കുന്നത്തൂര്‍: താലൂക്കിന്റെ പ്രധാന പാതയോരങ്ങളും ഇടവഴികളും ജലസംഭരണികളായ കുളങ്ങളും മാലിന്യകൂമ്പാരമായി മാറുന്നു. സ്ഥിതിഗതികള്‍ വഷളായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
കുറെ കാലങ്ങളായി പാതയോരങ്ങളിലെ പൊന്തക്കാടുകള്‍ വെട്ടിതെളിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ല. ഇതിനാല്‍ എല്ലാ പാതകളുടെയും ഇരുവശങ്ങളിലും വലിയ കാടാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ കാടുകളിലേക്കാണ് രാത്രിയില്‍ വാഹനങ്ങളിലെത്തിക്കുന്ന ചാക്കില്‍ കെട്ടിയ മാലിന്യങ്ങള്‍ തള്ളുന്നത്. പ്രധാനമായും അറവുമാലിന്യങ്ങളും ഹോട്ടല്‍ വേസ്റ്റുകളുമാണ് ഇത്തരത്തില്‍ വന്‍തോതില്‍ നിക്ഷേപിക്കുന്നത്.
ഭരണിക്കാവ്-ശാസ്താംകോട്ട, നെടിയവിള-കുന്നത്തൂര്‍, ചക്കുവള്ളി എന്നീ പാതകളുടെ ഓരങ്ങളിലാണ് പ്രധാനമായും മാലിന്യം കുന്നുകൂടുന്നത്. ഇതുകൂടാതെ ശാസ്താംകോട്ട ഫില്‍ട്ടര്‍ ഹൗസിന് സമീപത്തെ പൈപ്പ് റോഡും മാലിന്യനിക്ഷേപകേന്ദ്രമായിട്ടുണ്ട്. ഇവിടെ മാലിന്യം തള്ളുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കും. ഈ മാലിന്യങ്ങള്‍ സമീപത്തെ മൂടിയില്ലാത്ത ജലശുദ്ധീകരണസംഭരണികളില്‍ എത്തിപ്പെട്ടേക്കാം. ഈ സംഭരണിയിലെ ജലമാണ് കൊല്ലം നഗരത്തിലേക്കും കുടിവെള്ളമായി എത്തുന്നത്.
കുന്നത്തൂര്‍ താലൂക്കില്‍ 20ലേറെ അനധികൃത അറവുശാലകളും കോഴിഫാമുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. നേരത്തെ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു മാലിന്യം തള്ളുന്നതെങ്കില്‍ ഇപ്പോഴത് പ്രധാനപാതയോരങ്ങളിലായി. കൂടാതെ വേനല്‍കാലത്ത് കുടിക്കാനും കുളിക്കാനുമായി ഉപയോഗിക്കുന്ന ചെറുതും വലുതുമായ കുളങ്ങളും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാലിന്യം വ്യാപകമാകുന്നത് തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാക്കിയിട്ടുണ്ട്.
സുലഭമായി ആഹാരം ലഭിക്കുന്നത് തെരുവ്നായ്ക്കളുടെ വര്‍ധനവിനും ഇടയാക്കുന്നു. മുമ്പ് മാലിന്യം തള്ളല്‍ കേന്ദ്രമായ കുന്നത്തൂര്‍ പാലത്തിന് സമീപത്തെ കാട് വെട്ടിമാറ്റിയശേഷം മാലിന്യം തള്ളല്‍ നിലച്ചിട്ടുണ്ട്. ഇടവഴികളിലും മറ്റും തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തത് മാലിന്യം തള്ളുന്നവര്‍ക്ക് അനുഗ്രഹമാകുന്നു.
പിടിക്കപ്പെട്ടാലും ചെറിയ പെറ്റിക്കേസ് ചുമത്തി വിട്ടയക്കുന്നത് ഇവര്‍ക്ക് പ്രോത്സാഹനമാണ്. പൊതുജനാരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന മാലിന്യനിക്ഷേപത്തിനെതിരെ അടിയന്തിര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അനധികൃത അറവുശാലകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുക, പാതയോരത്തെ കാടുകള്‍ വെട്ടിതെളിക്കുക, രാത്രികാല പോലീസ് പെട്രോളിംഗ് ശക്തമാക്കുക, തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുക എന്നിവയാണ് നാട്ടുകാരുടെ അടിയന്തിര ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: