സ്നേഹ സണ്ണി
കോട്ടയം: സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മഹത്വം ഓര്‍മ്മിപ്പിച്ച് ക്രിസ്തുമസ് വന്നെത്തി. വ്യത്യസ്തങ്ങളായ നക്ഷത്രങ്ങളും ബലൂണുകളും പുല്‍ക്കൂടുകളും തോരണങ്ങളുമായി ക്രിസ്മസ് വിപണി ഉണര്‍ന്നു. നക്ഷത്രങ്ങളുടെ വന്‍ ശേഖരണമാണ് ഇക്കുറി ക്രിസ്തുമസ് വിപണിയെ വൈവിധ്യമാക്കുന്നത്. വാല്‍നക്ഷത്രങ്ങളും, ലൂമ് നക്ഷത്രങ്ങളും എല്‍ഇഡി നക്ഷത്രങ്ങളും പേപ്പര്‍ നക്ഷത്രങ്ങളും വിപണിയുടെ മാറ്റ് കൂട്ടുന്നു. മഴമൂലം ഇക്കുറി ആളുകള്‍ക്കു പ്രിയം എല്‍ഇഡി നക്ഷത്രങ്ങളോടാണെന്ന് കച്ചവടക്കാര്‍ പറയുന്നു. താമര ആകൃതിയിലുള്ള മോദി സ്റ്റാറാണ് വിപണിയിലെ താരം. 120 രൂപ മുതല്‍ 320 രൂപവരെയാണ് എല്‍ഇഡി നക്ഷത്രങ്ങളുടെ വില. പേപ്പര്‍ നക്ഷത്രങ്ങള്‍ക്കു 20 രൂപ മുതല്‍ 450 വരെ വിലവരും. സിനിമകളുടെയും രാഷ്ട്രീയക്കാരുടെയും പേരില്‍ ഇക്കുറി നക്ഷത്രങ്ങള്‍ ഇറങ്ങി. കെ.എം.മാണി, പി.സി.ജോര്‍ജ്ജ്, മൊയ്തീന്, പ്രേമം എന്നിങ്ങനെ.
വഴിയോരക്കച്ചവടക്കാരും ക്രിസ്തുമസ് വിപണിയില്‍ സജീവമായിക്കഴിഞ്ഞു. ബലൂണുകളും, ക്രിസ്മസ് പപ്പാ തൊപ്പികളും, തോരണങ്ങളും ക്രിസ്തുമസ് ട്രീയുമെല്ലാം വഴിയോരക്കച്ചവടത്തില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. ക്രിസ്തുമസ് പപ്പാ തൊപ്പിക്ക് 20 രൂപയാണ് വില. ഒരുഷീറ്റ് ബലൂണിന് 8 രൂപയും. വിലക്കുറവ് കാരണം ആളുകള്‍ വഴിയോര സാധനങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നു.
ക്രിസ്തുമസ് വിപണിയില്‍ നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെങ്കിലും കാര്‍ഡുകള്‍ വാങ്ങാന്‍ ആരും താല്‍പ്പര്യം കാണിക്കുന്നില്ല. നവമാധ്യമങ്ങളുടെ സ്വാധീനമാണ് ഇതിന്റെ പ്രധാന കാരണം. ഒരുരൂപമുതല്‍ 300 രൂപ വരെയാണ് കാര്‍ഡുകളുടെ വില. പുല്‍ക്കൂടുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. 450 മുതല്‍ 900 രൂപ വരെയാണ് പുല്ക്കൂടിന് വില. ക്രിസ്മസ് ട്രീകളും ക്രിസ്തുമസ് വിപണി കിഴടക്കി കഴിഞ്ഞു.
50 രൂപ മുതല്‍ 1000 രൂപവരെയാാണ് ട്രീയുടെവില. ആഘോഷങ്ങള്‍ക്കും ആശംസകള്‍ക്കും പഴമയുടെ വാസന നഷ്ടമായെങ്കിലും പഴയകാല ആഘോഷങ്ങളിലെ മാസ്മരികത ഇന്നും നിലനില്‍ക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ക്രിസ്തുമസ് വിപണിയിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: