ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയുടെ ദയനീയ പ്രകടനം തുടരുന്നു. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ ചെല്‍സി വീണ്ടും തോറ്റു. അതും ലീസസ്റ്റര്‍ സിറ്റിയോട്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. ലീസസ്റ്ററിന് വേണ്ടി ജാമി വാഡിയും റിയാദ് മഹ്രെസും ലക്ഷ്യം കണ്ടപ്പോള്‍ ചെല്‍സിയുടെ ആശ്വാസഗോള്‍ 77-ാം മിനിറ്റില്‍ ലോയിച്ച് റെമി സ്വന്തമാക്കി.
വിജയത്തോടെ ലീസസ്റ്റര്‍ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. 16 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാള്‍ രണ്ട് പോയിന്റുകള്‍ക്ക് മുമ്പിലാണ് ലീസസ്റ്റര്‍. 16 കളികളില്‍ നിന്ന് 15 പോയിന്റുമായി പതിനാറാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി. സീസണിലെ 9-ാം തോല്‍വിയാണ് ചെല്‍സിക്ക് നേരിട്ടത്. സെപ്തംബര്‍ 26ന് ഹോം മത്സരത്തില്‍ ആഴ്സണലിനോട് പരാജയപ്പെട്ടശേഷം ഇതുവരെ അവര്‍ തോല്‍വിയറിഞ്ഞിട്ടില്ല.
പ്രീമിയര്‍ ലീഗില്‍ സ്വപ്നതുല്യമായ കുതിപ്പ് തുടരുന്ന ലീസസ്റ്റര്‍ ചെല്‍സിക്കെതിരെയും അതേ പ്രകടനമാണ് പുറത്തെടുത്തത്. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മുന്‍തൂക്കം ചെല്‍സിക്കായിരുന്നു. കളിയിലുടനീളം 16 ഷോട്ടുകള്‍ പായിച്ചതില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും ഒരിക്കല്‍ മാത്രമാണ് ലീസസ്റ്റര്‍ ഗോൡയെ മറികടക്കാന്‍ കഴിഞ്ഞത്. അതേസമയം ലീസസ്റ്റര്‍ സിറ്റി താരങ്ങള്‍ പായിച്ച 14 ഷോട്ടുകളില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്ക്. അതില്‍ രണ്ടെണ്ണം വലയില്‍ കയറുകയും ചെയ്തു.
കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ലീസസ്റ്ററിന്റെ മഹ്രെസ് ചെല്‍സി പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ത്തെങ്കിലും ഗോളി കുര്‍ട്ടോയിസ് രക്ഷകനായി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 34-ാം മിനിറ്റില്‍ ലീസസ്റ്റര്‍ ലീഡ് നേടി. റിയാദ് മഹ്രെസ് നല്കിയ ക്രോസ് സ്വീകരിച്ച് ഇടംകാലുകൊണ്ട് വാഡി പായിച്ച ഷോട്ടാണ് കുര്‍ട്ടോയിസിനെ കീഴടക്കി വലയിലെത്തിയത്. സീസണില്‍ വാഡിയുടെ 15-ാം ഗോള്‍. തൊട്ടുപിന്നാലെ ഗോള്‍ മടക്കാന്‍ ചെല്‍സിക്ക് അവസരം ലഭിച്ചെങ്കിലും ക്രോസ് ബാര്‍ വില്ലനായി. വില്ല്യന്റെ ക്രോസിന് നെമന്‍ജ മാറ്റിക്ക് പായിച്ച തകര്‍പ്പന്‍ ഹെഡ്ഡറാണ് ക്രോസ് ബാറില്‍ത്തട്ടി തെറിച്ചത്. രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റ് പിന്നിടുന്നതിന് മുന്‍പേ ലീസസ്റ്റര്‍ ലീഡ് ഉയര്‍ത്തി.
ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് മഹ്രെസ് പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്. രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ ചെല്‍സി ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടിയെങ്കിലും ലീസസ്റ്റര്‍ പ്രതിരോധം കോട്ടകെട്ടി കാത്തു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 77-ാം മിനിറ്റില്‍ പെഡ്രോ നല്കിയ ക്രോസ് റെമി ഹെഡ്ഡറിലൂടെ ലീസസ്റ്റര്‍ വലയിലെത്തിച്ചു. അവസാനമിനിറ്റുകളില്‍ സമനിലക്കായി ചെല്‍സി പൊരുതിയെങ്കിലും കരുത്തുറ്റ എതിര് പ്രതിരോധം തകര്‍ക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: