കണ്ണൂര്‍: കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് കാരണം പ്രതിസന്ധിയിലായ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ക്ഷീരകൃഷി പുതിയ പ്രതീക്ഷയാകുന്നു. ക്ഷീര വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയാണ് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായി മാറുന്നത്. 6 ക്ഷീരഗ്രാമം പദ്ധതി വഴി പാല് ഉല്‍പ്പാദനത്തില്‍ പ്രതിദിനം 2000 ലിറ്ററിന്റെ വര്‍ധന ഉണ്ടാക്കാനും കഴിഞ്ഞതായി കണക്കുകള്‍ കാണിക്കുന്നു.
ക്ഷീരകര്‍ഷകരുടെ മനസ് തൊട്ടറിഞ്ഞ ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ജില്ലയില്‍ പൊട്ടംപ്ലാവ്, കനകക്കുന്ന്, കര്‍മ്മലഗിരി, ജയഗിരി, മണിക്കടവ്, പൈസക്കരി എന്നീ 6 ക്ഷീര ഗ്രാമങ്ങള്‍ ഉടലെടുത്തത്. ഈ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വേകുവാനും, ക്ഷീരമേഖല പൂര്‍ണ്ണ ഉപജീവനമാര്‍ഗമായി സ്വീകരിക്കുവാനും, കര്‍ഷകരെ ആധുനിക ഡയറി ഫാമിങ്ങിന്റെ ഭാഗമാക്കി മാറ്റുവാനും ക്ഷീരഗ്രാമം പദ്ധതിക്ക് കഴിഞ്ഞു. 2014-15 ലാണ് പൊട്ടംപ്ലാവ് ക്ഷീരഗ്രാമം പദ്ധതി ആരംഭിച്ചത്. 8.88 ലക്ഷം രൂപ ചെലവില്‍ പശു യൂണിറ്റുകള്‍, കറവ യന്ത്രം, റബര്‍മാറ്റ്, ബയോഗ്യാസ്, തൊഴുത്ത് നവീകരണം തുടങ്ങിയവ നടപ്പാക്കിയപ്പോള്‍തന്നെ പൊട്ടംപ്ലാവ് ക്ഷീര സംഘത്തില്‍ പ്രതിദിനം 500 ലിറ്ററില്‍ നിന്നിരുന്ന പാല് സംഭരണം 1000 ലിറ്ററോളമായി വര്‍ധിച്ചു.
പൊട്ടംപ്ലാവ് ക്ഷീരഗ്രാമത്തിന്റെ വിജയ പടവുകളുടെ ചുവടുപിടിച്ചാണ് നടപ്പുവര്‍ഷം 6 ക്ഷീരഗ്രാമങ്ങള്‍ ജില്ലയില്‍ ഉടലെടുത്തത്. 2015-16 വര്‍ഷം 6 ക്ഷീരഗ്രാമം പദ്ധതികള്‍ക്കായി 85 ലക്ഷം രൂപയോളം നീക്കിവെച്ചു. ഇത് ഏറെക്കുറെ പൂര്‍ണ്ണമായും ചെലവഴിച്ച് പദ്ധതിയുടെ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ജില്ലയിലെ ക്ഷീരമേഖലക്ക് അഭിമാനകരമായ സംഭാവന നല്കാന് പദ്ധതിക്ക് കഴിഞ്ഞു.
പ്രതിദിന പാല് ഉല്പാദനത്തില് വന്‍ മുന്നേറ്റമാണ് കൈവരിച്ചത്. പൊട്ടംപ്ലാവ് ക്ഷീരസംഘത്തിന്റെ ഉല്‍പ്പാദനം 770 ലിറ്ററായിരുന്നത് 1250 ലിറ്ററായി വര്‍ധിച്ചു. ശാന്തിപുരം ക്ഷീരസംഘത്തിന്റേത് 745 ല്‍ നിന്ന് 1300 ഉം കനകക്കുന്ന് ക്ഷീരസംഘത്തിന്റേത് 500 ല്‍ നിന്ന് 700 ഉം കര്‍മ്മലഗിരി ക്ഷീരസംഘത്തിന്റേത് 170 ല്‍ നിന്നും 250 ഉം പൈസക്കരി ക്ഷീരസംഘത്തിന്റേത് 1032 ല്‍ നിന്നും 1325 ഉം മണിക്കടവ് ക്ഷീരസംഘത്തിന്റേത് 1391 ല്‍ നിന്നും 1776 ഉം ലിറ്ററായി ഉയര്‍ന്നു. നേരത്തെ 6 സംഘങ്ങളും ചേര്‍ന്ന് 4608 ലിറ്റര്‍ പാല് ഉല്‍പ്പാദിപ്പിച്ചിരുന്നത് ഇപ്പോള്‍ 6601 ലിറ്ററായി ഉയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: