കോഴിക്കോട്: കള്ളക്കടത്ത് സംഘത്തിന്റെ ക്വട്ടേഷന്‍ അക്രമത്തിലുള്‍പ്പെട്ട മൂന്ന് പ്രതികള്‍ കൂടി കോടതിയില്‍ കീഴടങ്ങി.
അനധികൃത സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് 20 അംഗസംഘത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കൊടുവളളി മാനിപുരം സ്വദേശി തലപ്പടിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാനുവിനെ(21) വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ഇന്നലെ കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ ഈ കേസില്‍ ഇതുവരെയായി എട്ട് പേര് അറസ്റ്റിലായി. താമരശേരി സ്വദേശി കടുക്കന്‍ വീട്ടില്‍ സമറുദ്ദീന്‍(34), ഓമശേരി പുത്തൂര്‍ കാപ്പുങ്ങല്‍ കുടുക്കില്‍ വീട്ടില്‍ ഷാഫി(32), താമരശേരി പൊയിലില്‍ കടുക്കന്‍ വീട്ടില്‍ അലി(46) എന്നിവരാണ് എരഞ്ഞിപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
താമരശേരി അമ്പായത്തോട് സ്വദേശികളായ ഏഴുകളത്തില്‍ വീട്ടില്‍ നംഷീദ്(27),കാറ്റാടികുന്ന് ഷാഫിര്‍(25), അറക്കല്‍ എ.ടി നിജാസ്(24) എന്നിവരുള്‍പ്പെടെയുള്ള അഞ്ച് പേര് നേരത്തെ അറസ്റ്റിലായിരുന്നു. പ്രധാനപ്രതി കുടുക്കില്‍ റഹീമിന്റെ സഹോദരന് വിദേശത്തേയ്ക്ക് കടന്നതായായി പൊലീസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. അക്രമികള്‍ സഞ്ചരിച്ച മൂന്ന് കാറുകള്‍ ലഭിക്കാനുണ്ട്. രണ്ട് കാറുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ കീഴടങ്ങിയ മൂവര്‍ക്കും വേണ്ടി നടക്കാവ് പൊലീസ് ഈയിടെ ബാംഗഌരില്‍ പോയിരുന്നു.
മുഹമ്മദ് ഷാനു ഗുരുതരപരുക്കുകളോടെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നേരത്തെ ചികില്‍സയിലായിരുന്നു. ഇയാള്‍ക്കെതിരെ ബാംഗഌര് പൊലീസും കൊടുവള്ളി പൊലീസും സ്വര്‍ണ്ണം കളളക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു . സ്വര്‍ണ്ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് വാഹകനായി പ്രവര്‍ത്തിച്ച ആളാണ് മുഹമ്മദ് ഷാനുവെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ സെപ്തംബര്‍ 25 നാണ് ഇയാള്‍ ആക്രമണത്തിനിരയായത്. കൊടുവളളിയില്‍ വച്ച് സംഘാംഗങ്ങളുടെ ആക്രമണത്തില്‍ പരുക്കേറ്റ ഇയാള്‍ ബീച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പ്രാഥമിക ചികില്‍സയ്ക്ക് ശേഷം ഓട്ടോറിക്ഷയില്‍ മടങ്ങവെ ഭട്ട് റോഡില്‍ വച്ച് വീണ്ടും ആക്രമണത്തിനിരയാവുകയായിരുന്നു. സ്വര്‍ണ്ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായപ്പോള്‍ ജാമ്യത്തിലിറങ്ങാന്‍ എല്ലാ സഹായവും ചെയ്യാമെന്ന് റഹീം വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സഹായമൊന്നും ചെയ്യാതിരുന്നപ്പോള്‍ സ്വര്‍ണ്ണം കളളക്കടത്ത് വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുമെന്ന് മുഹമ്മദ് ഷാനു സംഘാംഗങ്ങളോട് പറഞ്ഞതിന്റെ വിരോധത്താലാണ് ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: