കൊല്ലം: ഓച്ചിറ ബാലഭിക്ഷാടന നിര്‍മാര്‍ജന പദ്ധതിയോടനുബന്ധിച്ച് ഇതുവരെ 18 കുട്ടികളെ പുനരധിവസിപ്പിച്ചതായി ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ.സുബൈര്‍ അറിയിച്ചു. വൃശ്ചികോത്സവത്തോടനുബന്ധിച്ച് മാത്രം എട്ടുകുട്ടികളെ പുനരധിവസിപ്പിച്ചു. ഇവരില്‍ മൂന്നര വയസു മുതല്‍ 15 വയസുള്ള കുട്ടികള്‍വരെയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ മുതിര്ന്നവരോടൊപ്പമുണ്ടായിരുന്ന കുട്ടികള്‍ ബാലവേലക്കും ഭിക്ഷാടനത്തിനും നിര്‍ബന്ധിതരാവുകയായിരുന്നു. ക്ഷേത്ര പരിസരത്ത് നിന്നും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ അഞ്ചുവയസുകാരന് ഇപ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പഠിക്കുകയാണ്. ജില്ലാഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ചൈല്ഡ്ലൈന് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിരുന്നത്. കണ്ടെത്തിയ കുട്ടികളെ പോലീസിന്റെയും ചൈല്‍ഡ് ലൈനിന്റെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.
കുട്ടികളെ അവരവരുടെ പ്രദേശത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുകയും കുട്ടികളുടെ പുനരധിവാസം ഉറപ്പുവരുത്തുകയും ചെയ്തതായി ശിശുസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: