ന്യൂദല്‍ഹി: ബലൂണുകളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന പ്രൊജക്റ്റ് ലൂണ്‍ പദ്ധതിക്ക് ഭാരത്തില്‍ ഉടന്‍ തുടക്കമിടുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഇതിലൂടെ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാമെന്നും പിച്ചൈ പറഞ്ഞു. ന്യൂദല്‍ഹിയില്‍ ഗൂഗിള്‍ ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുന്ദര്‍.
കൂടുതല്‍ ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യമൊരുക്കുകയാണ് പ്രൊജക്റ്റ് ലൂണിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഗൂഗിള്‍ വൈസ് പ്രസിഡന്റ് മരിയന്‍ ക്രോക്ക് പറഞ്ഞു. പ്രാദേശിക ടെലികോം സേവനദാതക്കളുമായി ചേര്‍ന്നാണ് പ്രൊജക്റ്റ് ലൂണിനായി ലോകമെങ്ങും ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നത്. ഈ പ്രത്യേക ബലൂണ്‍ നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി. ഭാരതത്തിലെ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് വ്യാപനത്തിന് ഈ പദ്ധതി കാരാണമാകും.
കൂടുതല്‍ ജനങ്ങളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാനും, നെറ്റ് ഉപയോഗത്തിന് ചെലവു കുറയ്ക്കാനും പ്രൊജക്റ്റ് ലൂണ്‍ സഹായിക്കുമെന്നും ക്രോക്ക് പറഞ്ഞു. ഭാരതത്തില്‍ ഉടന്‍ പ്രൊജക്റ്റ് ലൂണ്‍ പദ്ധതി നടപ്പാക്കുമെന്ന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞയാഴ്ച പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
ബലൂണുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന ഗൂഗിളിന്റെ പദ്ധതിയാണ് പ്രൊജക്റ്റ് ലൂണ്‍.
ഭൗമോപരിതലത്തില്‍നിന്ന് 20 കിലോമീറ്റര്‍ ഉയരത്തില്‍ പ്രത്യേകം സജ്ജീകരിച്ച വലിയ ബലൂണുകള്‍ പറത്തി ഇന്റര്‍നെറ്റ് സൗകര്യമൊരുക്കുകയാണ് ഇതിലൂടെ. സൗരോര്‍ജ്ജവും കാറ്റില്‍നിന്നുള്ള ഊര്‍ജ്ജവും ഉപയോഗിച്ചാണ് ബലൂണില്‍ സജ്ജീകരിക്കുന്ന ഇലക്ട്രോണിക് പാനലുകള്‍ പ്രവര്‍ത്തിപ്പിക്കുക. 40 കിലോമീറ്റര്‍ ചുറ്റളവില്‍ നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.
വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ (എല്‍ടിഇ), 4ജി സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. പ്രാദേശിക ടെലികോം കമ്പനികളുമായി സഹകരിച്ച് അവരുടെ സ്പെക്ട്രവും ഇതിനായി വിനിയോഗിക്കും. പദ്ധതിയിലൂടെ നെറ്റ് വേഗം വര്‍ധിപ്പിക്കാമെന്നും, കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കാമെന്നും ഗൂഗിള്‍ പറയുന്നു.
മൊബൈല്‍ ഫോണിലും മറ്റ് ഉപകരണങ്ങളിലും ഈ സംവിധാനം പ്രവര്‍ത്തിക്കും. ന്യൂസിലന്‍ഡ്, കാലിഫോര്‍ണിയ, ബ്രസീല്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: