കൊല്‍ക്കത്ത: ഐഎസ്എല്‍ രണ്ടാം പതിപ്പില്‍ ഫൈനല്‍ ഉറപ്പിച്ച് ചെന്നൈയിന് എഫ്സി ഇന്ന് രണ്ടാം പാദ സെമിക്കിറങ്ങുന്നു. എതിരാളികള്‍ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്ത. പൂനെയില്‍ നടന്ന ആദ്യപാദത്തില്‍ നേടിയ 3-0ന്റെ മിന്നും വിജയം നല്‍കിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈയിന് ഇന്ന് എതിരാളികളുടെ തട്ടകത്തില്‍ കളത്തിലിറങ്ങുന്നത്. മറുവശത്ത് അത്ലറ്റികോ ആദ്യപാദത്തിലേറ്റ കനത്ത തോല്‍വിയുടെ ആഘാതത്തിലും.
ഇന്നത്തെ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കെങ്കിലും വിജയിച്ചാലേ കൊല്‍ക്കത്തക്ക് നേരിയ പ്രതീക്ഷയെങ്കിലും ഉണ്ടാവൂ. 3-0ന് കൊല്‍ക്കത്ത ജയിച്ചാല്‍ മത്സരം അധികസമയത്തേക്ക് നീളം. അധികസമയത്തും ഇരുടീമുകളും ഗോളടിച്ചില്ലെങ്കില്‍ ഫൈനലിസ്റ്റുകളെ തീരുമാനിക്കുക ഷൂട്ടൗട്ടിലൂടെയായിരിക്കും. അതേസമയം ചെന്നൈയിന് എഫ്സിക്ക് ഇന്ന് ഒരു സമനില മാത്രം മതി ആദ്യ ഫൈനലിന് യോഗ്യത നേടാന്‍. 3-1നോ 4-1നോ പരാജയപ്പെട്ടാലും എവേ ഗോളിന്റെ പിന്‍ബലത്തില്‍ ചെന്നൈയിന് എഫ്സി കലാശപ്പോരാട്ടത്തിന് യോഗ്യത നേടും. പ്രാഥമിക റൗണ്ടിലെ രണ്ട് മത്സരങ്ങളിലും കൊല്‍ക്കത്തയോടേറ്റ പരാജയത്തിന് കനത്ത തിരിച്ചടിയാണ് ആദ്യപാദ സെമിയിലെ തകര്‍പ്പന്‍ വിജയത്തിലൂടെ ചെന്നൈയിന് എഫ്സി നല്‍കിയത്.
എന്നാല്‍ കഴിഞ്ഞവര്‍ഷം തങ്ങള്‍ക്കുണ്ടായ അതേ അനുഭവമാണ് ഇത്തവണ കൊല്ക്കത്തക്കെന്ന് ചെന്നൈയിന് കോച്ച് മാര്‍ക്കോ മറ്റരാസി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്റ്റേഴ്സിനെതിരായ ആദ്യപാദത്തില്‍ 3-0ന്റെ പരാജയം നേരിട്ട ചെന്നൈയിന് രണ്ടാം പാദത്തിന്റെ നിശ്ചിത സമയത്ത് 3-0ന് മുന്നിട്ടുനിന്നെങ്കിലും അധികസമയത്തേക്ക് നീണ്ട കളിയില്‍ സ്റ്റീവന്‍ പിയേഴ്സണ്‍ നേടിയ ഗോൡലാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് യോഗ്യത നേടിയത്. മാത്രമല്ല അറുപതിനായിരത്തിലേറെ വരുന്ന ആരാധകര്‍ക്ക് മുന്നില്‍ കൊല്‍ക്കത്ത ഇറങ്ങുമ്പോള്‍ എന്തും സംഭവിക്കാം. അതിനായി ഇന്നത്തെ കളി അവസാനിക്കുന്നതുവരെ കാത്തിരിക്കണം. അതേസമയം ആദ്യപാദത്തില്‍ മൂന്ന് ഗോള്‍ വഴങ്ങിയെങ്കിലും ഇന്ന് അതേ മാര്‍ജിനില്‍ വിജയിക്കാന്‍ കഴിയുമെന്ന് അത്ലറ്റികോ കോച്ച് അന്റോണിയോ ലോപ്പസ് ഹെബ്ബാസും ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
കരുത്തുറ്റ താരനിരയാണ് ചെന്നൈയിന് ടീമിന്റെ കരുത്ത്. കഴിഞ്ഞ മത്സരത്തില്‍ കളിക്കളത്തില്ലാതിരുന്ന എലനോയും വാഡൂവും ഇന്ന് ഇറങ്ങുമെന്നത് ചെന്നൈയിന് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ടൂര്‍ണമെന്റിലിതുവരെ 12 ഗോളുകളടിച്ച് ടോപ്സ്കോററായി നില്ക്കുന്ന സ്റ്റീവന്‍ മെന്‍ഡോസയാണ് ചെന്നൈയിന് നിരയിലെ മുഖ്യഗോളടിയന്ത്രം. ആറ് ഗോളുകള്‍ നേടിയ ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലിയ, നാല് ഗോളുകള്‍ നേടിയ മാര്‍ക്വീതാരം എലാനോ എന്നിവരാണ് ടീമിലെ പ്രധാനികള്‍. എലാനോ രണ്ടാം സീസണില്‍ ഗോളടിക്കുന്നതിനേക്കാള്‍ ഗോളടിപ്പിക്കുന്നതിലാണ് മികച്ചുനില്ക്കുന്നത്.
കഴിഞ്ഞ മത്സരത്തിലെപോലെ 4-3-3 ശൈലിയിലായിരിക്കും ചെന്നൈയിന് ഇന്നും കളത്തിലിറങ്ങുക. അതേസമയം കൊല്‍ക്കത്തക്ക് ഇന്ന് ജീവന്മരണപോരാട്ടമാണ്. സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിനെ ആക്രമണത്തിന് നിയോഗിച്ചായിരിക്കും കൊല്‍ക്കത്ത കളത്തിലെത്തുക. 10 ഗോളുകള്‍ ഇതുവരെ അടിച്ചുകൂട്ടിയ ഹ്യൂമിന്റെ സ്കോറിങ് മികവിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷകളത്രയും. ഒപ്പം അഞ്ച് ഗോള്‍ നേടിയ അരാട്ട ഇസുമി, മൂന്നെണ്ണം അടിച്ച ദൗതി എന്നിവരിലുമാണ് ആതിഥേയരുടെ പ്രതീക്ഷകള്‍. എന്തായാലും വമ്പന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ എന്ന അത്ലറ്റികോയുടെ സ്വപ്നം പൂവണിയിക്കില്ല എന്നതിനാല്‍ ഏറെ വാശിയേറിയ പോരാട്ടമായിരിക്കും ഇന്ന് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: