ശ്രീനാരായണ ധര്‍മപരിപാലന യോഗത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും എസ്എന്‍ വിദ്യാഭ്യാസ ട്രസ്റ്റിന്റെ സ്ഥാപക ചെയര്‍മാനും മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമൊക്കെ ആയിരുന്ന ആര്. ശങ്കറിന്റെ പൂര്‍ണകായ വെങ്കലപ്രതിമ അദ്ദേഹം സ്ഥാപിച്ച കൊല്ലത്തെ ശ്രീനാരായണ കോളേജിന്റെ വളപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തതിനെച്ചൊല്ലി കേരളത്തിലെ രാഷ്ട്രീയവേദികളിലും ദൃശ്യ-അച്ചടി മാധ്യമങ്ങളിലും ഉയര്‍ന്നുവന്ന വാദകോലാഹലങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇനിയും കുറേനാള്‍കൂടി അതു തുടരുമെന്ന് വേണം വിചാരിക്കാന്‍.
ഭാരതീയ ജനതാ പാര്‍ട്ടിക്ക് കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടായ നേട്ടങ്ങള്‍ ഇരുമുന്നണികളിലുംപെട്ട കപടമതേതര കക്ഷികള്ക്കൊക്കെ നടുക്കവും കിടിലവും ഉണ്ടാക്കി. അവരുടെ വന്‍തോക്കുകള്‍ മിക്കവരും വോട്ടുചെയ്ത ഡിവിഷനുകളിലും വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. ബിജെപിക്കെതിരെ അസഭ്യമായ ആക്ഷേപശരങ്ങള്‍ തൊടുത്തുവിട്ട പല നേതാക്കളെയും അത് അസ്വസ്ഥമാക്കി. നായന്മാര് ബിജെപിക്കു വോട്ടുചെയ്യുന്നതിനെ വിലക്കിയ എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായരുടെ സ്വന്തം പെരുന്നയിലെ രണ്ടു വാര്‍ഡുകളില്‍ ജയിച്ചതും മറ്റാരുമല്ല.
ഹൈന്ദവൈക്യം കൈവരിക്കാന്‍ തന്റേതായ വഴിയിലൂടെ കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ സമത്വമുന്നേറ്റ യാത്ര നടത്താന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തീരുമാനിച്ചത് ഇരുമുന്നണികളിലും ഭയങ്കരമായ സംഭ്രാന്തി സൃഷ്ടിച്ചുവെന്ന് അവരുടെയൊക്കെ കഴിഞ്ഞ ഏതാനും ആഴ്ചക്കാലത്തെ ആക്രോശങ്ങളില്നിന്നു വ്യക്തമാണ്. നമ്പൂതിരി മുതല്‍ നായാടിവരെയുള്ള എല്ലാ സമുദായ നേതാക്കളെയും അതില്‍ സഹകരിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു. ഈ സംരംഭത്തില്‍ വിശ്വഹിന്ദുപരിഷത്ത്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ സഹകരിച്ചുവെന്നു മാത്രമല്ല ഈയിടെ അന്തരിച്ച വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍ കുറെക്കാലമായി ഇങ്ങനെ ഒരു സഹകരണത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ വി.മുരളീധരനും രാഷ്ട്രീയ സ്വയംസേവക് സംഘം പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്ററും ആശംസകള്‍ നല്കുകയുമുണ്ടായി.
കൊല്ലത്ത് ആര്.ശങ്കറിന്റെ പ്രതിമ സ്ഥാപിക്കാന്‍ എസ്എന്‍ഡിപി ശ്രമം ആരംഭിച്ചപ്പോള്‍ത്തന്നെ പ്രധാനമന്ത്രിയെക്കൊണ്ട് അത് അനാച്ഛാദനം ചെയ്യിക്കണമെന്ന ഉദ്ദേശ്യത്തോടെ വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി ഒരു കത്തയച്ചിരുന്നുവെന്ന് ഈയിടെ ചാനലുകളിലൂടെ പുറത്തുവന്ന വാര്‍ത്തകളില്‍നിന്ന് മനസ്സിലാകുന്നു. ആ കത്ത് ആര്‍ക്കാനുംവേണ്ടി ഓക്കാനിക്കുന്നതുപോലുള്ള ഒന്നാണെന്ന് ചാനലുകളില്‍ വന്നതുനോക്കിയാല് മനസ്സിലാകും. അതിനിടെ വെള്ളാപ്പള്ളി ദല്‍ഹി സന്ദര്‍ശിച്ച് ബിജെപി നേതാക്കളുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയെ നേരിട്ട് പരിപാടിക്കു ക്ഷണിക്കുകയും അദ്ദേഹത്തിനു സൗകര്യമായ ദിവസം അതു നടത്താന്‍ തയ്യാറാകുകയും ചെയ്തു. ബിജെപി സംസ്ഥാനാധ്യക്ഷന്‍ വി.മുരളീധരനും ഒ.രാജഗോപാലും ഇക്കാര്യത്തില്‍ സഹായിച്ചുവെന്നു മനസ്സിലാകുന്നു.
അതിനിടെ, പ്രതിമാ നിര്‍മാണം പൂര്‍ത്തിയാക്കി നിര്‍ദ്ദിഷ്ട വേദിയില്‍ സ്ഥാപിച്ച് അനാച്ഛാദനത്തിനു തയ്യാറാക്കി. സമത്വമുന്നേറ്റ യാത്ര തുടങ്ങിയ ദിവസമാണ് വി. മുരളീധരന് അനാച്ഛാദന തീയതി അറിയിക്കുന്ന പ്രധാനമന്ത്രി കാര്യാലയത്തില്‍നിന്നുള്ള കത്ത് വെള്ളാപ്പള്ളിക്ക് എത്തിച്ചത്. കൂടാതെ ശിവഗിരിമഠവും നാരായണഗുരു സമാധി മണ്ഡപവും സന്ദര്‍ശിക്കാനുള്ള ആഗ്രഹം അദ്ദേഹം മഠത്തെയുമറിയിച്ചു. തീര്‍ത്ഥാടന സമയത്ത് അവിടെയെത്താനാണ് മഠം ക്ഷണിച്ചതെങ്കിലും പ്രധാനമന്ത്രി സേനാതലവന്മാരുടെ വാര്‍ഷിക സമ്മേളനത്തിനായി കൊച്ചി പുറംകടലില്‍ വിക്രമാദിത്യ എന്ന വിമാനവാഹിനിയില്‍ എത്തുന്ന അവസരത്തിലാണ് ഈ പരിപാടികള്‍ക്ക് സമയം കണ്ടെത്തിയത്.കൂട്ടത്തില്‍ തൃശ്ശിവപേരൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ മഹായോഗത്തിലും പങ്കെടുക്കാന്‍ മോദി തയ്യാറായി.
വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയിലെ പ്രസംഗങ്ങളില്‍ ഇരുമുന്നണികളുടെയും ഭരണകാലത്ത് ഹിന്ദുസമൂഹത്തിന് അനുഭവിക്കേണ്ടിവന്ന അനീതികളെയും വിവേചനങ്ങളെയും അവഗണനകളെയും അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതുസംബന്ധമായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലഘുലേഖയും വിതരണം ചെയ്തിരുന്നു. ഇതിന്റെ ചൂട് ഇരുമുന്നണികളിലെയും കപടമതേതരക്കാരെ വല്ലാതെ പൊള്ളലേല്‍പ്പിച്ചു. അവര്‍ വെള്ളാപ്പള്ളിയെയും അദ്ദേഹത്തിന് പ്രേരണയും പിന്തുണയും നല്കുന്നവെന്നാരോപിച്ച് ബിജെപിയെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും വിശേഷിച്ച് ആര്‍എസ്എസിനെയും നികൃഷ്ടമായ ഭാഷയില്‍ അര്‍ത്ഥസത്യങ്ങളും അസത്യങ്ങളും അനവസരങ്ങളില്നിന്നടര്ത്തിയെടുത്ത സംഗതികളും നിരത്തി അധിക്ഷേപിച്ചു. ചാനലുകളും പത്രങ്ങളും അത് ആഘോഷമാക്കി രസിച്ചു.
അതിനിടയിലാണ് കോഴിക്കോട്ടെ ഭൂഗര്ഭകുഴലില് വീണ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ മാന്‍ഹോളിലിറങ്ങി ജീവത്യാഗംചെയ്ത നൗഷാദ് എന്ന യുവാവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി വന്നെത്തി കുടുംബാംഗങ്ങളോട് സംവേദന അറിയിച്ചുകൊണ്ട് 10 ലക്ഷം രൂപയും കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കുന്നതായി പ്രഖ്യാപിച്ചത്. ആ യുവാവിന്റെ ജീവത്യാഗത്തിന്റെ മേന്മയെ പുകഴ്ത്തിക്കൊണ്ടുതന്നെ അതേരീതിയില്‍ സമീപകാലത്തുതന്നെ ജീവന് ബലിയര്‍പ്പിച്ച ഹിന്ദുക്കളായവര്‍ അവഗണിക്കപ്പെട്ടതിനെ വെള്ളാപ്പള്ളി നടേശന് ചൂണ്ടിക്കാട്ടുകയും അതിനെ ശക്തിയായി വിമര്‍ശിക്കുകയും ചെയ്തു. ”മരിക്കുകയാണെങ്കില്‍ മുസ്ലിമായി മരിക്കണം” എന്ന അദ്ദേഹത്തിന്റെ പ്രയോഗത്തെ പൊക്കിയെടുത്ത് രാഷ്ട്രീയക്കാര്‍ കൊടിയുടെ നിറഭേദമെന്യേ ശകാരവര്‍ഷം തുടങ്ങി. ചാനലുകാരും അതാഘോഷിച്ചു. വര്‍ഗീയ വൈരം പടര്‍ത്തുന്ന പ്രസംഗം ചെയ്തതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അദ്ദേഹത്തിന്റെ പേരില്‍ ആലുവ പോലീസ് ക്രിമിനല്‍ കേസും ചാര്‍ജ് ചെയ്തു. ഏതുദിവസവും അറസ്റ്റുചെയ്ത് യാത്ര തടയുമെന്ന അന്തരീക്ഷം നിലനിന്നു.
യാത്രയ്ക്കുശേഷമാണ് ഡിസംബര്‍ 15 ന് ആര്.ശങ്കറുടെ പ്രതിമാ അനാച്ഛാദനം നിശ്ചയിക്കപ്പെട്ടിരുന്നത്. അതില്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി ക്ഷണം പിന്‍വലിച്ചു. അത് പുതിയ വിവാദത്തിന് വഴിവെച്ചു. പാര്‍ലമെന്റില്‍ തന്നെ കോണ്‍ഗ്രസുകാര്‍ അതിന്റെ പേരില്‍ കോലാഹലമുണ്ടാക്കി സഭ സ്തംഭിപ്പിച്ചു.
അക്കൂട്ടത്തില്‍ ഇതിന്റെയൊക്കെ പിന്നില്‍ ആര്‍എസ്എസ് ആണെന്ന ആക്രോശവും മുഴക്കപ്പെട്ടു. മാത്രമല്ല ആര്.ശങ്കറെ ആര്‍എസ്എസ് ആക്കാനുള്ള കുത്സിതശ്രമവും ആരോപിക്കപ്പെട്ടു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് പി.പരമേശ്വര്‍ജി തന്റെ പ്രചാരകജീവിതത്തിന്റെ തുടക്കത്തില്‍ കൊല്ലത്തു പ്രവര്‍ത്തിച്ച കാലത്ത് 1950 ല്‍ അവിടത്തെ ശാഖയില്‍ ഏതാനും അഭിഭാഷകരും മറ്റും പങ്കെടുക്കാറുണ്ടായിരുന്നുവെന്നും അക്കൂട്ടത്തില്‍ ആര്.ശങ്കറും ഉള്പ്പെടുമെന്നെഴുതിയത് ജന്മഭൂമി വാര്ത്തയാക്കിയതിനെതിരെയും വിമര്‍ശനമുണ്ടായി.
ആര്.ശങ്കറും ആര്‍എസ്എസുമായുള്ള ബന്ധം അത്രമാത്രമായിരുന്നില്ല എന്നതാണ് വാസ്തവം. 1949-50 കാലത്ത് ഹിന്ദുമഹാമണ്ഡല രൂപീകരണത്തിനു ശ്രമം നടക്കവേ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതില്‍ സജീവമാകണമെന്നദ്ദേഹം ആഗ്രഹിച്ചു. ആലപ്പുഴയില്‍ പ്രചാരകനായിരുന്ന പി.മാധവനാണ് ആ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്. ശ്രീനാരായണ കോളേജ് മൈതാനത്തു നടന്ന മഹാമണ്ഡല കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായി ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയെ ആണ് മന്നശങ്കരന്മാര് (മന്നത്തു പത്മനാഭനും ആര്.ശങ്കറും) ക്ഷണിച്ചത്. ശ്യാം ബാബു അതിനു സമ്മതിച്ചതുമാണ്. പക്ഷേ പെട്ടെന്നുണ്ടായ ചില അസൗകര്യങ്ങള്‍ മൂലം പി.കെ.ആത്രേയയെ അയയ്ക്കുകയായിരുന്നു. കിഴക്കന്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ നേരിടുന്ന അതിഭീകരമായ ആക്രമണങ്ങള്‍ മൂലം ആയിരക്കണക്കിനാളുകള്‍ മരിക്കുകയും 20 ലക്ഷത്തോളംപേര്‍ പശ്ചിമബംഗാളിലേക്കു ഓടിവരികയും ചെയ്തിരുന്നു. വിഭജനകാലത്തെ വാഗ്ദാനമനുസരിച്ച് ഇവരുടെയും കിഴക്കന്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെയും സംരക്ഷണം ഭാരതം ഏറ്റെടുക്കണമെന്ന ഡോ.മുഖര്‍ജിയുടെ ആവശ്യം പ്രധാനമന്ത്രി നെഹ്റു അംഗീകരിച്ചില്ല. ഇതിനുപകരം പാക് പ്രധാനമന്ത്രി ലിയാഖത്ത് അലിഖാനുമായി ഉടമ്പടിയുണ്ടാക്കി ഈ 20 ലക്ഷം പേരെയും തിരിച്ചുപോകാന്‍ നിര്‍ബന്ധിതരാക്കിയതില്‍ പ്രതിഷേധിച്ച് മുഖര്‍ജി മന്ത്രിസ്ഥാനം രാജിവെച്ചു. ഹിന്ദുക്കളുടെ സംരക്ഷണത്തിനായി പ്രയത്നിച്ച ശ്യാമപ്രസാദ് മുഖര്‍ജി ഹൈന്ദവ ജനതയുടെ ആശാദീപമായിത്തീര്ന്നിരുന്നു.
ഹിന്ദുമഹാമണ്ഡല കണ്‍വെന്‍ഷനില്‍ സന്നദ്ധ ഭടന്മാരായി വന്ന സ്വയംസേവകര്‍ ഗണവേഷത്തില്തന്നെ സേവനം ചെയ്യണമെന്നായിരുന്നു ആര്.ശങ്കറിന്റെ ആഗ്രഹം. അവരുടെ നിസ്വാര്‍ത്ഥവും നിന്തരവുമായ സേവനം അദ്ദേഹത്തെ സന്തുഷ്ടനാക്കി. രണ്ടുവര്‍ഷം കഴിഞ്ഞ് ശ്രീഗുരുജി ഗോള്‍വല്‍ക്കര്‍ തിരുവനന്തപുരം സന്ദര്‍ശനത്തിനുശേഷം മടങ്ങുന്ന വഴിക്ക് ഹിന്ദുമഹാമണ്ഡലനേതാക്കളായ മന്നത്തുപത്മനാഭനും ആര്.ശങ്കറും കൊല്ലത്തെ കേന്ദ്ര ആഫീസില്‍ ക്ഷണിച്ചുവരുത്തി സ്വീകരണം നല്കി.
അതുകൂടാതെ 1952 ഡിസംബറില്‍ തിരുകൊച്ചി സംസ്ഥാനം, മധുര, തിരുനെല്‍വേലി ജില്ലകളുടെ മൂന്നുദിവസത്തെ ആര്‍എസ്എസ് ശിബിരം നടത്താന്‍ കൊല്ലത്തെ ശ്രീനാരായണ കോളേജ് കെട്ടിടങ്ങളും വളപ്പും ആര്.ശങ്കര്‍ വിട്ടുകൊടുത്തു. കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഈ ലേഖകന്‍ ആദ്യമായി പങ്കെടുത്ത സംഘശിബിരം അതായിരുന്നു. ശിബിരത്തിന്റെ ആദ്യദിവസം ശങ്കര്‍ അവിടെ വരികയും അവിടത്തെ മുഖ്യാധികാരി സര്‍കാര്യവാഹ് ഭയ്യാജി ദാണിയുമായി സംഭാഷണം നടത്തുകയും ചെയ്തു. ആ ശിബിരത്തിന്റെ സമാപനപരിപാടിയിലെ മുഖ്യാതിഥി മന്നത്തു പത്മനാഭനായിരുന്നു എന്നും ഓര്‍ക്കാം.
ഹിന്ദുമഹാമണ്ഡല രൂപീകരണത്തെത്തുടര്‍ന്ന് ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതിനും കോണ്‍ഗ്രസിനെ ബാധിച്ച ക്രിസ്ത്യന്‍ നീരാളിപ്പിടുത്തത്തെ ചെറുക്കുന്നതിനുമായി ശങ്കര്‍ പ്രസിഡന്റായി ഡെമോക്രാറ്റിക് കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടു. ആയിടെ നടന്ന നെടുമങ്ങാട് ഉപതെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് കോണ്‍ഗ്രസ് ഗംഭീര വിജയം നേടി. ഇങ്ങനെ ഹിന്ദുത്വ രാഷ്ട്രീയത്തിന് വിജയിക്കാന്‍ കഴിയുമെന്ന് പ്രായോഗികമായി തെളിയിച്ചത് ശങ്കറായിരുന്നു.
ഡോ.ശ്യാമപ്രസാദ് മുഖര്‍ജി നെഹ്റു മന്ത്രിസഭ വിട്ട് പുതിയ രാഷ്ട്രീയകക്ഷി രൂപീകരിക്കാനുള്ള ആലോചനയിലായിരുന്ന 1951 ല്‍ ഒരു പാര്‍ലമെന്റ് സമിതിയോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തുവന്നിരുന്നു. അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ മന്നവും ശങ്കറും ഡിസംബര്‍ 14 ന് റസിഡന്‍സി ബംഗ്ലാവില്‍ ചെന്ന് ഒരു മണിക്കൂറിലേറെ സംസാരിച്ചതായി മന്നത്തിന്റെ ഡയറിക്കുറിപ്പുകളില്‍ ഉണ്ട്. സംഭാഷണങ്ങളുടെ വിശദവിവരങ്ങള്‍ ലഭ്യമല്ല. പക്ഷേ അതിനടുത്തുതന്നെ ഭാരതീയ ജനസംഘത്തിന്റെ രൂപീകരണം സംബന്ധിച്ച് മുംബൈയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനിലേക്ക് ശങ്കറിനു ക്ഷണം ലഭിച്ചതായും അദ്ദേഹം അതിനു പോയതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
ആര്.ശങ്കര്‍ പിന്നീട് കോണ്‍ഗ്രസിലേക്കു മടങ്ങിയത് സര്‍ദാര്‍ പട്ടേലിന്റെ സ്വാധീനത്താലാണെന്നു മനസ്സിലാകുന്നു. അതേസമയം, ഹൈന്ദവ താല്‍പ്പര്യങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ സംരക്ഷിക്കാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. അതിന്റെ രക്തസാക്ഷിയായിട്ടാണ് അദ്ദേഹത്തിന് 1964 ല്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. അതോടെ കോണ്‍ഗ്രസ് പൂര്‍ണമായും ക്രൈസ്തവ താല്പ്പര്യങ്ങള്ക്കടിപ്പെട്ടുവെന്നത് സത്യം മാത്രം. 1971 ല്‍ ചിറയിന്‍കീഴ് ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും വയലാര്‍ രവിയ്ക്കുവേണ്ടി ഉമ്മന്‍ചാണ്ടി വാശിപിടിച്ച് അത് നിഷേധിച്ചു.
തന്റെ പ്രവൃത്തികളുടെ ധാര്‍മികതയില്‍ അടിയുറച്ചുനിന്ന ആര്.ശങ്കര്‍ ഒരിക്കലും ആരുടെയും മുന്നില്‍ കുനിഞ്ഞില്ല. അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍നിന്നും പിന്മാറി എസ്എന്‍ഡിപിയുടെയും എസ്എന്‍ ട്രസ്റ്റിന്റെയും കാര്യങ്ങളില്‍ ശ്രദ്ധിച്ചുകഴിഞ്ഞു. 1972 ല്‍ ചേര്‍ത്തല താലൂക്ക് യൂണിയന്റെ വകയായ ശ്രീനാരായണ ജയന്തി സമ്മേളനത്തില്‍ അദ്ദേഹം മുഖ്യ പ്രഭാഷകനായിരുന്നു. അവിടെ പ്രസംഗകനായി സംഘാടകര്‍ ഇപ്പോഴത്തെ ഭാരതീയ വിചാരകേന്ദ്രം ഡയറ്കടര്‍ പി.പരമേശ്വരനെയും ക്ഷണിച്ചു. പരമേശ്വര്‍ജിയോടൊപ്പം ആ മഹാസമ്മേളനത്തില്‍ സംബന്ധിക്കാനുള്ള അവസരം എനിക്കുമുണ്ടായി. അവരുടെ സംഗമത്തില്‍ ശങ്കര്‍ എത്ര സ്നേഹവാത്സല്യങ്ങളോടെയാണ് പരമേശ്വര്‍ജിയോട് സംസാരിച്ചതും പെരുമാറിയതുമെന്നതിന് ഞാന്‍ സാക്ഷിയാണ്.
ആര്.ശങ്കര്‍ ആര്‍എസ്എസുകാരനാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. അദ്ദേഹത്തെ അങ്ങനെ വിശേഷിപ്പിക്കാനും ഒരുക്കമല്ല. ഒരുകാലത്ത് തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലെയും ഹൈന്ദവ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന് അദ്ദേഹം ചെയ്ത പ്രവൃത്തികള്‍ അമൂല്യങ്ങളാണ്. അതിനെ ആരും കാണാതിരിക്കാനോ വിസ്മരിക്കാനോ ശ്രമിക്കരുത്. ഹൈന്ദവരുടെ ക്ഷേമത്തിനും ഉന്നതിക്കുമായി ആര്, എന്തുസേവനം ചെയ്താലും അതിന്റെ മാഹാത്മ്യത്തെ പൂര്‍ണമായ മൂല്യത്തോടെ അംഗീകരിക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. ആ നിലയ്ക്ക് ആര്.ശങ്കറിന്റെ പങ്ക് അമൂല്യമാണ്. അദ്ദേഹത്തിന്റെ പ്രയത്നഫലമായി ഉയര്ന്നുനില്ക്കുന്ന കലാലയങ്ങളും വിദ്യാലയങ്ങളും ആതുരാലയങ്ങളും ഗുരുദേവകാരുണ്യത്തിന്റെയും ഭാരതീയ പാരമ്പര്യത്തിന്റെയും പ്രതീകങ്ങളാണ്. അതംഗീകരിക്കാന്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കുള്ള മടിയാണിന്നത്തെ അസ്വസ്ഥതകള്‍ക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: