ന്യൂദല്‍ഹി: വര്‍ദ്ധിപ്പിച്ച ഇന്ധന വില്‍പ്പന നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭ തടസപ്പെടുത്തി. എന്നാല്‍ ഈ നികുതി വര്‍ദ്ധന കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ സ്തംഭിക്കാതെ രാജ്യ വികസനത്തിനു പണം കണ്ടെത്താനുള്ള മാര്‍ഗ്ഗമാണെന്നും ഇത് യുപിഎ സര്‍ക്കാര്‍ നയങ്ങളിലെ തിരുത്തലാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിശദീകരിച്ചു.
ശൂന്യവേളയില്‍ എഐഎഡിഎംകെയിലെ പി.വേണുഗോപാലാണ് വിഷയം ഉയര്‍ത്തിയത്. ഇതിനെ ഇടതുപക്ഷ അംഗങ്ങളും പിന്തുണച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 1.17 രൂപയും വര്‍ദ്ധിപ്പിച്ച് 2,500 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ടുകൊണ്ടുള്ള വിജ്ഞാപനം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മേശപ്പുറത്തുവെച്ചതിനു പിന്നാലെയായിരുന്നു പ്രതിപക്ഷ ആവശ്യം.
എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതറിഞ്ഞ് അപ്പോള്‍ വാങ്ങുന്നതല്ല എണ്ണക്കമ്പനികളുടെ സംവിധാനമെന്നു വിശദീകരിച്ച ജെയ്റ്റ്ലി കൂടിയ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങി കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കേണ്ടിവന്ന ഇനത്തില്‍ കമ്പനികള്‍ക്ക് കഴിഞ്ഞ വര്‍ഷം 40,000 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നു പറഞ്ഞു. ഈ നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ മുമ്പു ചെയ്തിരുന്നത് വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുകയോ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കുറയ്ക്കുകയോ ഒക്കെയായിരുന്നു.
എന്നാല്‍, ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച വില്‍പ്പന നികുതിയുടെ ഒരു വിഹിതം കേന്ദ്രത്തിനും ഒര വിഹിതം സംസ്ഥാനങ്ങള്‍ക്കും ശേഷിക്കുന്നത് എണ്ണക്കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കുമാണ് ലഭിക്കുക, ജെയ്റ്റ്ലി പറഞ്ഞു.
സാമ്പത്തിക പരിഷ്കാരണങ്ങളും ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയ്ക്കുണ്ടായ വിലയിടിവുമാണ് നാണ്യപ്പെരുപ്പം കുറയാന്‍ സഹായകമായതെന്ന് ജെയ്റ്റ്ലി വിവരിച്ചു. മൊത്ത വിലസൂചിക 2013-14ലെ ആറു ശതമാനത്തില്‍നിന്ന് 2014-15-ല്‍ രണ്ടുശതമാനമായി കുറഞ്ഞത് വലിയ കാര്യമാണെന്നും അതു സര്‍ക്കാര്‍ നടപടികളുടെ നേട്ടമാണെന്നും ജെയ്റ്റ്ലി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: