കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച പഠനത്തിനായി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ അണക്കെട്ട് പരിശോധനയില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വിട്ടുനിന്നു. സമിതി അംഗങ്ങള്‍ തമിഴ്നാടിന് അനുകൂലമായ നിലപാടെടുക്കുന്നു എന്നാരോപിച്ചാണ് ഉദ്യോഗസ്ഥര്‍ സമിതിയുടെ സന്ദര്‍ശനം ബഹിഷ്കരിച്ചത്.
കേരളത്തിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാതെ ഏകപക്ഷീയമായ പരിശോധനയാണ് ഉന്നതാധികാര സമിതി അംഗങ്ങള്‍ നടത്തുന്നതെന്ന് കേരളത്തില്‍ നിന്നുള്ള ഉദ്യേഗസ്ഥര്‍ ആരോപിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ വാദം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും അണക്കെട്ട് ബലപ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ മാത്രമാണ് സമിതി അംഗങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി.
അതിനിടെ ഉന്നതാധികാര സമിതിയോടൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കു പോകാന്‍ ശ്രമിച്ച തമിഴ് മാധ്യമ പ്രവര്‍ത്തകരെ കേരള പോലീസ് തടഞ്ഞു. കേരളത്തില്‍ നിന്നുളള മാധ്യമ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണിത്. തമിഴ് മാധ്യമ പ്രവര്‍ത്തകരെ അണക്കെട്ടില്‍ എത്തിക്കാന്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ഇവരെ കേരള പൊലീസ് ബോട്ടില്‍ നിന്നു തിരിച്ചിറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: