ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി എം.ഡി.എം.കെ നേതാവ് വൈക്കോയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. അരമണിക്കൂറോളം ഇവര്‍ സംസാരിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വയലാര്‍ രവി വൈക്കോയുമായി ചര്‍ച്ച നടത്തിയത്.
പ്രകോപനപരമായ അക്രമ സമരം നിര്‍ത്തണമെന്നു വൈക്കോയോടു വയലാര്‍ രവി ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സമരം തുടര്‍ന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അണക്കെട്ടു തകര്‍ക്കുന്ന തരത്തിലുള്ള പ്രതീകാത്മക സമരങ്ങള്‍ കേരളത്തില്‍ നടത്തിയതും അണക്കെട്ട് ഉടന്‍ തന്നെ നീക്കം ചെയ്യും എന്ന തരത്തിലുള്ള ചില മന്ത്രിമാരുടെ പ്രസ്താവനകളുമാണു പ്രകോപനം സൃഷ്ടിച്ചതെന്നു വൈക്കോ മറുപടി പറഞ്ഞു. അതുകൊണ്ടാണു തമിഴ്നാട്ടില്‍ അക്രമാത്മകമായ സമരങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ നല്കുന്ന അളവില്‍ തമിഴ് നാടിനു വെള്ളം നല്‍കാമെന്നു കേരളം ഉറപ്പു തന്ന സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കണമെന്നു വയലാര്‍ രവി അഭ്യര്‍ഥിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള ഉറപ്പ് കേരള മുഖ്യമന്ത്രി നല്‍കണമെന്നു വൈക്കോ പറഞ്ഞു.
വൈക്കോയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം വയലാര്‍ രവി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: