കറ്റിയാടി: എസ്ഡിപിഐ പ്രവര്ത്തകന് ചെറിയകുമ്പളത്തെ രയരോത്ത് മീത്തല്‍ നിസാറിനെ (42) വെട്ടിയും, ബോംബെറിഞ്ഞും അക്രമിച്ച കേസിലെ പ്രധാന പ്രതികളായ രണ്ടു സിപിഎമ്മുകാര്‍ കൂടി അറസ്റ്റില്‍. കുറുവന്തേരി പടിക്കല്‍ രാജന് (50) വാണിമേല്‍ വെട്ടുകാട്ടില്‍ റിംസണ്‍ (28) എന്നിവരെയാണ് കുറ്റിയാടി സിഐ എം.സി കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നവംബര്‍ 13ന് രാവിലെയാണ് രണ്ട് ബൈക്കുകളില്‍ എത്തിയ സംഘം നിസാറിനെ അക്രമിച്ച സംഭവത്തില്‍ മറ്റുരണ്ടു പേര്‍ക്ക് കൂടി പരിക്കേറ്റിരുന്നു. അക്രമത്തിന് നേതൃത്വം കൊടുത്ത പ്രധാനികളാണ് അറസ്റ്റിലായത് എന്ന് പോലീസ് പറഞ്ഞു.
കൃത്യം നടത്തിയ ശേഷം വാണിമേലിലെ അനീഷിന്റെ വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും വസ്ത്രം മാറുകയം ചെയ്തതിനു ശേഷം സ്ഥലംവിടുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയപ്പോള്‍ കല്ലുനിരയില്‍ വെച്ച് അറസ്റ്റിലാവുകയായിരുന്നു. ഇതോടെ കേസില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പോലീസ് പറഞ്ഞു.
സംഭവത്തിലെ ഗൂഢാലോചന സംബന്ധച്ച അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
അന്വേഷണ സംഘത്തില്‍ സി.പി. ഒ മാരായ കൃഷ്ണന്, വിനീഷ്, സദാനന്ദന്, റഷീദ്, മനോജ്, രാജഗോപാലന്‍, ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: