സ്വന്തം ലേഖകന്‍
കണ്ണൂര്‍: സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല. ഉപഭോഗത്തിനനുസരിച്ച് ഉത്പാദനം വര്‍ദ്ധിക്കാത്തതും ഉപഭോഗം കൂടിവരുന്നതുമാണ് കാരണം. പച്ചക്കറി ഉത്പാദനത്തില്‍ പൂര്‍ണ്ണമായും സ്വയംപര്യാപ്തത നേടാന്‍ സംസ്ഥാനത്തിന് ആയിട്ടില്ല. ഈ ഒരുലക്ഷ്യം സമീപഭാവിയില്‍ നടപ്പാകില്ല എന്നതും വസ്തുതയാണ്. ഇക്കാര്യത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തമാകാത്തിടത്തോളം കാലം സീസണുകളില്‍ ഉണ്ടാകുന്ന വിലവര്‍ദ്ധന തടയാനും സാധിക്കില്ല. കേരളീയന്റെ ആഘോഷങ്ങളായ ഓണം, വിഷു, മുസലീംസിന്റെ നോമ്പുകാലം, ശബരിമല തീര്‍ത്ഥാടനകാലം എന്നീ സമയങ്ങളിലും വെള്ളപ്പൊക്കം, വരള്‍ച്ചാ കാലങ്ങളിലുമാണ് പ്രധാനമായും പച്ചക്കറിക്ക് വില ക്രമാധീതമായി വര്‍ദ്ധിക്കുന്നത്. 2014-15 ല്‍ 90,533 ഹെക്ടര്‍ സ്ഥലത്തുനിന്നായി 15.32 ലക്ഷം ടണ്‍ പച്ചക്കറികളാണ് നമ്മുടെ സംസ്ഥാനത്ത് ഉത്പാദിപ്പിച്ചത്. 2012-13ല്‍ 54,820 ഹെക്ടര്‍ സ്ഥലത്തുനിന്ന് 9.1 ലക്ഷം ടണ്ണും, 2013-14ല്‍ 75,320 ഹെക്ടര്‍ സ്ഥലത്തുനിന്ന് 11.90 ലക്ഷം ടണ്‍ പച്ചക്കറികളാണ് ഉത്പാദിപ്പിച്ചിരുന്നത്. സംസ്ഥാനത്ത് ഒരുദിവസം 5320 മെട്രിക് ടണ്‍ പച്ചക്കറികളാണ് ആവശ്യമായി വരുന്നത്. ഇതില്‍ 3900 മെട്രിക് ടണ്‍ പച്ചക്കറി കേരളത്തില്‍തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. ഏകദേശം ദിവസേന വേണ്ട പച്ചക്കറിയുടെ നാലില്‍ മൂന്ന് ഭാഗം കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ബാക്കി ആവശ്യമായി വരുന്ന പച്ചക്കറികള്‍ അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതലായും കൊണ്ടുവരുന്നത്. അതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന അതിവര്‍ഷവും അത്യുഷ്ണവും അടക്കമുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ കേരളത്തിലെ പച്ചക്കറിവിലയെ കാര്യമായി സ്വാധീനിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പച്ചക്കറിയുടെ വിലക്കാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും വില്‍ക്കുന്നതെങ്കിലും കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിക്കാറില്ല. പല കാരണങ്ങള്‍ പറഞ്ഞ് കച്ചവടക്കാരും ഇടനിലക്കാരും ചേര്‍ന്ന് ഈ അധികലാഭം കൊയ്യുകയാണ് പതിവ്. പച്ചക്കറികള്‍ക്ക് കേരളത്തില്‍ തന്നെ പലഭാഗത്തും പല വിലയാണ്. കച്ചവടക്കാര്‍ തോന്നിയ വിലക്കാണ് പച്ചക്കറികള്‍ വില്‍പ്പന നടത്തുന്നത്. സീസണ് സമയങ്ങളില്‍ പച്ചക്കറി ഉപയോഗം കൂടുന്നതോടെ ലഭ്യതകുറവാണെന്ന് പ്രചരിപ്പിച്ച് ഇടനിലക്കാര്‍ വിലവര്‍ദ്ധിപ്പിക്കും. ഈ വിലവര്‍ദ്ധനവും കര്‍ഷകര്‍ക്ക് ഗുണംചെയ്യാറില്ല. മറ്റു സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളില്‍ വിഷാംശത്തിന്റെ അളവ് കൂടിയതും മലയാളികളിലെ ആരോഗ്യബോധം ഉണര്‍ന്നതും പച്ചക്കറിയുടെ വിലവര്‍ദ്ധിച്ചതുമാണ് സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം വര്‍ദ്ധിക്കാന്‍ സഹായിച്ചത്. തരിശായിക്കിടന്ന സ്ഥലങ്ങളിലും അടുക്കളപ്പുറങ്ങളിലും ടെറസ്സിലും വരെ പച്ചക്കറികള്‍ നടാന്‍ തുടങ്ങി. പച്ചക്കറി കൃഷി മലയാളിക്ക് ഒരു പാഷനും ഫാഷനും ആയി. സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പിന്റെ കീഴിലുള്ള കേരളാ വെജിറ്റബിള്‍ ആന്റ് ഫുട്പ്രമോഷന് കൗണ്‍സില്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്, കൃഷിഭവനുകള്‍ എന്നിവ വഴി ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ പദ്ധതികളും സബ്സിഡികളും വിതരണം ചെയ്യുന്നുണ്ടെങ്കിലും ഒരു വിഭാഗം കര്‍ഷകര്‍ക്ക് മാത്രമേ ലഭ്യമാകുന്നുള്ളു. പലര്‍ക്കും പദ്ധതികളെക്കുറിച്ച് അറിയാത്തതും തുകകള്‍ ഉദ്യോഗസ്ഥര്‍ തടട്ിയെടുക്കുന്നതും ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്ക് മാത്രം സബ്സിഡികളും ആനുകൂല്ല്യങ്ങളും നല്കുന്നതുമാണ് ഇതിനു കാരണം. 2015-16 വര്‍ഷം 5.64 ലക്ഷം രൂപയുടെ പച്ചക്കറി വികസന പദ്ധതികള്‍ കേരളാ വെജിറ്റബിള്‍ ആന്റ് ഫുഡ്പ്രമോഷന് കൗണ്‍സില്‍ നടപ്പിലാക്കിവരുന്നുണ്ട്. പച്ചക്കറി വില നിയന്ത്രിക്കുന്നതിന് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് കൃഷിവികാസ് യോജനയുടെ സഹായത്തോടെ 2015-16 വര്‍ഷത്തില്‍ ഹെക്ടറിന് 15000 രൂപ സബ്സിഡി നിരക്കില്‍ 4057.33 ഹെക്ടര്‍ പച്ചക്കറി കൃഷി പദ്ധതി നടപ്പാക്കിവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: