കണ്ണൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ഭൂമിയും കായലും കയ്യേറിയത് ഒഴിപ്പിക്കല്‍ നടപടികള്‍ എങ്ങുമെത്തിയില്ല. കുന്നുകളിലും പുഴയോരങ്ങളിലും കായലുകളുടെയും ചിറകളുടെയും തടാകങ്ങളുടെയും ഓരങ്ങളിലും ഭൂമി കൈയ്യേറി നിരവധി ആളുകള്‍ റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കിയിട്ടുണ്ട്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
പല സ്ഥലങ്ങളിലും വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും ഒത്താശയോടെയാണ് കയ്യേറ്റം.
1135 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തികളും ഭൂ,റിസോര്‍ട്ട് മാഫിയകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കയ്യേറിയിട്ടുള്ളത്. ഏകദേശം 2804 ഏക്കറോളം വരും ഇത്. എന്നാല്‍ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ കാര്യമായ നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നാലുവര്‍ഷം പിന്നിട്ടിട്ടും കാര്യമായ ഒഴിപ്പിക്കലുകള്‍ നടന്നിട്ടില്ല. കോട്ടയം കുമരകം താലൂക്കില്‍ റിസോര്‍ട്ട് ഉടമകള്‍ കയ്യേറിയത് 6.43 ഹെക്ടറാണ്. തിരുവനന്തപുരം വിതുര വില്ലേജില്‍പ്പെട്ട 5 ഏക്കറോളം ആറ്റുപുറമ്പോക്ക് കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്നും റവന്യൂവകുപ്പ് അറിയിക്കുന്നു. ആലപ്പുഴ അമ്പലപ്പുഴ താലൂക്കില്‍ കലവൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ബീച്ച് റിസോര്‍ട്ട്, ആര്യാട് തെക്ക് വില്ലേജിലെ ബീച്ച് റിസോര്‍ട്ട്, മുല്ലക്കല്‍ വില്ലേജിലെ റിസോര്‍ട്ട് എന്നിവയുടെ ചില ഭാഗങ്ങളും ചേര്‍ത്തല താലൂക്കിലെ ചില റിസോര്‍ട്ടുകളും സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി റവന്യൂവകുപ്പ് വെളിപ്പെടുത്തുന്നു.
ഇടുക്കിയിലാണ് ഏറ്റവുമധികം സര്‍ക്കാര്‍ ഭൂമി കയ്യേറിയിരിക്കുന്നത്. 783.02 ഹെക്ടറാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് 4941.58 ഹെക്ടറായിരുന്നു. തിരുവനന്തപുരം-102.67, കൊല്ലം-12.78, പത്തനംതിട്ട-5.18, ആലപ്പുഴ-03, കോട്ടയം-6.53, എറണാകുളം-5.81, തൃശ്ശൂര്‍-4.71, കോഴിക്കോട്-13.23, വയനാട്-79.56, പാലക്കാട്-13.67, കണ്ണൂര്‍-1.79, കാസര്‍കോട്-12.25 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കയ്യേറ്റത്തിന്റെ കണക്കുകള്‍. പ്രധാനപ്പെട്ട ചിറകള്‍, കായലുകള്‍ എന്നിവയുടെ സുസ്ഥിര സംരക്ഷണത്തിനായി പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തില്‍ ശാസ്താംകോട്ട, അഷ്ടമുടി, വേമ്പനാട്ട് കായലുകളുടെ വിസ്തീര്‍ണ്ണം കുറഞ്ഞതായി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ചിറകള്‍, തടാകങ്ങള്‍, കുളങ്ങള്‍ എന്നിവയുടെ സംരക്ഷണ-പുനരുദ്ധാരണ പദ്ധതികള്‍ക്കായി ജലസേചനവകുപ്പ് നടത്തിയ പഠനത്തിലും ജലശ്രോതസ്സുകളുടെ വിസ്തൃതി കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ വന്‍കിട ചായക്കമ്പനികള് അനധികൃതമായി കൈവശംവെച്ചുപോരുന്ന ഭൂമി തിരിച്ചുപിടിക്കാനും സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടില്ല. കോന്നി താലൂക്കില്‍ 112.77 ഹെക്ടര്‍ ഭൂമി എവിടി കമ്പനി മറിച്ചുവില്‍പ്പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഹാരിസണ്‍ മലയാളം കമ്പനി ഏഴ് ജില്ലകളിലായി അനധികൃതമായി കൈവശം വെച്ചിരിക്കുന്നതും മറിച്ചുവിറ്റതുമായ ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടെങ്കിലും നടപടി ഇഴയുകയാണ്. സ്പെഷ്യല്‍ ഓഫീസര്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ എച്ച്എംഎല്‍ കൈവശം വെക്കുന്നതും മറിച്ചുവിറ്റതുമായ 37220 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടിക്രമം പുറപ്പെടുവിക്കുക മാത്രമാണുണ്ടായത്. ഇത് കൂടാതെ എച്ച്എംഎലിന്റെ കൈവശം വയനാട് ജില്ലയില്‍ രണ്ട് കരാര്‍ ഉടമ്പടി പ്രകാരം 35000 ഏക്കറും, തൃശ്ശൂര്‍ ജില്ലയില്‍ 6.63 ഏക്കറും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: