ഇടുക്കി: നേര്യമംഗലത്ത് വന്‍ കഞ്ചാവ് വേട്ട ഒരാള്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശി സുജിത്ത്(19) ആണ് 4.5 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് ഇന്റ്ലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. കൊച്ചി-മധുര ദേശീയപാതയില്‍ റാണികല്ലിന് സമീപത്തുവെച്ച് കെഎസ്ആര്‍ടിസി ബസ്സില്‍ നടത്തിയ പരിശോധനയിലാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ഇന്നലെ 3.30 ഓടെ കഞ്ചാവ് പിടികൂടുന്നത്. എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങുന്നത്. മറയൂരില്‍ നിന്നും വാങ്ങിയ കഞ്ചാവ് നാട്ടിലേക്ക് കടത്തുന്നതിനിടെയാണ് അറസ്റ്റ്. ഇടുക്കിയില്‍ അടുത്ത കാലത്ത് പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. എന്‍ഇഎസ് ഇന്‍സ്പെക്ടര്‍ ജെനീഷ്, ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ സുധീപ് കുമാര്‍, എക്സൈസ് ഉദ്യോഗസ്ഥരായ സക്കറിയാസ്, വിന്ഷിദ്, സുകു, വിനോജ്, നെല്‍സണ്‍, സിജു മാത്യു, നെബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തൃശൂരില്‍ സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിന് കൊണ്ടുപോയതാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെയിന്റിങ്ങ് തൊഴിലാളിയാണ് പിടിയിലായ സുജിത്ത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: