ആലപ്പുഴ: കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാപകനേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസില്‍ ഒടുവില്‍ സിപിഎം മലക്കം മറിയുന്നു. സ്മാരകം കത്തിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന പുതിയ കണ്ടെത്തലുമായി സിപിഎം ജില്ലാനേതൃത്വം രംഗത്ത്. സംഭവം നടന്ന് രണ്ട് വര്‍ഷം പിന്നിട്ടിട്ടും പോലീസ് അന്വേഷണം അനന്തമായി നീളുമ്പോഴാണ് പുതിയ തിരക്കഥയുമായി സിപിഎം രംഗത്തെത്തിയത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് സ്മാരകം കത്തിക്കാന്‍ സാദ്ധ്യതയുള്ളതെന്ന മുതിര്‍ന്ന നേതാവ് ടി. കെ. പളനിയുടേയും, കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ച മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടത്തില്‍ വീടിന്റെ അനന്തരവാകാശികളായിരുന്നവരുടെയും നിലപാടുകളെ തള്ളി ഈ കേസില്‍ പ്രതികളാക്കപ്പെട്ടവരുടെ വാദഗതികളെ അംഗീകരിച്ച് സിപിഎം രംഗത്തെത്തിയത് പാര്‍ട്ടിപ്രവര്‍ത്തകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം കേസ് അന്വേഷിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ച സാഹചര്യത്തിലാണ് സിപിഎമ്മിന്റെ മലക്കം മറിച്ചിലെന്നതും ശ്രദ്ധേയമാണ്. നേരത്തെ പ്രതികളാക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരല്ല, മൂന്നംഗ ക്വട്ടേഷന്‍ സംഘമാണ് സ്മാരകം കത്തിച്ചതെന്നതാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ഇപ്പോള്‍ കണ്ടെത്തിയതത്രെ.
2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് സ്മാരകം കത്തിച്ചത്. അക്കാലയളവില്‍ സ്മാരകം നിലനില്‍ക്കുന്ന കഞ്ഞിക്കുഴി ഏരിയായുടെ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നതും ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിയായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗവും ഡിവൈഎഫ്ഐ നേതാവുമായ ലതീഷ് ബി.ചന്ദ്രന്, സിപിഎം കണ്ണര്‍കാട് മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായ പി. സാബു, ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്, പ്രമോദ് എന്നിവരാണ് സ്മാരകം കത്തിച്ചതെന്ന് നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ഇവര്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.
ഇവരെ പ്രതികളാക്കിയെന്ന് വാര്‍ത്തകള്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചു പേരെയും സിപിഎം പുറത്താക്കുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തല്‍ ശരിയാണെന്ന് അംഗീകരിച്ചായിരുന്നു പാര്‍ട്ടി നടപടി. എന്നാല്‍ അന്വേഷണം മുന്നോട്ട് പോകുകയും ജില്ലാകമ്മറ്റിയംഗം പി. പി. ചിത്തരഞ്ജനെ ചോദ്യം ചെയ്യുകയും ചെയ്തതോടെ അന്വേഷണ സംഘത്തിന് മേല്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടാകുകയും ചെയ്തു. മുന്‍ ജില്ലാ സെക്രട്ടറി, കേന്ദ്രകമ്മറ്റിയംഗം, ജില്ലാസെക്രട്ടറിയേറ്റംഗങ്ങള് എന്നിവരെ ചോദ്യം ചെയ്യുമെന്ന ഘട്ടത്തില്‍ അന്വേഷണം പൊടുന്നനെ നിലയ്ക്കുകയായിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായി സംസ്ഥാന നേതൃത്വത്തെ തങ്ങളുടെ സ്വാധീനം ബോദ്ധ്യപ്പെടുത്തുന്നതിനാണ് ഒരുവിഭാഗം നിയന്ത്രിത തീവയ്പ് നടത്തിയതെന്നാണ് അന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചത്. ഉന്നത നേതാക്കള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്.
സ്മാരകത്തിന് തീവച്ചതറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി തീയണയ്ക്കാന്‍ ശ്രമിച്ചപ്പോഴും പ്രതികള്‍ അതിന് തുനിയാതെ സംഭവം മറ്റുചിലരെ അറിയിക്കാനുള്ള തിരക്കിലായിരുന്നു. സ്മാരകത്തിനു തീവച്ച ശേഷം ഒരാള്‍ ഓടി മറയുന്നത് സമീപവാസിയായ സ്ത്രീ കണ്ടതായി മൊഴിയുണ്ടെന്നുമുള്ള വിവരങ്ങളും സത്യവാങ്മൂലത്തിലുണ്ടായിരുന്നു. പിന്നീട് കേസന്വേഷണം ശരിയായ രീതിയില്‍ അല്ല നടത്തിയതെന്നും സിബിഐക്കു കൈമാറണമെന്നും ആവശ്യപ്പെട്ടു ലതീഷ് ബി. ചന്ദ്രന്, പി. സാബു എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: