കോട്ടയം: കോട്ടയം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയുടെ സില്‍വര്‍ ജൂബിലി ആഘോഷം വിവാദമാകുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയോജകമണ്ഡലത്തില്‍ 1991 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം 30ന് സോണിയാഗാന്ധി രാഷ്ട്രത്തിന് സമര്‍പ്പിക്കുമെന്നാണ് കോളേജിന്റെ വെബ്സൈറ്റില്‍ പ്രചരിക്കുന്നത്. കോളേജ് സില്‍വര്‍ ജൂബിലി വര്ഷത്തിലെത്തിയെങ്കിലും കോളേജിന്റെ ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല.
അന്തരിച്ച മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണനെക്കൊണ്ട് ഈ സ്ഥാപനം ഉദ്ഘാടനം ചെയ്യിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തതാണ്. എന്നാല്‍ സ്ഥലം എംഎല്‍എ കൂടിയായ ഉമ്മന്‍ ചാണ്ടിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങ് നടക്കാതെപോയത്. സോണിയാഗാന്ധി അദ്ധ്യക്ഷയായിരുന്ന യുപിഎയുടെ ഭരണകാലത്ത് പലപ്രാവശ്യം സോണിയയെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല.
ഇപ്പോള്‍ കേവലം ഒരു എംപി മാത്രമായ സോണിയാഗാന്ധി സംസ്ഥാനത്തെ ഒരു പ്രമുഖ വിദ്യാഭ്യാസസ്ഥാപനം പ്രവര്‍ത്തനമാരംഭിച്ച് 25 വര്‍ഷത്തിനുശേഷം രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നതിലെ ഔചിത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. മാത്രമല്ല ഒരു എംപി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സംസ്ഥാന മുഖ്യമന്ത്രി അദ്ധ്യക്ഷത വഹിക്കുന്നതിലെ പ്രോട്ടോക്കോള്‍ പ്രശ്നവുമുയര്ന്നുവരും.
നാളെ നടക്കുന്ന സ്വാഗതസംഘം രൂപീകരണയോഗവും ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലത്ത് എസ്എന്‍ ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ മുഖ്യമന്ത്രിയെ അദ്ധ്യക്ഷസ്ഥാനത്തുനിന്നും ഒഴിവാക്കിയതിനെ സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പറഞ്ഞാണ് കോണ്‍ഗ്രസും ഉമ്മന്‍ ചാണ്ടിയും വിവാദമാക്കിയത്. ആ സാഹചര്യത്തില്‍ പാമ്പാടിയിലെ സര്‍ക്കാര്‍ സ്ഥാപനത്തിലെ ചടങ്ങില്‍ മുഖ്യമന്ത്രി അദ്ധ്യക്ഷനും എംപി ഉദ്ഘാടകയുമാകുന്നതിന് മറുപടി പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം ഏറെ വിഷമിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: