പള്ളുരുത്തി: ജിതിന് ജ്വല്ലറി ഉടമ ഉമേഷ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 19 വര്‍ഷം തികയുമ്പോഴും കേസ് അന്വേഷണം എങ്ങുമെത്താതെ നില്ക്കുന്നു. 1996 ഡിസംബര്‍ പതിനേഴിനാണ് ഉമേഷ് കൊല്ലപ്പെടുന്നത്. പള്ളുരുത്തി വെളിയിലെ ജ്വല്ലറിയില്‍ രാവിലെ ഷട്ടര്‍ പാതി തുറന്ന് പ്രാര്‍ത്ഥനയിലായിരുന്ന ഉമേഷിനെ അക്രമി വടിവാള്‍ കൊണ്ട് പിന്നില്‍ നിന്നും വെട്ടി വീഴ്ത്തുകയായിരുന്നു. ഈ സമയം വെളി സ്റ്റോപ്പില്‍ നിരവധി പേര് ബസ്സ് കാത്ത് നില്‍ക്കുമ്പോഴും കൊലപാതകം ആരും തന്നെ അറിഞ്ഞില്ല.
ജ്വല്ലറിയില്‍ നിന്നും ഒരു കിലോ സ്വര്‍ണ്ണവും നഷ്ടമായി.പള്ളുരുത്തിയിലെ പല ഗുണ്ടാ നേതാക്കളെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ലോക്കല്‍ പൊലീസാണ് ആദ്യം കേസന്വേഷിച്ചത്. പിന്നീട് െ്രെകംബ്രാഞ്ച് അന്വേഷിച്ചുവെങ്കിലും തൃപ്തിയില്ലന്ന് കാണിച്ച് ഭാര്യ ഓമന കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് വിട്ടത്.
നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞില്ല. തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് സിബിഐയും കേസ് ഫയല്‍ മടക്കി. ബന്ധുക്കള്‍ക്ക് ആരെയെങ്കിലും സംശയം ഉണ്ടെങ്കില്‍ അക്കാര്യം കോടതിയില്‍ അറിയിക്കുന്ന പക്ഷം കേസ് വീണ്ടും അന്വേഷിക്കാമെന്നാണ് എറണാകുളത്തെ സിബിഐ ഓഫീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പള്ളുരുത്തിയിലെ അറിയപ്പെടുന്ന ഒരു ഗുണ്ടാ നേതാവിനെ സംശയമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യം കാണിച്ച് പരാതി നല്കുവാന് ഒരുങ്ങുകയാണ് ബന്ധുക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: