കോതമംഗലം: നേതാക്കള്‍ക്കെതിരെയുള്ള അച്ചടക്ക നടപടിയുമായിബന്ധപ്പെട്ട് വിഭാഗീയത രൂക്ഷമായ നേര്യമംഗലത്ത് സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസ് പിടിച്ചെടുക്കാന്‍ നീക്കം. പാര്‍ട്ടി ഓഫീസ് പൂട്ടിയ താഴ് തകര്‍ത്ത് മറ്റൊരു താഴിട്ട് പൂട്ടി. ഓഫീസ് ചുമതലയുള്ളയാള്‍ പതിവുപോലെ ഇന്നലെ രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മറ്റൊരുതാഴ് ഉപയോഗിച്ച് പൂട്ടിയിട്ടിരി ക്കുന്നതായി കണ്ടെത്തിയത്.
ഓഫീസിന്റെ ചുമതലയുള്ള ലോക്കല്‍ കമ്മറ്റി അംഗമാണ് ചൊവ്വാഴ്ച രാത്രി ഓഫീസ് പൂട്ടിയത്. ഈ താഴ് തകര്‍ത്താണ് പുതിയ താഴിട്ടത്. ഇതിനു പിന്നില്‍ എതിര്‍പക്ഷമാണെന്ന് വി.എസ്.പക്ഷവും ഔദ്യോഗിക പക്ഷവും പരസ്പരം പഴിചാരുകയാണ്.
ലോക്കല്‍ കമ്മറ്റിയില്‍ ആധിപത്യമുള്ള വി.എസ്.പക്ഷ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കം മുന്നോട്ട്പോകുന്നതിനിടെ ഓഫീസിന്റെ താഴ് മാറ്റിയതിന് പ്രത്യേക പ്രാധാന്യമുണ്ട്. ജില്ല കമ്മറ്റി യോഗം ചേരാനിരിക്കെയായിരുന്നു സംഭവം. ഓഫീസിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ആസൂത്രിത നീക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. വിഭാഗീതയെതുടര്ന്നു മൂന്നു വര്‍ഷം മുമ്പും പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കാന്‍ നീ്ക്കം നടന്നിരുന്നു. സംഭവം സംബന്ധിച്ച് നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
ലോക്കല്‍ സെക്രട്ടറിക്കും മറ്റു നാല് കമ്മറ്റി അംഗങ്ങള്‍ക്കുമെതിരെ കാരണം കാ ണിക്കല്‍ നോട്ടീസ് നല്കി അച്ചടക്ക നടപടിക്ക് പാര്‍ട്ടി നേതൃത്വം തുടക്കമിട്ടിട്ടുണ്ട്. കാരണം കാണിക്കല്‍ നോട്ടിസിനുള്ള മറുപടി കഴിഞ്ഞദിവസം ജില്ലാ കമ്മറ്റി ഓഫീസില്‍ ലഭിച്ചിരിന്നു. സംസ്ഥാനകമ്മറ്റി അംഗം സി.എന്‍.മോഹനന് കണ്‍വീനറായുളള അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ നിഷേധിച്ചാണ് പാര്‍ട്ടി നേതൃത്വത്തിന് വി.എസ്.പക്ഷനേതാക്കള്‍ മറുപടി നല്‍കിയിട്ടുള്ളത്.
അടുത്തമാസം അവസാനം മാത്രമെ ഈ വിശദീകരണകത്തുകള് പരിഗണിക്കാനിടയുള്ളുവെന്നാണ് അറിയുന്നത്. നടപടി ഉറപ്പായ നിലയിലാണ് ഈ നേതാക്കളുടെ നീക്കമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍. ഇവര്‍ക്കെതിരെ നടപടിയുണ്ടായാല്‍ നേര്യമംഗലത്തെ സിപിഎമ്മിലെ വിഭാഗീയത പൊട്ടിത്തെറിയിലെത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: