ഫട്ടോര്‍ദ: രണ്ടാം പാദത്തിലെ വിജയത്തിന്റെ കരുത്തില്‍ എഫ്സി ഗോവ ഐഎസ്എല്‍ രണ്ടാം പതിപ്പിന്റെ കലാശപ്പോരാട്ടത്തിന്. ആദ്യപാദത്തില്‍ 1-0ന് പരാജയപ്പെട്ട സീക്കോയുടെ എഫ്സി ഗോവ ഇന്നലെ സ്വന്തം മൈതാനത്ത് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ദല്‍ഹി ഡൈനാമോസിനെ തകര്‍ത്താണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. കളിയുടെ 11-ാം മിനിറ്റില്‍ ജോഫ്രെയും 27-ാം മിനിറ്റില്‍ റാഫേല്‍ കൊയല്ഹോയും 84-ാം മിനിറ്റില്‍ ഡുഡുവും ഗോവക്കായി ഗോളുകള്‍ നേടി. ഇരുപാദങ്ങളിലുമായി 3-1ന്റെ വിജയവുമായാണ് എഫ്സി ഗോവ തങ്ങളുടെ ആദ്യ ഐഎസ്എല്‍ ഫൈനലിലേക്ക് കുതിച്ചത്.
റോബര്‍ട്ടോ കാര്‍ലോസ് ആദ്യപാദ സെമിയില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ സ്വന്തം മൈതാനത്ത് അഞ്ച് മാറ്റങ്ങളുമായാണ് സീക്കോ ടീമിനെ ഇറക്കിയത്. ഡുഡു, റാഫേല്‍ കൊയല്‍ഹോ, മന്ദര്‍ ദേശായി, ബിക്രംജിത്, റോമിയോ ഫെര്‍ണാണ്ടസ് എന്നിവര്‍ കളത്തിലെത്തിയപ്പോള്‍ നാരായണ്‍ ദാസ്, രാജു ഗെയ്ക്ക്വാദ്, ജോനാഥന് ലൂക്ക, റെയ്നാള്‍ഡോ, മലയാളി താരം സബീത്ത് എന്നിവര്‍ കരയ്ക്കിരുന്നു.
കളി തുടങ്ങി ഏഴാം മിനിറ്റില്‍ ഗോവക്ക് ആദ്യ അവസരം. എന്നാല്‍ ജോഫ്രെ പായിച്ച ഷോട്ട് ദല്‍ഹി പ്രതിരോധനിരകരുത്തന് ജോണ്‍ ആര്‍നെ റീസെ ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുത്തി. തുടര്‍ന്ന് ലഭിച്ച കോര്‍ണറും അപകടം സൃഷ്ടിക്കാതെ കടന്നുപോയി. രണ്ട് മിനിറ്റിനുശേഷം ജോഫ്രെയുടെ മറ്റൊരു ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടടുത്ത മിനിറ്റില്‍ ഗോവ ലീഡ് നേടി. സ്വന്തം പകുതിയില്‍ നിന്ന് പ്രണോയ് ഹാള്‍ഡര്‍ നീട്ടിനല്‍കിയ പന്ത് പിടിച്ചെടുത്ത് മുന്നേറിയ ജോഫ്രെ റീസെ ഉള്‍പ്പെടെയുള്ള ദല്‍ഹി പ്രതിരോധനിരതാരങ്ങള്‍ക്കിടയിലൂടെ പായിച്ച ഇടംകാലന്‍ ഷോട്ടാണ് ഗോളി ഡൊബ്ലാസിനെ കീഴടക്കി വലയില്‍ കയറിയത്.
21-ാം മിനിറ്റിലാണ് ദല്‍ഹി ആദ്യ ഷോട്ട് പായിച്ചത്. സെഹ്നാജ് പായിച്ച ലോങ്റേഞ്ചര്‍ പക്ഷേ ലക്ഷ്യംതെറ്റി പറന്നു. 26-ാം മിനിറ്റില്‍ ആദില്‍ നബിയുടെ ഷോട്ടും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്ത്. 27-ാം മിനിറ്റില്‍ ഗോവ ലീഡ് ഉയര്‍ത്തി. സ്വന്തം പകുതിയില്‍ നിന്ന് ബിക്രംജിത്ത് നീട്ടി നല്കിയ പന്ത് പിടിച്ചെടുത്ത ശേഷം റാഫേല്‍ കൊയല്‍ഹോ റീസെയുടെ കാലുകള്‍ക്കിടയിലൂടെ പായിച്ച ഷോട്ടാണ് ഡൊബ്ലാസിനെ കീഴടക്കി വലയില്‍ കയറിയത്. 30-ാം മിനിറ്റില്‍ ദല്‍ഹി കോച്ച് റോബര്‍ട്ടോ കാര്‍ലോസ് പ്രതിരോധനിരയിലെ കരുത്തന് റീസെയെ പിന്‍വലിച്ച് ഹാന്‍സ് മള്‍ഡറെ കളത്തിലിറക്കി. 35-ാം മിനിറ്റില്‍ ദല്‍ഹിക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ മലൂദ എടുത്ത കോര്‍ണര്‍ കാട്ടിമാണി കുത്തിയകറ്റുകയും ചെയ്തു. തുടര്‍ന്നും ചില മുന്നേറ്റങ്ങള്‍ ഇരുടീമുകളും നടത്തിയെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ദല്‍ഹിക്ക് ഫ്രീകിക്ക്. ആദില്‍ നബി എടുത്ത കിക്ക് നേരെ ഗോവ ഗോളി ലക്ഷ്മികാന്ത് കാട്ടിമണിയുടെ കൈകളില്‍. 53-ാം മിനിറ്റില്‍ ഗോവക്ക് അവസരം ലഭിച്ചെങ്കിലും ലിയോ മൗറക്ക് മുതലാക്കാന്‍ കഴിഞ്ഞില്ല. 58-ാം മിനിറ്റില്‍ ദല്‍ഹി ആദില്‍ നബിക്ക് പകരം റിച്ചാര്‍ഡ് ഗാഡ്സെയെ കളത്തിലിറക്കി ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. തുടര്‍ന്ന് ഒന്നുരണ്ട് മുന്നേറ്റങ്ങള്‍ ദല്‍ഹി നടത്തിയെങ്കിലും ഗോവന്‍ പ്രതിരോധം പിടിച്ചുനിന്നു. 64-ാം മിനിറ്റില്‍ റാഫേല്‍ കൊയല്ഹോക്ക് പകരം ജോനാഥന് ലൂക്ക കളത്തില്‍. 77-ാം മിനിറ്റില്‍ റോബര്‍ട്ട് ലാല്താല്മുനക്ക് പകരം ഡഗ്നലിനെ ദല്‍ഹി കളത്തിലിറക്കി. ഏഴ് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഗോവ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. അവര്‍ക്ക് അനുകൂലമായി ലഭിച്ച കോര്‍ണറിനൊടുവിലാണ് ഗോള്‍.
മൗറ എടുത്ത കോര്‍ണര്‍ ജോഫ്രെക്ക്. ജോഫ്രെ പന്ത് ബോക്സിന് വലതുഭാഗത്ത് റോമിയോ ഫെര്‍ണാണ്ടസിന് കൈമാറി. പന്ത് കിട്ടിയ റോമിയോ കാത്തുനില്‍ക്കാതെ പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഡുഡുവിന്. പന്ത് കിട്ടിയ ഡുഡു വച്ചുതാമസിപ്പിക്കാതെ അനായാസം പന്ത് വലയിലേക്ക് തട്ടിയിട്ടു. 88-ാം മിനിറ്റില്‍ ദല്‍ഹിയുടെ ആദില്‍ നബി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവുകയും ചെയ്തു. പിന്നീട് ഇഞ്ചുറിസമയത്ത് ആശ്വാസഗോളെങ്കിലും നേടാന്‍ ദല്‍ഹി വിയര്‍ത്തുകളിച്ചെങ്കിലും കാര്യമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: