കണ്ണൂര്‍: ജില്ലാ മുസ്ലീം ലീഗ് നേതൃത്വം മാറണമെന്ന ആവശ്യവുമായി പ്രവര്‍ത്തകരും ജില്ലാ കമ്മറ്റി അംഗങ്ങളും രംഗത്തിറങ്ങിയതോടെ ജില്ലാ കമ്മറ്റി യോഗം പോലും വിളിക്കാന്‍ കഴിയാതെ മുസ്ലീം ലീഗ് ജില്ലാ നേതൃത്വം കുഴങ്ങുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജില്ലാ കമ്മറ്റിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇ.അഹമ്മദിന്റെ സാന്നിധ്യത്തില്‍ യോഗം വിൡു പ്രശ്നം പരിഹരിക്കാന്‍ ചില തീരുമാനങ്ങള്‍ എടുത്തു. ജില്ലാ കമ്മറ്റി ഓഫീസിന്റെ ചുമതല തളിപ്പറമ്പില്‍ നിന്നുള്ള ലീഗ് നേതാവ് കെ.കെ.അബ്ദുള്‍ റഹ്മാനെ ഏല്പിക്കുന്നത് അടക്കമുള്ള തീരുമാനം എടുത്തെങ്കിലും അഹമ്മദുമായി അടുപ്പമുള്ള ഒരു ജില്ലാ ഭാരവാഹി ഇടപെട്ടു ഈ തീരുമാനം തടഞ്ഞു. അതോടെ അഹമ്മദിന്റെ സാന്നിധ്യത്തില്‍ എടുത്ത ഒരു തീരുമാനവും നടപ്പിലായില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാഥനില്ലാത്ത അവസ്ഥയില്‍ ആയിരുന്ന മുസ്ലീം ലീഗ് ജില്ലാ കമ്മറ്റി ജില്ലാ പഞ്ചായത്തിലേക്ക് പോലും അര്‍ഹമായ സീറ്റ് വാങ്ങിയെടുക്കാന്‍ ചര്‍ച്ചയ്ക്ക് പോകാന്‍ പോലും ആളുണ്ടായിരുന്നില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ടത് വളപട്ടണം അടക്കം നിരവധി ശക്തി കേന്ദ്രങ്ങളില്‍ ലീഗിന്റെ പരാജയത്തിന് കാരണമായി.
തെരഞ്ഞെടുപ്പ് അവലോകനത്തിന് ഡിസംബര്‍ 5നു ചേര്‍ന്ന യോഗം രൂക്ഷമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഭാരവാഹികളുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തകരുടെ വികാരത്തിന് അനുസരിച്ച തീരുമാനം എടിക്കാം എന്ന ഉറപ്പില്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഭാരവാഹികളുടെ യോഗം ചേര്‍ന്നപ്പോള്‍ താന്‍ ഒന്നും അറിയുന്നില്ല എന്നും തനിക്കു പരാജയത്തിന് ഉത്തരവാദിത്തം ഇല്ല എന്നും ജില്ലാ പ്രസിഡണ്ട് കെ.എം.സൂപ്പി തുടക്കത്തില്‍ തന്നെ പറഞ്ഞു. എന്നാല്‍ ജില്ലാ കമ്മറ്റി അറിയാതെ പണം പിരിക്കുന്നത് കൊണ്ടാണ് ഒന്നും അറിയിക്കാത്തത് എന്ന് യോഗത്തില്‍ വിശദീകരണം ഉണ്ടായി. ഇതോടെ ഭാരവാഹികളുടെ യോഗത്തിലും തീരുമാനം എടുക്കാനാകാതെ 14നു വീണ്ടും പ്രവര്‍ത്തക സമിതി യോഗം വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തങ്ങള്‍ പ്രകടനമായി വന്നു യോഗം ഉപരോധിക്കും എന്നും ജില്ലാ കമ്മറ്റി രാജിവെച്ച് പുതിയ നേതൃത്വത്തിന് കീഴില്‍ മാത്രമേ യോഗം ചേരാന്‍ അനുവദിക്കൂ എന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ആ യോഗം മാറ്റിവെക്കുകയായിരുന്നു.
ജനുവരിയില്‍ നടക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ജാഥയുടെ പ്രചാരണ പ്രവര്‍ത്തനം കണ്ണൂരില്‍ തുടങ്ങാന്‍ സാധിച്ചിട്ടില്ല. എപ്പോള്‍ യോഗം വിളിച്ചാലും പ്രശ്നം ഉണ്ടാകും എന്നതിനാല്‍ ഇനി എന്ന് യോഗം വിളിക്കും എന്ന് പോലും തീരുമാനിക്കാന്‍ സാധിക്കാതെ നേതൃത്വം കുഴയുകയാണ്. സഹഭാരവാഹികളായ അഡ്വ.എസ്.മുഹമ്മദ്, അഡ്വ.കെ.ലത്തീഫ്, അഡ്വ.പി.വി.സൈനുദ്ദീന്‍ എന്നിവരും ആരോപണ വിധേയര്‍ ആയതിനാല്‍ പകരം ചുമതല നല്കാന് പോലും കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാന നേതൃത്വം. ജില്ലാ കമ്മറ്റിയുടെ പൂര്‍ണമായ പുനസംഘടനകൊണ്ട് മാത്രമേ കണ്ണൂരിലെ പ്രശ്നം പരിഹരിക്കപ്പെടൂ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് കേന്ദ്രങ്ങളിലെല്ലാം പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിവരെയുണ്ടായിരുന്നു. ഇരിക്കൂര്‍, ഇരിട്ടി എന്നിവിടങ്ങളിലെ പ്രശ്നം ഇപ്പോഴും തീര്‍ന്നിട്ടില്ല. ലീഗിലെ ആദ്യന്തം പ്രശ്നം മുസ്ലീം തീവ്രവാദ സംഘടനകള്‍ക്ക് അനുഗ്രഹമായിട്ടുണ്ട്.
ഇതിനിടയില്‍ ചന്ദ്രിക പത്രത്തിന്റെ പ്രചരണത്തിന് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ 16 മുതല്‍ വിദേശ പര്യടനത്തിനു പുറപ്പെടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തകര്‍ രോഷാകുലരാണ് എന്ന വിവരത്തെ തുടര്‍ന്ന് ആ യാത്രയും നിര്‍ത്തിവെച്ചിരിക്കുകയാണ്.
ചന്ദ്രിക പ്രചരണത്തിന് നിയോജക മണ്ഡലം തലങ്ങളില്‍ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു എങ്കിലും എല്ലാ മണ്ഡലങ്ങളിലും അത് നടന്നിട്ടില്ല. പ്രവര്‍ത്തകര്‍ താല്പര്യം കാണിക്കാത്തതിനാല്‍ ആ പ്രവര്‍ത്തനവും മുടങ്ങിക്കിടക്കുകയാണ്. ജില്ലാ മുസ്ലീംലീഗ് കമ്മറ്റി പ്രവര്‍ത്തിക്കാന്‍ പോലും കഴിയാത്ത പ്രതിസന്ധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: