൂടവും പ്രതിപക്ഷവും വസ്തുതകളില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയിച്ചെങ്കിലും നരേന്ദ്രമോദിയെ നെഞ്ചേറ്റുന്നതില്‍ അതൊന്നും തടസ്സമായില്ല.
അതിന്റെ നേര്‍ക്കാഴ്ചയാണ് തൃശൂരിലെ തേക്കിന്‍കാട് മൈതാനിയിലും കൊല്ലം എസ്എന്‍ കോളജ് ഗ്രൗണ്ടിലും കണ്ടത്. കേരളം എങ്ങനെ പ്രധാനമന്ത്രിയോട് പെരുമാറിയാലും അദ്ദേഹം പക്ഷേ, കേരളത്തിന്റെ മനസ്സില്‍ കുളിര്‍മഴ പെയ്യിക്കുന്ന തരത്തില്‍ തന്നെയാണ് പെരുമാറിയതും, വാഗ്ദാനങ്ങള്‍ നല്കിയതും. ഇടതിനും വലതിനുമൊപ്പം കേരളത്തില്‍ ഇനി മൂന്നാം ശക്തി എങ്ങനെയൊക്കെയാണ് ജനങ്ങളെ സേവിക്കുകയെന്നതിലേക്ക് അദ്ദേഹം വിരല്‍ചൂണ്ടി. മൂന്നാം ശക്തിയുടെ ചെറിയൊരു പ്രഭാവമാണ് തൃശൂരില്‍ കാണുന്നതെന്ന വിവരവും പ്രധാനമന്ത്രി അറിഞ്ഞു. അതിന്റെ ആവേശങ്ങളിലേക്ക് പെയ്തിറങ്ങിയ മോദി നേരത്തെ കേരളത്തില്‍ എത്താന്‍ കഴിയാതിരുന്നതിനെക്കുറിച്ചും ശബരിമലയില്‍ ദര്‍ശനം നടത്താനാഗ്രഹിക്കുന്നതിനെപ്പറ്റിയും മനസ്സുതുറന്നു.
തൃശൂരിലെ കാവിക്കടലിന്റെ അരികില്‍ നിന്ന് ഈ സംസ്ഥാനത്തിന്റെ ഗതിവിഗതികളില്‍ പങ്കാളികളായ ഇരുമുന്നണികളുടെയും രാഷ്ട്രീയ തൊട്ടുകൂടായ്മക്കു നേരെ അദ്ദേഹത്തിന്റെ വാക്കുകള്‍ ചാട്ടുളിയായി. കേരളത്തിന്റെ വികസനവും സമൃദ്ധിയും ലക്ഷ്യമിട്ടുള്ള ഒട്ടേറെ കാര്യങ്ങള്‍ മോദി വാഗ്ദാനം ചെയ്തു. ത്രിപുരയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവിടത്തെ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത മോദി ആ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ അനുവദിച്ചത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഇവിടെ വിവാദം വിളയിച്ചെടുക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെയും സഹായികളുടെയും ഭാഗത്തുനിന്നുണ്ടായത്.
സമത്വമുന്നേറ്റ യാത്രയും അതുണ്ടാക്കിയ വികാരവും അതിന്റെ ചൂടാറും മുമ്പുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും മറ്റും ചേര്‍ന്ന അന്തരീക്ഷം ഇരുമുന്നണികളുടെയും ഉറക്കംകെടുത്തിയിട്ടുണ്ട്. തങ്ങള്‍ ഇതുവരെ ജനങ്ങളെ ധരിപ്പിച്ചതുപോലെയല്ല കാര്യങ്ങള്‍ എന്നവര്‍ക്കു ബോധ്യമായി. നേരത്തെയുള്ള കലാപരിപാടികള്‍കൊണ്ട് രക്ഷപ്പെടാനാവില്ല എന്നും തിരിച്ചറിഞ്ഞു. കേരളത്തില്‍ ശക്തിയാര്‍ജിച്ചിരിക്കുന്ന മൂന്നാം മുന്നണിക്കെതിരെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിക്കാനുള്ള തത്രപ്പാടിലാണവര്‍. മൂന്നാം മുന്നണിക്ക് ഗതിവേഗമുണ്ടാക്കുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ അട്ടിമറിക്കാന്‍ ചര്‍ച്ചകള്‍ മറ്റൊരുവഴിക്ക് ഗതിമാറ്റാന്‍ അവര്‍ തയ്യാറായതും അതുകൊണ്ടാണ്. നിരീക്ഷണത്തിലും വിശകലനത്തിലും അസാമാന്യ പ്രതിഭയായ നരേന്ദ്രമോദി അതൊക്കെ തിരിച്ചറിഞ്ഞു എന്നത് അവര്‍ക്ക് ഇടിത്തീയായിട്ടുണ്ട്.
ഇരുമുന്നണികളെയും കണക്കിന് മോദി കശക്കിയതിന് പിന്നില്‍ അതുതന്നെ. ഇവിടുത്തെ രാഷ്ട്രീയ അയിത്തം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയെങ്കിലും ജനങ്ങളെ അദ്ദേഹം മറന്നില്ല. വേണ്ടതെന്തൊക്കെയെന്ന് വേണ്ടപ്പെട്ടവര്‍ ബോധിപ്പിച്ചില്ലെങ്കിലും വേണ്ടതൊക്കെ നല്‍കാമെന്ന വാഗ്ദാനത്തോടെയാണ് പ്രധാനമന്ത്രി തിരിച്ചുപോയത്. അതേസമയം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തന്നെയാണോ താന്‍ സന്ദര്‍ശനം നടത്തിയതെന്ന സംശയം അദ്ദേഹത്തിനുണ്ടാവാനുള്ള സാധ്യത ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: