കൊല്ലം: പോക്കുവരവ് ഓണ്‍ലൈനിലൂടെ സാധിക്കുന്ന പദ്ധതി സംസ്ഥാന വ്യാപകമാകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാന ജില്ലയില്‍ നടത്തിയ ഓണ്‍ലൈന്‍ പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലയിലും പദ്ധതി ഉടന്‍ വരും. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
കൊല്ലം ജില്ലയിലെ 105 വില്ലേജുകളില്‍ റീസര്‍വെ പൂര്‍ത്തിയാക്കിയ 88 എണ്ണത്തില്‍ തിരഞ്ഞെടുത്ത 20 വില്ലേജുകളിലാണ് പദ്ധതി ഇപ്പോള്‍ നടപ്പിലാക്കുന്നത്. റിലിസ്-റവന്യൂ ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സോഫ്റ്റ്വെയര് മുഖേനയാണ് പോക്കുവരവ് ഓണ്ലൈനിലൂടെയാക്കുന്നത്. റവന്യൂ, രജിസ്ട്രേഷന്, സര്‍വെ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുക. സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്ട്രേഷന് കഴിഞ്ഞാലുടന്‍ അപേക്ഷ വില്ലേജ് ഓഫീസില്‍ ഓണ്‍ലൈനായെത്തും. ആധാരത്തിലെ വിവരങ്ങളും വില്ലേജ് രേഖകളിലെ വിവരങ്ങളും ശരിയാണെങ്കില്‍ ഉടന്‍ പോക്കുവരവ് ചെയ്യും. പോക്കുവരവ് നടപടികള്‍ പൂര്‍ത്തിയായാല്‍ പോക്കുവരവ് വിവരങ്ങള്‍ പ്രിന്റ് ചെയ്ത് നല്‍കും. പോക്കുവരവ് നടപടി പൂര്‍ത്തിയായാല്‍ അപേക്ഷകന് എസ്എംഎസ് മുഖേന അറിയിപ്പ് ലഭിക്കും. ഓണ്‍ലൈനിലൂടെ കരം അടയ്ക്കുവാനുള്ള സൗകര്യം അടുത്ത വര്‍ഷം ഏപ്രിലോടെ സജ്ജമാകും. അതുവരെ കരം നേരിട്ട് അടക്കണം.
ഓണ്‍ലൈന്‍ സംവിധാനം സമ്പൂര്‍ണമായും നടപ്പാകുമ്പോള്‍ കൈവശഭൂമിയുടെ സ്കെച്ചും അപേക്ഷകന് കാണാനാകും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, സംസ്ഥാന ഐടി മിഷന് എന്നിവയുടെ സാങ്കേതിക സഹകരണത്തോടെയാണ് സംയോജിത ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ലാന്റ് റിക്കോഡ്സ് മോഡേനൈസേഷന് പ്രോഗ്രാമിന്റെ (എന്‍എല്‍ആര്‍എംപി) ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. രജിസ്ട്രേഷന് നടക്കു ദിവസം തന്നെ പോക്കുവരവും ചെയ്ത് ലഭിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ പ്രതേ്യകത. പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കൊല്ലം വെസ്റ്റ്, കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, ചിറക്കര, ആദിച്ചനല്ലൂര്‍, തേവലക്കര, ചവറ, കരുനാഗപ്പള്ളി, വടക്കുംതല, അയണിവേളിക്കുളങ്ങര, തൊടിയൂര്‍, തഴവ, ഓച്ചിറ, ആലപ്പാട്, ക്ലാപ്പന, പാവൂമ്പ, ആദിനാട്, പന്മന, വെട്ടിക്കവല, കടയ്ക്കല്‍ എന്നീ വില്ലേജുകളിലാണ് 2016 ജനുവരി ഒന്നുമുതല്‍ നടപ്പാക്കുന്നത്. ഇതിന്റെ മുന്നോടിയായി അടിസ്ഥാന ഭൂനികുതി രജിസ്റ്ററിലെ വിവരങ്ങളുടെ ഡാറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ കൊല്ലം വെസ്റ്റ്, കൊല്ലം ഈസ്റ്റ് വില്ലേജുകളില്‍ ഓണ്‍ലൈന്‍ പോക്കുവരവിന്റെ ട്രയല്‍ റണ്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: