കണ്ണൂര്‍: തോട്ടട പോളിടെക്നിക്ക് വിദ്യാര്‍ത്ഥികള്‍ ബസ്സ് ക്ലീനറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ്സ് ജീവനക്കാര്‍ നടത്തി വരുന്ന മിന്നല്‍ പണിമുടക്ക് തുടരുന്നു. ഇന്നലെ കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടിലോടുന്ന ബസ്സ് ജീവനക്കാരും പണിമുടക്കിയിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ചൊവ്വാഴ്ച മുതലാണ് മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. സംഭവത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യുകയും ജീവനക്കാര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ പണിമുടക്കില്‍ നിന്ന് പിന്മാറുകയുള്ളു എന്നാണ് ജീവനക്കാര്‍ പറയുന്നത്. യൂണിയനുകളുടെയും ബസ്സുടമകളുടെയും പിന്തുണയില്ലാതെയാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. കണ്ണൂര്‍ തലശ്ശേരി റൂട്ടിലോടുന്ന ദീര്‍ഘദൂര ബസ്സുകള്‍ തടയാനുള്ള ശ്രമം നടന്നിരുന്നെങ്കിലും പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ മിന്നല്‍ പണിമുടക്ക് നടത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ നീക്ക2ം. സര്‍വ്വീസ് മുടക്കുന്ന ബസ്സുകളിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സുകള്‍ പിടിച്ചെടുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അധികൃതര്‍ നീക്കമാരംഭിച്ചിട്ടുണ്ട്. ഓട്ടം നിര്‍ത്തിവെച്ച ബസ്സുകളുടെ പെര്‍മിറ്റ് പിടിച്ചെടുക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മിന്നല്‍ പണിമുടക്കിനെതിരെ ജില്ലാ ബസ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂര്‍ തലശേരി റൂട്ടില്‍ ബസ് ജീവനക്കാര്‍ നടത്തുന്ന മിന്നല്‍ പണിമുടക്ക് ഉടന്‍ അവസാനിപ്പിക്കണമെന്ന് കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സര്‍വ്വീസ് നിര്‍ത്തിവെച്ച നടപടി പെര്‍മിറ്റ് വിരുദ്ധമാണെന്നും ഇതിനെ തുടര്‍ന്ന് ആര്‍ടിഒ ലൈസന്‍സ് റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ അതിന് അതത് ബസ്സുടമകളും തൊഴിലാളികളുമായിരിക്കും ഉത്തരവാദികളെന്നും കമ്മറ്റി അറിയിച്ചു. ബസ്സുകള്‍ തടയുകയും സര്‍വ്വീസ് നടത്തുന്നതിനെതിരെ ആരെങ്കിലും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവര്‍ക്കെതിരെ ജാമ്യം കിട്ടാത്ത വകുപ്പുള്‍പ്പെടെ ചേര്‍ത്തു നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. തൊഴിലാളികളെ നിസ്സാര പ്രശ്നത്തിന്റെ പേരില്‍ കൈയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ അധികാരികള്‍ തയ്യാറാകണമെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: