കബന്ധന് സ്വര്‍ഗാരോഹണം ചെയ്യുന്നതിനുമുന്പ് മതംഗാശ്രമത്തിലേക്കും തൊട്ടടുത്തുള്ള ഋശ്യമൂക പര്‍വതത്തിലേക്കുമുള്ള വഴി പറഞ്ഞുകൊടുക്കുന്നു.
”അല്ലയോ രാമ! പടിഞ്ഞാറേദിക്കില്‍ മനോഹരമായ വൃക്ഷങ്ങള്‍ പൂത്തുനില്ക്കുന്നു. അതിലേ യാത്ര ചെയ്താല്‍ ഞാവല്‍, മാവ്, പ്ലാവ് തുടങ്ങി അനേകതരം ഫലവൃക്ഷങ്ങള്‍ കായ്ച്ചുകിടക്കുന്നതു കാണാം. അതിലെ പഴങ്ങള്‍ അങ്ങ് യഥേഷ്ടം ഭക്ഷിക്കുക. അവിടെനിന്നും നേരെ നടന്ന് ശ്രേഷഠമായ പമ്പയെന്ന തടാകക്കരയിലെത്തും.
ചരല്‍ക്കല്ലുകളോ പായലോ ഇല്ലാത്ത അതില്‍നിന്ന് ശുദ്ധമായ ജലം ആവോളം പാനം ചെയ്യാം. വെണ്മണല്ത്തിട്ടുകളും താമരപ്പൂക്കളും കരിങ്കൂവളപ്പൂക്കളും ധാരാളമുള്ള ആ തടാകം ശോഭയേറിയതാണ്. അവിടെ അരയന്നങ്ങളും താറാവുകളും ശബ്ദിക്കുന്നതു കേള്‍ക്കാം. അതിലെ പൂക്കള്‍ ഒരിക്കലും വാടുകയില്ല. കാരണം ശ്രദ്ധാലുക്കളായ മതംഗമഹര്‍ഷിയുടെ ശിഷ്യന്മാര് അവിടെ വസിച്ചിരുന്നു. ഗുരുവിനുവേണ്ടി കായ്കനികള്‍ ശേഖരിച്ച് ചുമന്നുകൊണ്ടുവരുമ്പോള്‍ അവരില്‍നിന്നും വീണ വിയര്‍പ്പുതുള്ളികള്‍ തപശക്തികൊണ്ട് പൂക്കളായി മാറി. അവ ഒരിക്കലും വാടുകയില്ല.
മതംഗാശ്രമത്തിലെ മഹര്‍ഷിമാര്‍ സ്വര്‍ഗാരോഹണം ചെയ്തെങ്കിലും അവരുടെ ഭൃത്യയായിരുന്ന ശബരിയെന്ന താപസസ്ത്രീ ആശ്രമത്തില്‍ ഇപ്പോഴുമുണ്ട്. പമ്പയുടെ മുമ്പില്‍തന്നെ ബ്രഹ്മാവു നിര്‍മ്മിച്ച ഋഷ്യമൂകപര്വതം കാണാം. അതിന്റെ മുകളില്‍ കിടന്നുറങ്ങുന്ന ഒരാള്‍ പണം സ്വപ്നം കണ്ടാല്‍ അതു യാഥാര്‍ത്ഥ്യമായിത്തീരും. സ്വാര്‍ത്ഥിയും പാപിയുമാണ് അവിടെ കിടക്കുന്നതെങ്കില്‍ രാക്ഷസന്മാര് അയാളെ അടിച്ചോടിക്കും.
ആശ്രമത്തിനടുത്ത് ധാരാളം ആനക്കുട്ടികളെ കാണാം. മതംഗമഹര്‍ഷിയുടെ അനുഗ്രഹത്താല്‍ ആനകള്‍ ആശ്രമത്തില്‍ വന്ന് ഉപദ്രവിക്കുകയില്ല. ” ഇപ്രകാരം കബന്ധന് നിര്‍ദ്ദേശിച്ച വഴിയിലൂടെ സഞ്ചരിച്ച് രാമനും ലക്ഷ്മണനും പമ്പാതീരത്തെത്തി. അതിന്റെ പടിഞ്ഞാറു ഭാഗത്തായി മനോഹരമായ ശബര്യാശ്രമം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: