കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ വനിതാ സുഹൃത്തുമൊന്നിച്ച് ബെഞ്ചിലിരുന്ന് സംസാരിക്കുന്നത് അനാശാസ്യമാണെന്ന് ആരോപിച്ചെത്തിയ പോലീസുകാരന് പണം പിടിച്ചു പറിച്ചതായി പരാതി. സംഭവം വിവാദമായതോടെ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിലെ സിവില്‍ പോലീസുകാരനും ഹൈക്കോടതി ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനുമായ പി. എ. അന്‍സാരിയെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ദിനേഷ് കുമാര്‍ സസ്പെന്‍ഡ് ചെയ്തത്.ഉദ്യോഗസ്ഥനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
സദാചാര പോലീസ് ചമഞ്ഞെത്തിയാണ് പോലീസുകാരന് സുഹൃത്തുക്കളായ രണ്ട് പേരില്‍ നിന്നും 5000 രൂപ ഭീഷണിപ്പെടുത്തി വാങ്ങിയത്. അനാശാസ്യത്തിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം പിടിച്ചുപറിച്ചത്. കോതമംഗലം സ്വദേശിയായ യുവാവ് കൊച്ചിയിലെ മറൈന്‍ െ്രെഡവില്‍ പരിചയക്കാരിയായ യുവതിയുമായി സംസാരിച്ചത് കണ്ടാണ് ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തിയത്. ഇരുവരും സംസാരിച്ചുകൊണ്ട് ബെഞ്ചില്‍ ഇരിക്കുമ്പോള്‍ സമീപത്ത് മറ്റുള്ളവരും ഉണ്ടായിരുന്നു. തങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ സ്റ്റേഷനില്‍ ചെന്ന് സംസാരിച്ചാല്‍ മതിയെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ഇതിനിടെ 2000 രൂപ കൊടുത്താല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്ന് ഇരുവരോടും അന്‍സാരി ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം ഇത് കൂട്ടാക്കിയില്ല, പിന്നീട് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകാതിരിക്കാന്‍ 2000 രൂപ നല്കാന് തയ്യാറായപ്പോള്‍ പേഴ്സ് ബലമായി പിടിച്ചുവാങ്ങി 5000 രൂപ എടുക്കുകയായിരുന്നു. ഇതിനിടെ പോലീസുകാരന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെ ഉദ്യോഗസ്ഥന് റോഡിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളെ പിന്തുടര്‍ന്ന പരാതിക്കാരന് ഹൈക്കോടതി ഗേറ്റിന് സമീപം അന്‍സാരിയെ പിടിക്കുകയായിരുന്നു.
അപ്പോള്‍ പോലീസ് ആണെന്ന് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ഹൈക്കോടതിയിലേക്ക് പോകുകയും ചെയ്തു. തുടര്‍ന്നാണ് യുവാവ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരിശോധനയില്‍ പരാതി വാസ്തവമാണെന്ന് തെളിഞ്ഞതോടെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പോലീസ് ഇയാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: