ആലപ്പുഴ: നാടും നഗരവും ഒരുങ്ങി. ജില്ലയിലെ ഉത്സവമാമാങ്കത്തിന് ഇന്ന് തുടക്കം. മുല്ലയ്ക്കല് രാജരാജേശ്വരീ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് ഇന്ന് ദീപം തെളിയുന്നതോടെ ഭക്തരുടെ ഒരുവര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
ഉത്സവത്തോടനുബന്ധിച്ച് ദിവസങ്ങള്‍ക്കു മുന്നേ ക്ഷേത്രപരിസരവും തെരുവോരവും തോരണങ്ങള്‍ കൊണ്ടും കൂറ്റന്‍ കമാനങ്ങള്‍ കൊണ്ടും അലങ്കാര ഗോപുരങ്ങളും വിളക്കുകളും സ്ഥാപിച്ച് ക്ഷേത്ര ഭരണസമിതിയും ഭക്തരും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയിരിക്കുകയാണ്.
20ന് കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരീ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറുന്നതോടെ ആലപ്പുഴ നഗരവും പരിസരവും ഭക്തിസാന്ദ്രമായ രാവും പകലുമാണ് സൃഷ്ടിക്കുന്നത്. കിടങ്ങാംപറമ്പ് ജംഗ്ഷന്‍മുതല്‍ സീറോ ജംഗ്ഷന് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ചെറുകിട കച്ചവടക്കാര്‍ നിരന്നു കഴിഞ്ഞു. ഉപ്പുതൊട്ടു കര്‍പ്പൂരംവരെയുള്ള എല്ലാസാമഗ്രികളുടെയും വിപണനവും പ്രദര്‍ശനവുമാണ് ആലപ്പുഴയിലെ ഉത്സവത്തോടനുബന്ധിച്ച് തെരുവോരങ്ങളില്‍ നടക്കുന്നത്.
19ന് നടക്കുന്ന കാര്‍ഷിക വ്യവസായ പ്രദര്‍ശനവും വിപണവും ഉത്സവത്തിന്റെ മറ്റൊരു ആഘോഷമാണ്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങളും കരകൗശല വസ്തുക്കളും ഗൃഹോപകരണങ്ങളും അടക്കം ഈ പ്രദര്‍ശനത്തിന് എത്തും. ഇതുവാങ്ങാന്‍ നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ജനസഹസ്രം ഇവിടെയെത്തുമെന്നതും ഉത്സവത്തിന്റെ പ്രത്യേകതയാണ്.
എസ്ഡിവി സ്കൂള്‍ മൈതനത്ത് നടക്കുന്ന ഈ പ്രദര്‍ശനത്തിന് ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി, സംസ്ഥാന കൃഷിവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. അപൂര്‍വ്വ ഇനത്തിലുള്ള പുഷ്പങ്ങള്‍, പക്ഷികള്‍, മത്സ്യങ്ങള്‍ എന്നിവ പ്രദര്‍ശനത്തിന് മാറ്റുകൂട്ടുന്ന ഇനങ്ങളാണ്.
ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ കൊടിയിറങ്ങുന്നതോടെ നഗരത്തില്‍ ആലപ്പുഴ ബീച്ച് ഫെസ്റ്റിന് തുടക്കമാകും. 30, 31 തീയതികളിലാണ് ബീച്ച് ഫെസ്റ്റ് അരങ്ങേറുന്നത്. ഇതോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും അവയുടെ അവതരണവും നടക്കും. കേന്ദ്ര സാംസ്കാരിക വകുപ്പാണ് ഇതിന്റെ പ്രായോജകര്‍. പുതുവത്സരാശംസകള്‍ നേര്‍ന്ന് 31ന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മ്യൂസിക്കല്‍ ബാന്‍ഡും ഗാനമേളയും ഉണ്ടാകും. തുടര്‍ന്ന് ജില്ലയിലെ ഉത്സവകേളിയുടെ പരിസമാപ്തി കുറിച്ചും പുതുവര്‍ഷത്തിന് സ്വാഗതമരുളിക്കൊണ്ടും ആകാശ വിസ്മയം തീര്‍ത്തുകൊണ്ടുള്ള വെടിക്കെട്ടോടെ ഉത്സവത്തിന് തിരശ്ശീല വീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: