അനന്തു തലവൂര്‍
പത്തനാപുരം: ബോധവല്ക്കരണങ്ങളും പദ്ധതികളും ഫലപ്രദമാകുന്നില്ല. ആദിവാസി ഊരുകള്‍ ഇപ്പോഴും പ്രാചീനതയില്‍ തന്നെ. കിഴക്കന്‍മേഖലയിലെ ആദിവാസി ഊരുകളിലേക്ക് അധികൃതരുടെ തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപം.
കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ രണ്ട് ആദിവാസിയുവതികളാണ് കാനനമധ്യേത്തില് പ്രസവിച്ചത്. പ്രമോട്ടര്‍മാരെയും ആരോഗ്യസംഘങ്ങളെയും ഊരുകളില്‍ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരാരും തന്നെ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് സത്യം. മുള്ളുമല ഗിരിജന്‍ കോളനിയിലെ ശോഭനയാണ് കഴിഞ്ഞദിവസം ജീപ്പിനുള്ളില്‍ പ്രസവിച്ചത്. കഴിഞ്ഞമാസം അച്ചന്‍കോവില്‍ കോളനിയിലെ ഷീബ എന്ന സ്ത്രീയും യാത്രമധ്യേ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. യാത്രാസംവിധാനങ്ങളുടെ പരിമിതിയും സാമ്പത്തിക പിന്നോക്കാവസ്ഥയുമാണ് ആദിവാസികളെ ആശുപത്രികളില്‍ പോകാതെയിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇവര്‍ക്കായി അച്ചന്‍കോവിലും അലിമുക്കിലും രണ്ട് ഹെല്‍ത്ത് സെന്ററുകള്‍ മാത്രമാണ് ഉള്ളത്. പലപ്പോഴും അവിടങ്ങളില്‍ ഡോക്ടറുടെ സേവനവും ലഭ്യമല്ല. കുളത്തുപ്പുഴ ട്രൈബല്‍ ഓഫീസില്‍ നിന്നും വല്ലപ്പോഴും എത്തുന്ന മൊബൈല്‍ മെഡിക്കല്‍ സംവിധാനമാണ് ഏക ആശ്രയം.
അംഗന്‍വാടികള്‍ വഴി സര്‍ക്കാര്‍ നല്കുന്ന പോഷകാഹാര കിറ്റുകളും ആവശ്യക്കാരില്‍ എത്താറില്ലെന്നും കോളനിക്കാര്‍ പറയുന്നു. പുനലൂരിലാണ് മുള്ളുമല, അച്ചന്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്. എന്നാല്‍ പുനലൂര്‍ എത്തണമെങ്കില്‍ രണ്ടായിരത്തിലധികം രൂപയാണ് ചിലവ്. റോഡിന്റെ തകര്‍ച്ച കാരണം പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള ബസ് സര്‍വ്വീസും അധികൃതര്‍ നിര്‍ത്തിവച്ചു. കഴിഞ്ഞ ദിവസം ശോഭനയും കുഞ്ഞുമായി ജീപ്പ് നാല് മണിക്കൂറിലധികം സമയം എടുത്താണ് മുപ്പത് കിലോമീറ്റര്‍ താണ്ടി പുനലൂരില്‍ എത്തിയത്.
പ്രമോട്ടര്‍മാരെ നിയമിക്കുന്നതിലും വ്യാപകമായ അപാകതകളാണ് നടക്കുന്നത്. മുള്ളുമല കോളനിയിലെ പ്രമോട്ടര്‍ തെന്മല സ്വദേശിനിയാണ്. പാടം വെള്ളംതെറ്റി കോളനിയുടെ ചുമതല ഇവര്‍ക്കാണ്. പലപ്പോഴും രണ്ട് കോളനികളിലെയും കാര്യങ്ങള്‍ ഒരുപോലെ ശ്രദ്ധിക്കുവാന്‍ പ്രമോട്ടര്‍ക്ക് കഴിയാറില്ല. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ആരും തിരിഞ്ഞ് നോക്കാതെ നാഥനില്ല കളരിയായി മാറുകയാണ് ആദിവാസി ഊരുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: