കോഴിക്കോട്: മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി റഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കുന്നതിന്റെ ഭാഗമായി നിയമിതനായ സ്പെഷ്യല്‍ ഓഫീസറും മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലുമായ വി.കെ. ബീരാന് മുതിര്‍ന്ന പൗരന്മാര്ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചു.
2007ലെ ‘മുതിര്‍ന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണ-ക്ഷേമ ആക്ട്’ എന്ന കേന്ദ്രനിയമമുള്പ്പെടെ വയോജന അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കപ്പെടു ന്നുവെന്ന് ഉറപ്പുവരുത്തുക, വയോജനക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോ ടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു നിയന്ത്രണ ബോര്‍ഡ് രൂപീകരിക്കുന്ന കാര്യം ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമപ്രകാരം രൂപീകൃതമായ ട്രൈബ്യൂണ ലുകളില്‍ വയോജനങ്ങള്‍ നല്കുന്ന പരാതിയില്‍ മൂന്നു മാസത്തിനകം തീരുമാ നമെടുക്കണമെന്നും ഇത്തരം പരാതികളില്‍ അഭിഭാഷകന് പാടില്ലെന്നും മറ്റുമുള്ള വ്യവസ്ഥകള്‍ അറിവില്ലായ്മ മൂലമോ അനാസ്ഥ കാരണമോ പാലിക്ക പ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യാത്രാബസ്സുകളില്‍ വയോജനങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ട 20 ശതമാനം സീറ്റുകള്‍ ലഭ്യമാക്കാത്തത്, ബസ്സുകളിലെ ഫൂട്ബോര്ഡു കളുടെ ഉയരക്കൂടുതല്‍, വിവിധ സേവനങ്ങള്‍ ക്കായി വയോജനങ്ങള്‍ ക്യൂവില്‍ നില്‍ക്കേണ്ട തില്ലെന്ന നിയമം നടപ്പിലാക്കുന്നതിലെ പോരായ്മ, വയോജനങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ കാലതാമസം തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. രോഗികളെ വീട്ടില്‍ ചെന്നുകണ്ട് പരിശോധന നടത്തുന്നതിനുള്ള മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് സംവിധാനം, ചൈല്‍ഡ് ലൈന്‍ മാതൃകയില്‍ അടിയന്തര ഘട്ടങ്ങളില്‍ സഹായം ലഭിക്കുന്നതിന് എല്‍ഡര്‍ലി ലൈന്‍, വയോജന സംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്ന പദ്ധതികള്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ വിവിധ പ്രതിനിധികള്‍ മുന്നോട്ടുവച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ക്യാമ്പില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ടി.പി. സാറാമ്മ, ഡിഎംഒ (ഹോമിയോ) ഡോ. കവിത, അഡീഷണല്‍ ഡിഎംഒ ഡോ. രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: