കൊല്‍ക്കത്ത: ചെന്നൈയിന് എഫ്സി ഐഎസ്എല്‍ രണ്ടാം സീസണിന്റെ ഫൈനലില്‍. ആദ്യപാദത്തില്‍ നേടിയ 3-0ന്റെ വിജയമാണ് ചെന്നൈയിന് ആദ്യമായി കലാശക്കളിക്ക് യോഗ്യത നേടിക്കൊടുത്തത്. ഇന്നലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്ത 2-1ന് ചെന്നൈയിന് എഫ്സിയെ കീഴടക്കിയെങ്കിലും ഇരുപാദങ്ങളിലുമായി 4-2ന്റെ വിജയവുമായാണ് ചെന്നൈയിന് കലാശക്കളിക്ക് യോഗ്യത നേടിയത്. ഇന്നലെ 22-ാം മിനിറ്റില്‍ ഡീജാന്‍ ലെകിച്ചും 87-ാം മിനിറ്റില്‍ സൂപ്പര്‍താരം ഇയാന്‍ ഹ്യൂമുമാണ് കൊല്‍ക്കത്തക്കായി ഗോളുകള്‍ നേടിയത്. ഇഞ്ചുറിസമയത്ത് ഫിക്രുവാണ് ചെന്നൈയിന് ടീമിന്റെ ഗോള്‍ നേടിയത്.
ആദ്യ പാദ സെമിയില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളാണ് ഇരുടീമുകളും വരുത്തിയത്. ചെന്നൈയിന് നിരയില്‍ എലാനോ, മെഹ്റാജുദ്ദീന് വാഡൂ എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ സക്കീറും പെലിസ്സാറിയും പുറത്തിരുന്നു. അത്ലറ്റികോ കൊല്‍ക്കത്ത നിരയില്‍ ഡീജാന്‍ ലെകിച്ചും മോഹന്‍രാജും കളത്തിലത്തിയപ്പോള് നാറ്റോയും ബോര്‍ജ ഫെര്‍ണാണ്ടസും സൈഡ് ബെഞ്ചിലേക്ക് മാറി. കൊല്‍ക്കത്ത ആക്രമണത്തിന് മുന്‍തൂക്കം നല്കി 3-4-3 ശൈലിയിലും ചെന്നൈയിന് എഫ്സി 4-4-1-1 ശൈലിയിലുമാണ് കളത്തിലിറങ്ങിയത്.
കളിയുടെ മൂന്നാം മിനിറ്റില്‍ കൊല്‍ക്കത്ത ഗോള്‍മുഖം വിറച്ചുവെങ്കിലും മാനുവല്‍ ബ്ലാസിക്ക് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ അത്ലറ്റികോയുടെ മുന്നേറ്റം. മുന്നേറ്റത്തിനൊടുവില്‍ ലെകിച്ച് പായിച്ച ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്ത്. ഏഴാം മിനിറ്റില്‍ ചെന്നൈയിന് എഫ്സിയുടെ ജെജെ പായിച്ച ഷോട്ട് കോര്‍ണറിന് വഴങ്ങി പ്രതിരോധനിരതാരം അര്‍ണാബ് മൊണ്ടല്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് എലാനോയെടുത്ത കോര്‍ണറിന് മെയില്‍സണ്‍ തലവെച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളില്‍ കൂടി പറന്നു.
പതിനൊന്നാം മിനിറ്റില്‍ ചെന്നൈയിന് ഗോളിനടുതെത്തിയെങ്കിലും കൊല്‍ക്കത്ത ഗോളി അമരീന്ദറിന്റെ തകര്‍പ്പന്‍ പ്രകടനം തുണയായി. ബോക്സിന് പുറത്തുനിന്ന് അര്‍ണാബ് മൊണ്ടലിനെ കബളിപ്പിച്ചശേഷം സ്റ്റീവന്‍ മെന്‍ഡോസ പായിച്ച കിടിലന്‍ ഷോട്ടാണ് അമരീന്ദര്‍ ഇടതുവശത്തേക്ക് മുഴുനീളെ പറന്ന് കോര്‍ണറിന് വഴങ്ങി തട്ടിയകറ്റിയത്. രണ്ട് മിനിറ്റിനുശേഷം കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിന് ബോക്സില്‍ പന്ത് ലഭിച്ചെങ്കിലും ഷോട്ട് ഉതിര്‍ക്കുന്നതിന് മുന്‍പ് ബര്‍ണാഡ് മെന്‍ഡി തടഞ്ഞു.
22-ാം മിനിറ്റില്‍ കൊല്‍ക്കത്ത ലീഡ് നേടി. ബെര്‍ണാഡ് മെന്‍ഡി തലകൊണ്ട് നല്കിയ ബാക്ക് പാസാണ് ഗോളി അപൗല ഈഡലിന് കയ്യിലൊതുക്കാന്‍ കഴിയുന്നതിന് മുന്‍പ് ഡീജാന്‍ ലെകിച്ച് വലയിലെത്തിച്ചത്. തൊട്ടുപിന്നാലെ അരാട്ട ഇസുമിയുടെ തകര്‍പ്പന്‍ ഷോട്ട് അപൗല ഇൗഡല് ഉജ്ജ്വലമായി രക്ഷപ്പെടുത്തുകയും ചെയ്തു. 27-ാം മിനിറ്റില്‍ ചെന്നൈയിന് താരം ജെജെയുടെ ഷോട്ട് കോര്‍ണറിന് വഴങ്ങി അമരീന്ദര്‍ രക്ഷപ്പെടുത്തി. പിന്നീടും ഇരുടീമുകളും നിരവധി അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും കൂടതല്‍ ഗോളുകള്‍ പിറന്നില്ല. ഇതോടെ ആദ്യപകുതി 1-0ന് കൊല്‍ക്കത്തക്ക് സ്വന്തം.
രണ്ടാം പകുതിയിലും മികച്ച ഫുട്ബോളാണ് ഇരുടീമുകളും കാഴ്ചവെച്ചത്. 50-ാംമിനിറ്റില്‍ കൊല്‍ക്കത്തയ്ക്ക് അവസരം ലഭിച്ചെങ്കിലും റിനോ ആന്റോയുടെ ഷോട്ട് പുറത്തേക്ക് പറന്നു. പിന്നീട് 59, 60 മിനിറ്റുകളിലും കൊല്‍ക്കത്ത് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. നാല് മിനിറ്റിനുശേഷം ലീഡ് ഉയര്‍ത്താന്‍ കൊല്‍ക്കത്തക്ക് വീണ്ടും അവസരം. എന്നാല്‍ അരാട്ട ഇസുമിയുടെ ഷോട്ട് ചെന്നൈയിന് പ്രതിരോധനിരതാരം ബ്ലോക്ക് ചെയ്തു രക്ഷപ്പെടുത്തി. 72-ാം മിനിറ്റില്‍ ചെന്നൈയിന് കോച്ച് മാര്‍ക്കോ മറ്റരാസി എലാനോയെ തിരിച്ചുവിളിച്ച് ബ്രൂണോ പെലിസ്സാറിയെയും തൊട്ടുപിന്നാലെ ബ്ലാസിക്ക് പകരം സക്കീറിനെയും കളത്തിലെത്തിച്ചു. 79-ാം മിനിറ്റില്‍ റിനോ ആന്റോക്ക് പകരം കൊല്‍ക്കത്തക്കായി മുഹമ്മദ് റഫീഖ് കളത്തില്‍.
87-ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ രണ്ടാം ഗോളും പിറന്നു. ഡീജാന്‍ ലെകിച്ച് മറിച്ചുകൊടുത്ത പന്ത് നിലംതൊടുംമുന്പേ ഇയാന്‍ ഹ്യൂം പായിച്ച തകര്‍പ്പന്‍ വോളി അപൗല ഈഡലിനെ നോക്കുകുത്തിയാക്കി വലയിലെത്തി. തൊട്ടുപിന്നാലെ സ്റ്റീവന്‍ മെന്‍ഡോസയെ പിന്‍വലിച്ച് ഫിക്രുവിനെ ചെന്നൈയിന് കളത്തിലിറക്കി. 89-ാം മിനിറ്റില്‍ ഹ്യൂമിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ത്തട്ടി പുറത്തുപോവുകയും ചെയ്തു. കളി ഇഞ്ചുറിസമയത്തേക്ക് നീണ്ടതോടെ ചെന്നൈയിന് ഒരു ഗോള്‍ മടക്കി. ഗോളിയുടെയും പ്രതിരോധനിരതാരം മോഹന്‍രാജിന്റെയും പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് മുന്നേറിയ ഫിക്രുവാണ് ലക്ഷ്യം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: