ന്യൂദല്‍ഹി: രാജ്യത്തെ തന്നെ നടുക്കിയ ദല്‍ഹി കൂട്ടമാനഭംഗത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി അമ്മ. എന്റെ മകളുടെ പേര് ജ്യോതി സിംഗ്, അവളുടെ പേര് വെളിപ്പെടുത്തുന്നതില്‍ തനിക്ക് യാതൊരു വിധത്തിലുള്ള നാണക്കേടുമില്ലെന്നും അവര്‍ പറഞ്ഞു.
ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് അമ്മയുടെ വെളിപ്പെടുത്തല്‍.
ബലാത്സംഗങ്ങള്‍പോലെ ക്രൂരമായ കുറ്റകൃത്യങ്ങളിലെ ഇരകളും അവരുടെ കുടുംബാംഗങ്ങളുമല്ല ലജ്ജിക്കേണ്ടത്. എന്ത് അടിസ്ഥാനത്തിലാണ് ഇരയുടെ പേര് മറച്ചുപിടിക്കുന്നതെന്നും അവര്‍ ചോദിച്ചു.
മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഡിസംബര്‍ 16 നാണു രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടമാനഭംഗം നടന്നത്. ഓടുന്ന ബസില്‍ ആറു പേര് ചേര്‍ന്നാണ് വിദ്യാര്‍ഥിനിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷമായിരുന്നു പീഡനം.
പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാവാത്ത ആളായിരുന്നു. പിന്നീട് പ്രതികള്‍ പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി 13 ദിവസത്തിന് ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: