ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ രണ്ടാം പതിപ്പില്‍ ചാമ്പ്യന്മാരെ നിശ്ചയിക്കാന്‍ ഇനി ഒരു മത്സരം മാത്രം ബാക്കി. ഞായറാഴ്ച ഗോവ ഫട്ടോര്‍ദ സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത് ഏറ്റവും മികച്ച രണ്ട് ടീമുകള്‍. കഴിഞ്ഞ വര്‍ഷം സെമിയില്‍ പുറത്താക്കപ്പെട്ട എഫ്സി ഗോവയും ചെന്നൈയിന് എഫ്സിയും. ഗോവ ഇരുപാദ സെമിയില്‍ ദല്‍ഹി ഡൈനാമോസിനെ 3-1നും ചെന്നൈയിന് എഫ്സി നിലവിലെ ചാമ്പ്യന്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയെ 4-2നും കീഴടക്കിയാണ് ആദ്യ ഫൈനലിന് യോഗ്യത നേടിയത്. ഇവരില്‍ ആരുജയിച്ചാലും കിരീടത്തിന് പുതിയ അവകാശിയാകും.
ഗോളുകളുടെ എണ്ണത്തിലെ വന്‍ വര്‍ദ്ധനയാണ് ഇത്തവണത്തെ ആകര്‍ഷണം. കഴിഞ്ഞ സീസണില്‍ 61 കളികളില്‍ 129 ഗോളുകള്‍ മാത്രം പിറന്നപ്പോള്‍, ഇത്തവണ ഒരു മത്സരം ബാക്കിനില്‍ക്കേ 60 കൡകളില്‍ നിന്ന് 181 തവണ വല കുലുങ്ങി. അതും എട്ട് ഹാട്രിക്കുകളുടെ അകമ്പടിയോടെ. കഴിഞ്ഞ സീസണില്‍ പിറന്നത് ഒരു ഹാട്രിക്. ഈ സീസണില്‍ ഗോളടിയില്‍ മുന്നില്‍ എഫ്സി ഗോവ. പ്രാഥമിക റൗണ്ടിലെ 14 കളികളില്‍ നിന്ന് 29 തവണ അവര്‍ എതിര് വല കുലുക്കി. സെമിയില്‍ നേടിയ മൂന്നെണ്ണം കൂടി കൂടുമ്പോള്‍ ആകെ ഗോളുകള്‍ 16 കളികളില്‍ നിന്ന് 32 എണ്ണം. വഴങ്ങിയത് 21 എണ്ണവും.
ഇത്തവണത്തെ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ചെന്നൈയിന് എഫ്സിയുടെ കൊളംബിയന്‍ സ്ട്രൈക്കര്‍ സ്റ്റീവന്‍ മെന്‍ഡോസക്ക് ഉറപ്പ്. 15 കളികളില്‍നിന്ന് രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 12 ഗോളുകള്‍ നേടിയ മെന്‍ഡോസയുടെ അടുത്തെങ്ങും ആരുമില്ലാത്തതിനാല്‍ സുവര്‍ണ്ണ പാദുകം കൊളംബിയന്‍ താരത്തിന് സ്വന്തമെന്ന് ഉറപ്പിക്കാം. കേരള ബ്ലാസ്റ്റേഴ്സിനെതിരെയും എഫ്സി ഗോവക്കെതിരെയുമായിരുന്നു മെന്‍ഡോസയുടെ ഹാട്രിക്ക്. ഗോള്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത് 11 ഗോളുകളോടെ അത്ലറ്റികോ കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂം. ഹ്യൂമും രണ്ട് ഹാട്രിക്കിന് അവകാശി. ഹ്യൂമിന്റെ ടീം സെമിയില്‍ പുറത്തായതിനാല്‍ മെന്‍ഡോസക്ക് വെല്ലുവിളിയില്ല. പിന്നെയുള്ളത് ഗോവയുടെ റെയ്നാള്‍ഡോ. ഏഴു ഗോളുകള്‍ മാത്രമാണ് റെയ്നാള്‍ഡോയുടെ പേരിലുള്ളത്. അതിനാല്‍ ടോപ്സ്കോറര്‍ പോരാട്ടത്തിനായി മെന്‍ഡോസക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഗോവന്‍ താരത്തിനും കഴിയില്ല.
കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരം മുംബൈ സിറ്റി എഫ്സിയുടെ സുനില്‍ ഛേത്രി, ഏഴ് ഗോളുകള്‍. ആറെണ്ണവുമായി ചെന്നൈയിന് എഫ്സിയുടെ ജെജെ ലാല്‍പെഖുലിയ, അഞ്ചെണ്ണം നേടിയ അത്ലറ്റികോ കൊല്‍ക്കത്തയുടെ അരാട്ട ഇസുമി, നാല് വീതം നേടിയ ബ്ലാസ്റ്റേഴ്സിന്റെ മുഹമ്മദ് റാഫി, ദല്‍ഹി ഡൈനാമോസിന്റെ റോബിന് സിങ് എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരത്തിന് മുന്നില്‍ നില്‍ക്കുന്നത് ചെന്നൈയിന് എഫ്സിയുടെ അര്‍മേനിയന്‍ താരം അപൗല ഈഡല്‍. ആറ് മത്സരങ്ങളിലാണ് ഈഡല്‍ ഗോള്‍ വഴങ്ങാതെ പോസ്റ്റിന് കാവല്‍ നിന്നത്. മറ്റൊരു ഗോള്‍കീപ്പര്‍ക്കും ഇത്രയും മികച്ച റെക്കോര്‍ഡില്ല. അതിനാല്‍ ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരത്തിന് ഈഡലിന് എതിരില്ല. നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം രഹ്നേഷ് നാല് മത്സരങ്ങളിലും മുംബൈയുടെ സുബ്രതാ പാല്, ദല്‍ഹി ഡൈനാമോസിന്റെ ടോണി ഡൊബ്ലാസ്, എഫ്സി ഗോവയുടെ ലക്ഷ്മികാന്ത് കാട്ടിമണി എന്നിവര്‍ മൂന്ന് വീതം മത്സരങ്ങളിലും ഗോള്‍ വഴങ്ങിയില്ല. എന്നാല്‍, ഏറ്റവും കൂടുതല്‍ രക്ഷപ്പെടുത്തലുകള്‍ നടത്തിയത് നോര്‍ത്ത് ഈസ്റ്റിന്റെ ടി.പി. രഹ്നേഷ്. എതിരാളികളുടെ 47 ഷോട്ടുകള്‍ രഹ്നേഷ് രക്ഷപ്പെടുത്തി.
ഫെയര്‍ പ്ലേ അവാര്‍ഡിനായി മുംബൈ സിറ്റിയും എഫ്സി ഗോവയും തമ്മിലാണ് മത്സരം. നിലവില്‍ 78 പോയിന്റുമായി മുംബൈ സിറ്റി ഒന്നാമതും 77 പോയിന്റുമായി ഗോവ രണ്ടാമതുമുണ്ട്. ഹീറോ ഓഫ് ദി ലീഗ്, മോസ്റ്റ് എക്സൈറ്റിങ് പ്ലെയര്‍, എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി ലീഗ്, ഗോള്‍ ഓഫ് ദി സീസണ്, ബെസ്റ്റ് ഫാന്‍സ് അവാര്‍ഡ് എന്നീ ബഹുമതികളും ഞായറാഴ്ച ഫൈനല്‍ മത്സരത്തോടെ തീരുമാനിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: