ചെങ്ങന്നൂര്‍: താലൂക്കിലെ പ്രകൃതി രമണീയമായതും ചരിത്ര പ്രാധാന്യമുള്ളതുമായ പ്രദേശങ്ങളേയും പ്രാദേശികമായി ലഭ്യമായ സൗകര്യങ്ങളേയും ചേര്‍ത്തൊരുക്കി നടപ്പാക്കാന്‍ പ്രഖ്യാപിച്ച വിനോദ സഞ്ചാരപദ്ധതി ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും ലക്ഷ്യംകണ്ടിട്ടില്ല. വിനോദ സഞ്ചാരികളേയും ചരിത്രകാരന്മാരേയും വിദ്യാര്‍ത്ഥികളേയും ഏറെ ആകര്‍ഷിക്കുവാന്‍ കഴിയുമായിരുന്ന പാണ്ടവന്‍പാറ, വിശാലമായ ജലാശയമാക്കി മാറ്റാന്‍ കഴിയുമായിരുന്ന മുളക്കുഴ എഴിക്കാട് പ്രദേശങ്ങളിലെ ഉപയോഗ ശൂന്യമായ നിലങ്ങള്‍ പമ്പാനദിയിലൂടെയുള്ള ബോട്ട് യാത്ര എന്നിവ സംയുക്തമായി യോജിപ്പിച്ച് വിനോദസഞ്ചാരപദ്ധതിയും ഒപ്പം ചെങ്ങന്നൂരിലേയും സമീപസ്ഥലങ്ങളിലേയും ആരാധനലായങ്ങളേയും ഉള്‍പ്പെടുത്തികൊണ്ടുള്ള തീര്‍ത്ഥാടന ടൂറിസവുമാണ് ലക്ഷ്യമിട്ടതെങ്കിലും അധികൃതരുടെ മെല്ലപ്പോക്കുമൂലം ഇവ ആലോചനാ ഘട്ടത്തില്‍ നിന്ന് പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഐതീഹ്യപ്പെരുമയിലും, ഏറെ വശ്യസുന്ദരവും പ്രകൃതി രമണീയവുമായ സ്ഥലമാണ് പാണ്ടവന്‍പാറ. കൂറ്റന്‍പാറക്കെട്ടുകള്‍ ചേര്‍ന്ന് രൂപപ്പെട്ടിരിക്കുന്ന ഇത് മൗണ്ടന്‍ ടൂറിസത്തിനുവരെ ഉപയോഗിക്കാന്‍ കഴിയുന്നതാണ്. ജലാശയങ്ങളില്കൂടെയുള്ള ബോട്ടുയാത്രകള്ക്കും ചെറുവള്ളങ്ങളിലെ യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മുളക്കുഴ എഴിക്കാട് പാടങ്ങള്‍ മാറ്റി എടുക്കാന്‍ ഏറെ പണിപ്പെടേണ്ട ആവശ്യമില്ല. പമ്പാനദിയിലൂടെ ചെങ്ങന്നൂരില്‍ നിന്നും മുന്‍പ് ആലപ്പുഴയിലേക്ക് ബോട്ട് സര്‍വ്വീസ് നടത്തിയിരുന്നു ഇതും നിലച്ചിട്ട് കാലങ്ങളായി. ബോട്ട്ജെട്ടി പുനസ്ഥാപിച്ച് സര്‍വീസ് ആരംഭിച്ചാല്‍ കായല്‍ സവാരിക്കും വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ എത്തും. കൂടാതെ ചെങ്ങന്നൂരിലേയും പരിസരപ്രദേശങ്ങളിലേയും വിവിധ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം ദേവാലയങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തീര്‍ത്ഥാടന ടൂറിസവും നടപ്പാക്കാവുന്നതാണെങ്കിലും ഇവ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങികിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: