കുമരകം: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉള്‍പ്പോര് മറനീക്കി പുറത്ത്. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷമാണ് കുമരകത്തെ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ തമ്മിലുള്ള പോരിന് ശക്തിയേറിയത്. പല പഞ്ചായത്ത് വാര്‍ഡുകളിലും ബിജെപി-സമത്വമുന്നണി സ്ഥാനാര്‍ത്ഥികള്‍ ജയിക്കാതിരിക്കാന്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സിപിഎംമ്മുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇതിന്റെ ഫലമായി ആറ് വാര്‍ഡുകളില്‍ ബിജെപി-സമത്വമുന്നണി സ്ഥാനാര്‍ത്ഥികള്‍ ചെറിയ ശതമാനം വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്താകുകയും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇത്തവണ ഭരണമാറ്റം പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന് ഇത് തിരിച്ചടിയാകുകയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മത്സരിച്ച വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത മുന്‍ മണ്ഡലം പ്രസിഡന്റ് എസ്.ടി. പ്രസാദിനെയും മണ്ഡലം വൈസ് പ്രസിഡന്റ് മോട്ടി ബെദാനിക്കലിനെയും വാര്‍ഡ് സെക്രട്ടറി ഷിബു കാക്കരേയത്തിന്റെയും പുറത്താക്കിയതോടെ കോണ്‍ഗ്രസിലെ വിഭാഗീയത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഏറെ സാധ്യതയുണ്ടായിരുന്ന പഞ്ചായത്തുഭരണം ഇക്കുറി കൈവിടാന്‍ കാരണം മണ്ഡലം കമ്മറ്റിയുടെ കവിവുകേടും പിടിപ്പില്ലായ്മയുമാണെന്ന പരസ്യപ്രസ്താവനയുമായി വാര്‍ഡ് സെക്രട്ടറിയും കൂട്ടരും രംഗത്തെത്തിയതോടെ കുമരകത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഉരുള്‍പൊട്ടലിന് ആക്കം കൂടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: