ചേര്‍ത്തല: മരുത്തോര്‍വട്ടം ധന്വന്തരി മൂര്‍ത്തിയുടെ മണ്ണില്‍ അഖില ഭാരത ഭാഗവത മഹാസത്രത്തിന് തുടക്കമായി. മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ ഇന്നലെ വൈകിട്ട് നടന്ന സത്രസമാരംഭസഭയില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്മാന് ജസ്റ്റിസ് ടി.ആര്.രാമചന്ദ്രന് നായര്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.
ജീവിത വ്യാപാരങ്ങള്‍ക്കിടയില്‍ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാന്‍ ഭക്തിമാര്‍ഗത്തിന് സാധിക്കുമെന്ന് ജസ്റ്റിസ് പറഞ്ഞു. ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ ആത്മാവിലെ ഈശ്വരചൈതന്യത്തെ ധ്യാനിച്ചതായി മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയില്‍ സ്മരിക്കുന്നുണെന്നും പറഞ്ഞു.
ഗുരുവായൂരില്‍ നിന്നുമെത്തിച്ച ശ്രീകൃഷ്ണവിഗ്രഹം സത്രവേദിയില്‍ തന്ത്രി കടിയക്കോല്‍മന കൃഷ്ണന് നമ്പൂതിരി പ്രതിഷ്ഠിച്ചു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ഡോ.ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ധ്വജാരോഹണം നടത്തി. ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ഭാഗവതസമര്പ്പണവും പി.എസ്.സി ചെയര്മാന് ഡോ.കെ.എസ്.രാധാകൃഷ്ണന് സത്രസന്ദേശവും നല്കി.
ഭാഗവത സത്രം നടത്തുന്നത് ഭയത്തില്‍ നിന്നു മുക്തി നേടാനാണെന്നും മരണഭയമാണ് വലിയ ഭയമെന്നും സത്രസന്ദേശമായി രാധാകൃഷ്ണന് പറഞ്ഞു. മരണത്തെ അതിജീവിക്കുന്നതിനുള്ള ശ്രമം ഭാഗവതത്തിലുണ്ട്. മരണത്തെ ഭയന്ന് ജീവിച്ചാല്‍ ഒന്നും ചെയ്യാനാവില്ലെന്നും മരണഭയം അറ്റുപോയാല് ലോകത്തെ കീഴടക്കാമെന്നും പറഞ്ഞു.
പ്രൊഫ. തുറവൂര്‍ വിശ്വംഭരന് അനുഗ്രഹപ്രഭാഷണം നടത്തി. സത്രനിര്‍വഹണസമിതി വൈസ് ചെയര്മാന് കെ.ജി. ശ്രീധരപ്പണിക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സത്രനിര്‍വഹണ സമിതി ചെയര്മാന് ടി.കെ.എ. നായര്‍ അധ്യക്ഷത വഹിച്ചു.
എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. പങ്കജാക്ഷപ്പണിക്കര്‍, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് വി.എം. പുരുഷോത്തമന്, ബി.ഗോപാലകൃഷ്ണന് നായര്‍, എം.കെ. കുട്ടപ്പന് മേനോന്, വയലാര്‍ ലംബോധരന്, ബാബു പണിക്കര്‍, മോഹനന് പിള്ള, ഡോ. ബേബി കമലം, ടി.ജി. പത്മനാഭന് നായര്‍, ആര്. ശശിധരന്, ജെ. സരോജിനിയമ്മ, ശിവശങ്കരന്, കെ. വിനയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനാനന്തരം പ്രൊഫ. വി. വൈദ്യലിംഗ ശര്‍മ്മയുടെ നേതൃത്വത്തില്‍ ഭാഗവത മാഹാത്മ്യ പ്രഭാഷണവും നടന്നു. സത്രം 28നാണ് സമാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: