തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ് ഹൈക്കമാന്റിന് ലഭിച്ച കത്ത് തന്റേതല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്റെ പേരില്‍ ആരാണ് കത്ത് എഴുതിയെന്ന് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയ്ക്ക് കത്തയച്ചുവെന്ന് ദേശീയ ദിനപത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇതു സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ചെന്നിത്തല അന്വേഷണ ആവശ്യം ഉന്നയിച്ചത്.
സാധാരണ താന്‍ തന്റെ ലെറ്റര്‍ പാഡിലാണ് പാര്‍ട്ടി കാര്യങ്ങള്‍ എഴുതി അറിയിക്കുന്നത്. പക്ഷേ ഈ കത്ത് സാധാരണ വെള്ളക്കടലാസിലാണ് എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയ്ക്ക് കത്തെഴുതുമ്പോള്‍ സാധാരണ റെസ്പക്റ്റഡ് മാഡം എന്ന് താന്‍ അഭിസംബോധന ചെയ്യാറുണ്ട്. ഈ കത്തില്‍ അങ്ങനെയല്ല ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റിനുള്ള കത്തുകളില്‍ താന്‍ ഇടയ്ക്കിടയ്ക്ക് സി പി (കോണ്‍ഗ്രസ് പ്രസിഡന്റ്) എന്ന് അഭിസംബോധന ചെയ്യാറുണ്ട്. പുറത്തുവന്ന കത്തില്‍ അങ്ങനെ ഒരെണ്ണം പോലുമില്ല. മാത്രമല്ല താന്‍ പേരെഴുതി ഒപ്പിടുമ്പോള്‍ രമേശ് ചെന്നിത്തലയിലെ ആറും സിയും ഇംഗ്ലീഷില്‍ വലിയ അക്ഷരത്തിലാണ് എഴുതാറുള്ളത്. ഈ കത്തിലെ ഒപ്പ് അത്തരത്തിലല്ല ഇട്ടിരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് കത്തിനെക്കുറിച്ച് അറിയുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പ്രതികരിച്ചു. കത്തിന്റെ ആധികാരികത അറിയാതെ പ്രതികരിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം നടന്ന കെപിസിസി യോഗത്തില്‍ എല്ലാവര്ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. അവിടെ പറഞ്ഞ കാര്യങ്ങളല്ല ഇപ്പോള്‍ കേള്‍ക്കുന്നത്. കത്തിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. അതിനാല്‍ ആധികാരികത ഉറപ്പായശേഷം പ്രതികരിക്കാമെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: