കണ്ണൂര്‍: ജില്ലാ ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ആകെ 36 കിടക്കകളാണുള്ളത്. ഇവിടെ അഡ്മിറ്റാകുന്ന രോഗികള്‍ക്കും കൂടെ നില്ക്കുന്ന രോഗികള്‍ക്കും ഉപയോഗിക്കാന്‍ അഞ്ച് കക്കൂസുകള്‍ പണിതിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം ഉപയോഗ ശൂന്യമായിട്ട് മാസങ്ങളായി. ശേഷിച്ച രണ്ടെണ്ണവും ഉപയോഗ ശൂന്യമായതിനെ തുടര്‍ന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സൂപ്രണ്ട് ഡോ.പ്രീതയെ ഉപരോധിച്ചത്. ഗര്‍ഭിണികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ശൗചാലയ സംവിധാനമൊരുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതിനും പരിഹാരമുണ്ടയിട്ടില്ല. മൂന്ന് ദിവസത്തിനകം പ്രശ്ന പരിഹാരമുണ്ടാകുമെന്ന് സൂപ്രണ്ട് രേഖാമൂലം ഉറപ്പ് നല്‍കിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു ഏളക്കുഴി, ജില്ലാ അധ്യക്ഷന്‍ കെ.പി.അരുണ്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി.ബിജു, കെ.സി.ജിയേഷ്, പി.എ.റിത്തേഷ്, കെ.വിനില്‍, സുര്‍ജിത്ത് റാം, സജിത്ത് ചേലേരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: