ഇരിട്ടി: കോടതി ഉത്തരവുമായി എത്തിയ വില്ലേജ് ഓഫീസറും പോലീസും ആറളം ഫാം പുനരധിവാസ മേഖലയില്‍ ആദിവാസി ദമ്പതികള്‍ താമസിക്കുന്ന കുടില്‍ പൊളിച്ചുമാറ്റി. ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ ചോറും കറികളും വലിച്ചെറിഞ്ഞു നശിപ്പിച്ചു. കുടിലിനകത്തെ വസ്ത്രങ്ങള്‍, മറ്റു വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം നശിച്ചു. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പതിനൊന്നാം ബ്ലോക്കില്‍ താമസിക്കുന്ന മാധവന്-ലത ദമ്പതികളുടെ കുടിലാണ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ എത്തിയ ആറളം വില്ലേജ് ഓഫീസറുടേയും ആറളം എസ്ഐയുടെ നേതൃത്വത്തില്‍ എത്തിയ സംഘം പൊളിച്ചുമാറ്റിയത്.
മാധവന്, ലത ദമ്പതികള്‍ പത്ത് വര്‍ഷത്തോളമായി താമസിക്കുന്ന കുടിലാണ് ഇപ്പോള്‍ പൊളിച്ചിരിക്കുന്നത്. ഇവരും ഇതേ സ്ഥലത്തോട് ചേര്‍ന്ന് താമസിക്കുന്ന ചെമ്പന്‍, രാധ ദമ്പതികളും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ കോടതി വ്യവഹാരത്തിലും ഇവരുടെ കുടിലുപൊളിക്കലിലും എത്തിചേര്‍ന്നിരിക്കുന്നത്.
ഇപ്പോള്‍ കുടില്‍ പൊളിച്ച ദമ്പതികള്‍ക്ക് ഇവിടെ സ്ഥലം അനുവദിച്ചിട്ടില്ലെങ്കിലും ഇവരുടെ മാതാപിതാക്കളായ ലീല-വാസു ദമ്പതികള്‍ക്ക് ഇവിടെ ഒരേക്കര്‍ സ്ഥലം പതിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് രണ്ടു ഭാഗമായാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ അതിര് എവിടെയാണെന്ന് ഇതുവരെ ആരും ഇവര്‍ക്ക് കാണിച്ചു കൊടുത്തിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്. തങ്ങള്‍ താമസിക്കുന്ന സ്ഥലം തങ്ങള്‍ക്കനുവദിച്ച ഒരേക്കര്‍ സ്ഥലത്തിന്റെ പരിധിയില്‍ മാത്രമേ ഉള്ളൂ എന്നും ഇവര്‍ പറയുന്നു. ഇതുവരെ ഇവര്‍ക്ക് ഇതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കാണിച്ചുകൊടുക്കുകയോ അതിര് നിര്‍ണ്ണയിക്കുകയോ ചെയ്തിട്ടില്ല.അതുകൊണ്ടുതന്നെ ഇതിനോട് ചേര്‍ന്ന സ്ഥലത്ത് പത്തു വര്‍ഷത്തോളമായി കുടിലുകെട്ടി താമസിക്കുകയായിരുന്നു ഇവരുടെ മകളും ഭര്‍ത്താവും. ഈ സ്ഥലത്തിന് അവകാശവാദവുമായി എത്തിയ ചെമ്പന്‍ ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കുവാന്‍ കേസിന് പോവുകയായിരുന്നു. ഇത് ഒഴിപ്പിക്കുവാന്‍ ഹൈക്കോടതി നല്കിയ ഉത്തരവാണ് ഇപ്പോള്‍ കുടിലുപൊളിക്കല് പ്രശ്നത്തില്‍ കലാശിച്ചിരിക്കുന്നത്.
ആറളം ഫാമില്‍ ആദിവാസികള്‍ക്ക് ഭൂമി നല്കിയ ശേഷം ഉദ്യോഗസ്ഥര്‍ കാണിക്കുന്ന കഴിവുകേടിന്റെയും നിസ്സംഗതയുടെയും പ്രത്യക്ഷ ഉദാഹരണമായി ഈ പ്രശ്നം ചൂണ്ടിക്കാട്ടുന്നു. ഇതേ പ്രശ്നം ഇവിടെ ഗവര്‍മ്മെന്റ് പതിച്ചുനല്‍കിയ പല ഭൂമിയിലും നിലനില്‍ക്കുന്നുണ്ട്.2004ല്‍ ആദിവാസികള്‍ക്ക് ഭൂമി പതിച്ചുനല്‍കി എന്നല്ലാതെ അതെവിടെയാണെന്നും അതിരുകള്‍ ഏതാണ് എന്നൊന്നും വ്യക്തമായി കാണിച്ചുകൊടുക്കാത്തതാണ് ഇവിടെ നിലനില്‍ക്കുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം. ഇവിടെ ഭൂമി നല്കിയിട്ടില്ലാത്ത പലരും പുനരധിവാസ മേഖലയില്‍ കയ്യേറി താമസിക്കുന്നു മുണ്ട്. അതേസമയം ഭൂമി കിട്ടിയ പലരും കിട്ടിയ ഭൂമി തിരിഞ്ഞു നോക്കാതെ മറ്റിടങ്ങളില്‍ താമസിക്കുന്നുമുണ്ട്.
ഒരു മുന്നറിയിപ്പുമില്ലാതെയാണ് തങ്ങളുടെ കുടില്‍ പൊളിച്ചതെന്നു ആദിവാസികള്‍ പറഞ്ഞു. ഉച്ച ഭക്ഷണത്തിനായി തയാറാക്കിയ ചോറും മറ്റും വലിച്ചെറിഞ്ഞ് നശിപ്പിച്ചതില്‍ വന്‍ പ്രതിഷേധമാണ് ഇവിടെ ഉയരുന്നത്. തങ്ങള്‍ എങ്ങോട്ടും പോവില്ലെന്നും ഇവിടെ തന്നെ താമസിക്കുമെന്നും മാധവനും ലതയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: