ആലപ്പുഴ: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയില്‍ 71,322 അപേക്ഷ ലഭിച്ചതായി വോട്ടര്‍പട്ടിക പുതുക്കലിന്റെ ചുമതലയുള്ള തെരഞ്ഞെടുപ്പ് കമ്മിഷന് നിരീക്ഷകനായ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. അജയകുമാര്‍ പറഞ്ഞു. വോട്ടര്‍പട്ടിക പട്ടികപുതുക്കലുമായി ബന്ധപ്പെട്ട് നടന്ന ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഡിസംബര്‍ 14 വരെ അരൂര്‍ നിയോജക മണ്ഡലം-8,081, ചേര്‍ത്തല-8,472, ആലപ്പുഴ-8,154, അമ്പലപ്പുഴ-6,510, കുട്ടനാട്-4,895, ഹരിപ്പാട്-8,416, കായംകുളം-10,654, മാവേലിക്കര-7,275, ചെങ്ങന്നൂര്‍-8,965 എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് 62,090 ഉം തിരുത്തല്‍ വരുത്തുന്നതിന് 6,339 ഉം പ്രവാസി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ 195 ഉം ഒരേ മണ്ഡലത്തിലെ സ്ഥലംമാറ്റത്തിന് 2,698 അപേക്ഷയും ലഭിച്ചു. പുതുക്കിയ വോട്ടര്‍പട്ടിക ജനുവരി 11നു പ്രസിദ്ധീകരിക്കും.
അപേക്ഷകളില്‍ ബൂത്തുതല ഓഫീസറുടെ(ബി.എല്‍.ഒ.) പരിശോധന നടക്കുകയാണെന്നും തീര്‍പ്പു കല്പ്പിച്ചു വരുന്നതായും ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരായ തഹസില്‍ദാര്‍മാര്‍ അറിയിച്ചു. ഡിസംബര്‍ 15 വരെ 5,435 അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 528 അപേക്ഷ തള്ളി. നടപടികള്‍ വേഗത്തിലാക്കാന്‍ നിരീക്ഷകന് നിര്‍ദേശം നല്കി.
ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഐ. അബ്ദുള്‍ സലാം, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
വോട്ടര്‍ പട്ടിക പുതുക്കല്‍: ഓഡിറ്റ്
നിരീക്ഷകര്‍ സന്ദര്‍ശനം നടത്തി
ആലപ്പുഴ: വോട്ടര്‍ പട്ടികയുടെ നിലവാരം ഉയര്‍ത്താനുള്ള നടപടികളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൊള്ളുന്നതെന്ന് സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കമ്മിഷന്റെ ഓഡിറ്റ് നിരീക്ഷകനായ നാഗലാന്‍ഡ് ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എന്‍. മോ അയര് പറഞ്ഞു. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ കൂടിയ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. അജയകുമാര്‍ ആധ്യക്ഷ്യം വഹിച്ചു. മരിച്ചവരുടെയും മറ്റും പേര് വോട്ടര്‍ പട്ടികയില്‍നിന്നു മാറ്റുന്നതിന് ലഭിക്കുന്ന അപേക്ഷകള്‍ കുറവാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടെന്ന് കമ്മിഷന് സെക്ഷന്‍ ഓഫീസര്‍ സൗമ്യജിത് ഘോഷ് പറഞ്ഞു. ഇതിനുള്ള അപേക്ഷ 19നകം നല്കാന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ നിര്‍ദേശം നല്കി. ബിഎല്‍ഒമാര്‍ പരിശോധന നടത്തിയാണ് അപേക്ഷ തീര്‍പ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: