ആലപ്പുഴ: വൈദ്യുതി മേഖലയില്‍ ജില്ലയില്‍ ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ ജ്യോതി യോജന പദ്ധതിപ്രകാരം ആകെ 39.50 കോടിരൂപയുടെ പ്രവര്‍ത്തികള്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. 3248 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന് നല്‍കാനും പദ്ധതിയുണ്ട്.
വൈദ്യുതി മേഖലയില്‍ ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി കളക്ട്രേറ്റില്‍ കൂടിയ യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 11 കെവി ലൈന്‍, ട്രാന്‍സ്ഫോര്‍മറുകള്‍, വോള്‍ട്ടേജ് കൂട്ടുന്നതിനുള്ള പദ്ധതികള്‍, ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കല്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ജില്ലയില്‍ ഐപിഡിഎസ് പദ്ധതി പ്രകാരം 27 കോടി രൂപയുടെ രൂപരേഖ സമര്‍പ്പിച്ചതായും അതിന് അനുമതി കാത്തിരിക്കുന്നതായും യോഗത്തില്‍ കളക്ടര്‍ പറഞ്ഞു. രാജീവ് ഗാന്ധി ഗ്രാമീണ്‍ വിദ്യുത് യോജന പദ്ധതിപ്രകാരം 14.25 കോടി രൂപയുടെ പദ്ധതികള്‍ ജില്ലയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു.
പദ്ധതി അനുസരിച്ച് 192 ട്രാന്‍സ് ഫോര്‍മറുകള്‍, 116 കിലോമീറ്റര്‍ 11 കെവി ലൈന്‍, 40 കിലോമീറ്റര്‍ ത്രീ ഫേസ് ലൈന്‍ എന്നിവ ജില്ലയില്‍ പൂര്‍ത്തിയാക്കി. 5,388 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന് നല്കി. ജില്ലയില്‍ അപേക്ഷിച്ച എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും വൈദ്യുതി കണക്ഷന് നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആര്‍എപി/ഡിആര്‍പി പദ്ധതി ആലപ്പുഴ, അരൂര്‍, ചേര്‍ത്തല, കായംകുളം എന്നിവിടങ്ങളില്‍ പണി പുരോഗമിച്ചു വരുന്നു.
ഓവര്‍ഹെഡ് ലൈന്‍ മാറ്റി ഭൂഗര്‍ഭ കേബിളും എബിസി കേബിളും സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഡിഡിയുജിജെവൈ പദ്ധതിയില്‍ നടന്നുവരുന്ന പ്രവര്‍ത്തികളില്‍ നാല് സാഗി ഗ്രാമങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം പോസ്റ്റ് വേണ്ട 12 കണക്ഷനുകളും പോസ്റ്റ് വേണ്ടാത്ത 26 കണക്ഷനുകളും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: