കണ്ണൂര്‍: സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2015 ലെ പ്രൊഫ.ടി.ലക്ഷ്മണന് സ്മാരക സര്‍വ്വമംഗള പുരസ്കാരം തളിപ്പറമ്പിലെ കെ.സി.കണ്ണന് എന്ന കടച്ചി കണ്ണന് നല്കുവാന് പുരസ്കാര നിര്‍ണയസമിതി തീരുമാനിച്ചു. എഴുപത് വര്‍ഷത്തിലേറെയായി ദേശീയ പ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് ഭാരതീയ ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും നിസ്തുല പ്രവര്‍ത്തകനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ത്യാഗപൂര്‍ണമായ എഴുപതാണ്ടുകള് അദ്ദേഹം പിന്നിട്ടു. ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസ്സിന്റെ ന്യൂനപക്ഷപ്രീണനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ടു. തുടര്‍ന്ന് അമ്പതുകളുടെ ആദ്യം അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകനായി. 1959 ല്‍ ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തകനാവുകയും പി.പരമേശ്വരന്റെ നിര്‍ദ്ദേശപ്രകാരം ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറുകയും ചെയ്തു. മാഹി മുതല്‍ മഞ്ചേശ്വരം വരെ സംഘടന കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു. പിന്നീട് സംഘടനയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറിയ സി.കെ.പത്മനാഭന്, എ.ദാമോദരന്‍, കെ.കുഞ്ഞിക്കണ്ണന്, പി.രാഘവന്, വി.രവീന്ദ്രന്, വയനാട്ടിലെ സി.എ.കുഞ്ഞിരാമന് നായര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തനത്തിന് പ്രചോദനമായത് കെ.സി.കണ്ണനായിരുന്നു. മലപ്പുറം ജില്ലാ സമരം, തലപ്പാടി ചെക്ക് പോസ്റ്റ് സമരം തുടങ്ങിയവക്ക് നേതൃത്വപരമായ പങ്ക് വഹിച്ചു. 1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്തു. കണ്ണും കയ്യും കെട്ടി ഭക്ഷണം പോലും നല്‍കാതെ ഏതാനും ദിവസങ്ങള്‍ ലോക്കപ്പില്‍ കിടത്തി ക്രൂരമായി മര്‍ദ്ദിച്ചു. നാലുമാസത്തെ ജയില്‍വാസം അനുഷ്ഠിച്ചു. അടിയന്തിരാവസ്ഥ പിന്‍വലിച്ചതിന് ശേഷം ജനതാപാര്‍ട്ടിയുടെ ജില്ലാ വൈസ് പ്രസിഡണ്ടായി. തുടര്‍ന്നിതു വരെ ബിജെപിയുടെ വ്യത്യസ്ത ചുമതലകള്‍ വഹിച്ചു.
തളിപ്പറമ്പ് അര്‍ബന്‍ ബാങ്ക് ഡയരക്ടര്‍, പൂക്കോത്ത് കൊട്ടാരം ക്ഷേത്ര സമിതി പ്രസിഡണ്ട്, തളിപ്പറമ്പ് വീവേഴ്സ് സൊസൈറ്റി പ്രസിഡണ്ട്, ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി, തൃച്ചംബരം വിവേകാനന്ദ സ്കൂള്‍ സെക്രട്ടറി, പത്മശാലീയ സംഘം തളിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി തുടങ്ങി നിരവധി പൊതുപ്രവര്ത്തനങ്ങളില് അദ്ദേഹം വ്യാപൃതനായി. പൂരക്കളി, കോല്‍ക്കളി, നാടകം, സംഗീതം തുടങ്ങിയ രംഗത്തും അദ്ദേഹം സജീവമായി വൈദഗ്ധ്യം തെളിയിച്ചിരുന്നു.
25 ന് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടക്കുന്ന പുരസ്കാര സമര്‍പ്പണച്ചടങ്ങില്‍ ബിജെപി മുന്‍ ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി.പി.മുകുന്ദന് പുരസ്കാരം സമര്‍പ്പിക്കും. 11,111 രൂപയും പ്രശസ്തിപത്രവും പൊന്നാടയും കൃഷ്ണവിഗ്രഹവുമാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: