നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റിട്ട് വര്‍ഷം ഒന്നര കഴിഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ എല്ലാ മുഖ്യമന്ത്രിമാരെയും നരേന്ദ്രമോദി ക്ഷണിക്കുകയും ചെയ്തതാണ്. ഒട്ടുമിക്ക മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തി. പക്ഷെ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആ ചടങ്ങില്‍ എത്താത്തത് രാഷ്ട്രീയ കാരണങ്ങളല്ലാതെ മറ്റൊന്നും കൊണ്ടല്ല. സഞ്ചരിക്കാനോ സല്ക്കര്മ്മങ്ങളില് പങ്കെടുക്കാനോ വൈമുഖ്യമുള്ള ആളല്ലല്ലോ ഉമ്മന്‍ചാണ്ടി. ദല്‍ഹിക്കപ്പുറമുള്ള പാറ്റ്ന വരെ പറന്നെത്താനും നിതീഷ്കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനും സന്നദ്ധനായതുതന്നെ അതിന്റെ ഒന്നാന്തരം ഉദാഹരണമാണല്ലോ.
സാര്‍ക്ക് രാജ്യത്തലവന്മാരെല്ലാം, പ്രത്യേകിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫടക്കം പറന്നെത്തിയ ചടങ്ങില്‍ കേരള മുഖ്യമന്ത്രികൂടി ഉണ്ടായിരുന്നെങ്കില്‍ എന്തൊരു ചന്തമാകുമായിരുന്നു. പക്ഷെ അതിനുള്ള മനസ്സ് ഉമ്മന്‍ചാണ്ടിക്കില്ലാതെ പോയത് മേല്‍ഘടകത്തിന്റെ അപ്രീതി ക്ഷണിച്ചുവരുത്തേണ്ടെന്നോര്ത്തായിരിക്കും. എന്തിനാണിതൊക്കെ പറയുന്നതെന്നല്ലേ. മുഖ്യമന്ത്രി ദല്‍ഹിയില്‍ചെന്ന് നിവേദനം നല്കിയില്ലെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയില്ലെങ്കിലും കേരളത്തോട് ചിറ്റമ്മനയം സ്വീകരിക്കുന്ന സര്‍ക്കാരല്ല ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. അതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നിരത്താനാകും. അതില്‍ പ്രധാനപ്പെട്ടതാണ് വിഴിഞ്ഞം തുറമുഖം.
കാല്‍നൂറ്റാണ്ടായി വിഴിഞ്ഞം തുറമുഖത്തിനായി തലങ്ങും വിലങ്ങും തീരുമാനങ്ങളെടുക്കുകയും അതെല്ലാം ചാപ്പിള്ളയാവുകയും ചെയ്തതാണ് ചരിത്രം. പത്തുവര്‍ഷം കോണ്‍ഗ്രസ് പ്രധാനമന്ത്രിയാണ് രാജ്യം ഭരിച്ചത്. രണ്ട് കാബിനറ്റ് മന്ത്രിമാരടക്കം എട്ടു മലയാളി മന്ത്രിമാര്‍ കേന്ദ്രത്തിലുണ്ടായിരുന്നു. എന്നിട്ടും വിഴിഞ്ഞത്തിന്റെ അന്തിമ അനുമതി നേടിത്തരാന്‍ തോന്നിയിട്ടില്ല.
വിഴിഞ്ഞത്തിന്റെ കാര്യം മിണ്ടിപ്പോകരുതെന്നായിരുന്നു ധനകാര്യമന്ത്രി ചിദംബരവും കപ്പല്‍ ഗതാഗത മന്ത്രി ടി.ആര്.ബാലുവും താക്കീത് നല്‍കയിത്. അതിനെ മാറ്റിക്കാന്‍ കഴിയാത്തവര്‍ പുതിയ ഭരണം വന്നശേഷവും കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് ആവശ്യം ഉന്നയിക്കാന്‍ തോന്നിയിട്ടില്ല. ഒടുവില്‍ ഒ.രാജഗോപാലിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ മന്ത്രിയെ കണ്ട് ആവശ്യമുന്നയിച്ചപ്പോഴാണ് കേരളത്തിന്റെ ആവശ്യം ഇതുവരെ തന്റെ മുന്നില്‍ എത്തിയില്ലല്ലോ എന്ന് പറഞ്ഞത്. ഏതായാലും കേന്ദ്രത്തില്‍നിന്ന് തന്നെയാണ് മുന്‍കൈയുണ്ടായത്. എല്ലാ അനുമതികളും, ആവശ്യമായ സാമ്പത്തികവും അനുവദിച്ച് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ അത് സ്വന്തം നേട്ടമാക്കി മാറ്റാനാണ് കേരളം ശ്രമിച്ചത്.
തറക്കല്ലിടല്‍ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ടുവരണമെന്ന നിര്‍ദ്ദേശം പോലും അട്ടിമറിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അതും കണക്കിലെടുക്കാതെ ഒട്ടനവധി പദ്ധതികള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രം സന്നദ്ധമായി. ദേശീയ പാതാ വികസനം, കോച്ച് ഫാക്ടറി, എഫ്എസിടിയുടെ ‘ശോച്യാവസ്ഥ’ പരിഹരിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍. അതൊക്കെ തുടരവെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയപ്പോള്‍ ഒരു നിവേദനം നല്കല് ചടങ്ങ് സംഘടിപ്പിച്ചത്. അതാകട്ടെ വൈകിവന്ന വിവേകം എന്നേ പറയാനുള്ളൂ. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ചേര്‍ന്ന് അവസാന നിമിഷം നല്കിയ നിവേദനത്തില്‍ ഒരുപാട് കാര്യങ്ങളാണ് നിരത്തിയിട്ടുള്ളത്. അതില്‍ പ്രധാനപ്പെട്ടത് മുല്ലപ്പെരിയാര്‍ പ്രശ്നമാണ്.
പുതിയ ഡാമിനായുള്ള പരിസ്ഥിതി ആഘാതപഠനത്തിന് നല്കിയ അനുമതി പിന്‍വലിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി അസാധുവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈ വെള്ളപ്പൊക്കത്തിന്റെയും മുല്ലപ്പെരിയാര്‍ വൃഷ്ടിപ്രദേശത്തെ കനത്ത മഴയുടെയും പശ്ചാത്തലത്തില്‍ വിദേശീയരുള്‍പ്പെട്ട വിദഗ്ധരുടെ പാനലിനെക്കൊണ്ട് മുല്ലപ്പെരിയാറില്‍ ആഘാതപഠനം നടത്തുവാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദ്ദേശിക്കുക, വിദഗ്ധസമിതിയുടെ ശുപാര്‍ശയനുസരിച്ച് 2011 ലെ തീരദേശ സംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുക, ശബരിമല വികസനത്തിനായി സമര്‍പ്പിച്ച 420 കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കുക, ശബരിമല ക്ഷേത്രത്തെ ദേശീയ തീര്‍ഥാടനകേന്ദ്രമാക്കി പ്രഖ്യാപിക്കുക, റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, സംസ്ഥാനത്തിനുള്ള വാര്‍ഷിക ഭക്ഷ്യധാന്യ വിഹിതം കുറഞ്ഞത് രണ്ട് ലക്ഷം മെട്രിക് ടണ്‍ കൂടി വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. നിലമ്പൂര്‍-നഞ്ചന്‍കോഡ് റെയില്‍വേ ലൈന്‍ പദ്ധതിയുടെ സംസ്ഥാന വിഹിതമായ 50 ശതമാനം നല്കാന് സംസ്ഥാനം തയ്യാറായത് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2016-17ലെ റയില്‍വേ ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുക, തിരുവനന്തപുരത്തെ ആര്‍സിസിയെ ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായും മലബാര്‍ കാന്‍സര്‍ സെന്ററിനെ റീജിയണല്‍ കാന്‍സര്‍ സെന്ററായും ഉയര്‍ത്തുക, എയര്‍ കേരള സാധ്യമാക്കാന്‍ ആവശ്യമായ ഇളവുകള്‍ അനുവദിക്കുക തുടങ്ങിയ കാര്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഇവയില്‍ പലതും ബിജെപി നേതൃത്വവും കൊല്ലത്തുവച്ച് വെള്ളാപ്പള്ളി നടേശനും മുന്നോട്ടുവച്ചതുമാണ്.
കേന്ദ്രം പദ്ധതികള്‍ അനുവദിക്കാന്‍ തയ്യാറായാലും കേരളം അതിനനുസരിച്ച് സൗകര്യം നല്‍കാത്തതാണ് ചരിത്രം. എയിംസിന്റെ കാര്യം ഉദാഹരണമാണ്. ഏതായാലും നരേന്ദ്രമോദി പ്രധാനമന്ത്രിയായതുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കേരളത്തിലെ ഇരുമുന്നണികളെയും അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: