കളമശേരി: സഹകരണ വകുപ്പില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു. എന്നിട്ടും മെഡിക്കല്‍ കോളേജിന് ശനിദശയൊഴിഞ്ഞിട്ടില്ല. അഞ്ഞൂറ് കിടക്കകളും ഇരുനൂറോളം ഡോക്ടര്‍മാരും അത്ര തന്നെ ജീവനക്കാരുമുള്ള മെഡിക്കല്‍ കോളേജില്‍ നിലവാരമുള്ള ചികിത്സകള്‍ ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ദിവസേന ആയിരത്തോളം രോഗികളും എത്താറുണ്ട്. മിക്കരോഗികളും പ്രാഥമിക ചികിത്സയ്ക്ക് മാത്രമാണ് ഈ മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്നുത്. നാലിലൊന്ന് രോഗികള്‍ക്ക് കിടത്തി ചികിത്സ ലഭിക്കാറുള്ളൂ.
കമ്യൂണിറ്റി, അനാട്ടമി, ബയോ കെമിസ്ട്രി, ഫോറന്‍സിക് വിഭാഗങ്ങളില്‍ പ്രൊഫസര്‍ തസ്തികകള്‍ ഇപ്പോളും ഒഴിഞ്ഞുകിടക്കുകയാണ്. ചികിത്സാ ചെലവ് കൂടിയ കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങളില്‍ പേരിന് ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. കാത്ത് ലാബ് ഇല്ലാത്തതിനാല്‍ ഹൃദ്രോഗികള്‍ക്ക് പൂര്‍ണമായ സേവനവും ലഭിക്കുന്നില്ല. വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലയായിട്ടും അടിയന്തിര ഘട്ടങ്ങളില്‍ നൂറോവിദഗ്ദ്ധന്റെ സേവനവും ലഭ്യമല്ല. സ്പെഷ്യാലിറ്റി ചികിത്സ വേണ്ട സന്ദര്‍ഭത്തില്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്നിര്ബന്ധിതരാകുകയാണ് പാവപ്പെട്ട രോഗികള്‍.
പാവപ്പെട്ടവര്‍ക്ക് സൗജന്യമായി മരുന്നു നല്‍കേണ്ട കാരുണ്യ ഫാര്‍മസിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. നിലവിലുള്ള ഫാര്‍മസിയില്‍ ജീവരക്ഷാ മരുന്നുകളും ലഭ്യമല്ല. അഞ്ച് ഓപ്പറേഷന് മുറികള്‍, നാല് ഐസിയു, ഒരു സ്റെപ്പ് ഡൗണ്‍ ഐസിയു എന്നിവയാണ് മെഡിക്കല്‍ കോളേജിലുള്ളത്. എന്നാല്‍ സീനിയര്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സര്‍ജറി നടക്കാത്തതിനാല്‍ ഓപ്പറേഷന് തിയേറ്റര്‍ അടഞ്ഞുകിടക്കുകയാണ്. ഐസിയുവില്‍ 44 രോഗികള്‍ക്കാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
പേവാര്‍ഡ് സമുച്ചയത്തിന്റെയും നേഴ്സിങ് ഹോസ്റ്റലിന്റെയും പണി പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. പേ വാര്‍ഡിന്റെ ഒരു ബ്ലോക്ക് കാന്‍സര്‍ സെന്ററിനായി ഏറ്റെടുത്തു.
മെഡിക്കല്‍ കോളേജിലേക്ക് രോഗികള്‍ക്ക് എത്തുന്നതിനുള്ള വാഹനസൗകര്യവുമില്ല. ഇതുവഴി കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും അതും പരിമിതമാണ്. ആംബുലന്‍സ് അഞ്ചെണ്ണം ഉണ്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം വൈറ്റ് ടോപ്പ് റോഡില്‍ അപകടത്തില്‍പെട്ട യുവാവിന് ആബുലന്‍സ് ലഭിക്കാതിരുന്നത് വര്‍ക്ക്ഷോപ്പില്‍ ബില്‍ അടയ്ക്കാതിരുന്നതിനാലാണെന്ന് വിവാദമുയര്‍ന്നിരുന്നു. പരാതിയെ തുടര്‍ന്ന് ഡിഎംഈ തലത്തില്‍ അന്വേഷണം നടക്കുകയാണ്.
കാടുപിടിച്ചു കിടക്കുന്ന എക്കര്‍ കണക്കിന് മെഡിക്കല്‍ കോളേജ് കാമ്പസ് സാമൂഹ്യ വിരുദ്ധരുടെ താവളമായും മാറിയിട്ടുണ്ട്. ചുറ്റുമതിലില്ലാത്തതും ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാത്തതും രോഗികള്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ലാന്‍ഡ് സ്കേപ്പിംഗിനായി പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതും സര്‍ക്കാരിന്റെ പരിഗണനയിലാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തതിനാല്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ അധ്യയനം വൈകിയാണ് ഒരു തവണ ആരംഭിച്ചത്. ഹോസ്റ്റലിന്റെ നിര്‍മ്മാണത്തിനായി 89 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേ സമയം ഡോക്ടര്‍മാരും ജീവനക്കാരും എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഇന്റേഗ്രേഷന് നടപടികള്‍ അനിശ്ചിതമായി വൈകുന്നതില്‍ ആശങ്കയിലാണ്. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് രണ്ട് വര്‍ഷമായിട്ടും ജീവനക്കാരെ ആരോഗ്യവകുപ്പിലേക്ക് ലയിപ്പിക്കാനുള്ള നടപടികള്‍ അകാരണമായി വൈകുന്നുവെന്നാണ് ഇവരുടെ പരാതി. ശമ്പള തസ്തിക ഓര്‍ഡറില്‍ ഇല്ലാതിരുന്നതാണ് ഇന്റഗ്രേഷന്‍ നടപടികള്‍ അനിശ്ചിതമായി വൈകിപ്പിച്ചതെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എ. രാധാകൃഷ്ണന് പറഞ്ഞു.
മെഡിക്കല്‍ കോളേജ് സഹകരണ വകുപ്പിന്റെ കീഴിലായിരുന്നപ്പോള്‍ ഉണ്ടായിരുന്ന 350 ഓളം ജീവനക്കാരെ അരോഗ്യ വകുപ്പില്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. 350 പേരെ സ്ഥിരപ്പെടുത്തിയപ്പോള്‍ അര്‍ഹരായ 25 പേരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചു ജീവനക്കാര്‍ സൂചന സമരവും നടത്തിയിരുന്നു. 136 ഡോക്ടര്‍മാരുടെയും 195 ജീവനക്കാരുടെയും ഇന്റെഗ്രേഷനാണ് നടക്കാനുള്ളത്. കഴിഞ്ഞ മൂന്നു മാസമായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും എല്ലാവരും വെരിഫിക്കേഷന് ഇന്നലത്തോടു കൂടി പൂര്‍ത്തിയായെന്ന് പ്രിന്‍സിപ്പല്‍ ഡോ: അശ്വിന് കുമാര്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം ഇവര്‍ക്ക് നിയമന ഉത്തരവ് നല്‍കാനാകുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: