കൊച്ചി: അറബിക്കടലിന്റെ ആകാശത്ത് മിന്നല്‍പ്പിണരുകള്‍ തീര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ സൈന്യത്തിന്റെ ശക്തിപ്രകടനം. കൊച്ചിയുടെ ആഴക്കടലില്‍ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നടന്ന സൈനിക മേധാവികളുടെ സംയുക്ത യോഗത്തിന് ശേഷമായിരുന്നു പ്രകടനം. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധാകേന്ദ്രമായി മാറിയ യോഗത്തില്‍ ഭാരത സൈന്യത്തിന്റെ കരുത്ത് മോദിക്ക് മുന്നില്‍ അനാവൃതമായി.
അഭ്യാസപ്രകടനങ്ങളില്‍ മനംനിറഞ്ഞ മോദി സൈനികാംഗങ്ങളെ അഭിനന്ദിക്കാനും മറന്നില്ല.
രണ്ട് മണിക്കൂര്‍ കൊച്ചിയുടെ ആഴക്കടല്‍ അക്ഷരാര്‍ത്ഥത്തില്‍ യുദ്ധഭൂമിയായി മാറി. കടലിലെ ശത്രുക്കള്‍ നിമിഷ നേരം കൊണ്ട് ചാമ്പലായി. എതിരാളികളുടെ എണ്ണപ്പാടങ്ങള്‍ തകര്‍ന്നു. കടല്‍ക്കൊള്ളക്കാര്‍ കപ്പലുപേക്ഷിച്ചു. ആകാശത്ത് പോര്‍വിമാനങ്ങള്‍ വെല്ലുവിളിച്ചു. ശക്തിയും വേഗവും ധൈര്യവും സമ്മേളിച്ച പ്രകടനത്തില്‍ കര, നാവിക, വ്യോമ സേനകളിലെ എണ്ണായിരം അംഗങ്ങള്‍ അണിനിരന്നു. മുപ്പതിലേറെ യുദ്ധക്കപ്പലുകള്‍ വിന്യസിക്കപ്പെട്ടു.
നാവിക സേനയുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യക്ക് പുറമെ രണ്ടാമനായ ഐഎഎന്‍എസ് വിരാട്, അടുത്തിടെ നീറ്റിലിറക്കിയ കൊച്ചിയുടെ അഭിമാനം ഐഎന്‍എസ് കൊച്ചി, രഹസ്യപ്രവര്‍ത്തനത്തിനുള്ള ആദ്യയുദ്ധക്കപ്പലായ ഐഎന്‍എസ് ശിവാലിക്, ഐഎന്‍എസ് സുനയ, ഐഎന്‍എസ് ദല്‍ഹി തുടങ്ങിയവയുടെ കരുത്ത് കടലോളങ്ങളില്‍ പ്രതിഫലിപ്പിച്ചു. അറുപതിലേറെ പോര്‍വിമാനങ്ങള്‍ ആകാശത്ത് അത്ഭുതം സൃഷ്ടിച്ചു. ആണവ അന്തര്‍വാഹിനികളും ബോട്ടുകളും വിസ്മയിപ്പിച്ചു. സമീപകാലത്ത് സൈന്യം നടത്തിയ ഏറ്റവും വലിയ അഭ്യാസപ്രകടനത്തിന് അറബിക്കടലിന്റെ റാണിയെ സാക്ഷിയാക്കിയാണ് കമാണ്ടേഴ്സ് മീറ്റ് അവസാനിച്ചത്.
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, കരസേനാ മേധാവി ജനറല്‍ ദല്ബീര്സിംഗ് സുഗാഹ്, എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്.കെ. ധവാന് എന്നിവരും സേനകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. മോദിയുടെ നിര്‍ദ്ദേശപ്രകാരം ആദ്യമായാണ് ദല്‍ഹിക്ക് പുറത്ത് സേനാമേധാവികളുടെ യോഗം നടന്നത്. 1971ലെ പാക്കിസ്ഥാനുമായുള്ള യുദ്ധവിജയത്തിന്റെ തലേദിവസമാണ് കമാണ്ടേഴ്സ് മീറ്റിനായി തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: