ആലപ്പുഴ: മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായുള്ള കനാല്‍ തീര സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. കിഡ്കോയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തികള്‍ ജനുവരി 31 ന് മുമ്പ് പൂര്‍ത്തിയാക്കി കനാല്‍ തീരം കനാല്‍ മാനേജ്മെന്റ് സൊസൈറ്റിക്ക് കൈമാറാന്‍ ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്കി.
കനാലില്‍ അഞ്ചുസ്ഥലങ്ങള്‍ കണ്ടെത്തി ബോട്ടിങ്ങിനുള്ള സൗകര്യം ഒരുക്കാന്‍ കനാല്‍ മാനേജ്മെന്റ് സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ജലവിനോദത്തിനുള്ള സൗകര്യവുമുണ്ടാകും. നവീകരിച്ച കനാല്‍തീരം സംരക്ഷിക്കുന്നതിന് സൊസൈറ്റി സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം തേടും.
നിലവിലെ കനാല്‍ സൗന്ദര്യവത്കരണപ്രവര്ത്തികള് പൂര്‍ണ്ണമായും തൃപ്തികരമല്ല. ഉപ്പൂട്ടികനാലും കൊമേഴ്സ്യല്‍ കനാലില്‍ മാര്‍ക്കറ്റിന് കിഴക്കോട്ടുള്ള ഭാഗവും വാടക്കനാലില്‍ കോടതിപ്പാലത്തിന് കിഴക്കുവശവും പണികള്‍ ജനുവരി 31 ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. പണി പൂര്‍ത്തിയായ ഭാഗങ്ങളില്‍ തന്നെ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കണ്ടെത്തുന്ന അപാകങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം കനാല്‍ തീരം ഏറ്റെടുത്ത് കനാല്‍ മാനേജ്മെന്റ് സൊസൈറ്റിക്ക് കൈമാറാന്‍ ടൂറിസം വകുപ്പിന്റെ പ്രോജക്ട് എന്‍ജിനിയറോട് നിര്‍ദ്ദേശിച്ചു. ബാക്കി വരുന്ന തുക വിനിയോഗിച്ച് കനാല്‍ മാനേജ്മെന്റ് സൊസൈറ്റി പണി നേരിട്ടുപൂര്ത്തിയാക്കുന്ന കാര്യം ടൂറിസം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. രണ്ടുവര്‍ഷമായി നടന്നുവരുന്ന എട്ടുകോടി രൂപയുടെ പദ്ധതിയില്‍ പ്രതീക്ഷിച്ച പുരോഗതി കാണാത്തതിനാലാണിതെന്ന് അദ്ദേഹം പറഞ്ഞു.
മുപ്പാലം ഇരുവശവും വൃത്തിയാക്കി മോടിപിടിപ്പിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. പുല്ല് വെട്ടി കനാലിന്റെ ഇരുവശവും വൃത്തിയാക്കും. പ്രമുഖ ശില്പി അജയന് വി. കാട്ടുങ്കല്‍ കനാലിന്റെ വിവിധ ഭാഗങ്ങളിലായി 11 ഇടത്ത് ശില്പങ്ങള് നിര്‍മ്മിക്കുന്നുണ്ട്. മുപ്പാലത്തിന് പടിഞ്ഞാറ് നിര്‍മ്മിക്കുന്ന കല്‍വിളക്കും ഓട്ടന്തുള്ളല് അരങ്ങും കാഴ്ചക്കാര്‍ക്ക് ഏറെ ആസ്വദിക്കാനുള്ള വകനല്കുന്നതായി സംഘം വിലയിരുത്തി. മുപ്പാലത്തിന് പടിഞ്ഞാറ് കനാലിന്റെ വീതിയില്‍ ആലപ്പുഴയുടെ കാഴ്ചകള്‍ പരിചയപ്പെടുത്തുന്ന കൊളാഷും ഒരുക്കുന്നുണ്ട്. ഉപ്പൂട്ടി തോട്ടിനടുത്തുള്ള ആലപ്പുഴ നഗരസഭയുടെ ഏറോബിക്ക് കമ്പോസ്റ്റ് യൂണിറ്റ് കനാലിന്റെ സമീപത്തുകൂടിയുള്ള നടപ്പാത തടസ്സപ്പെടുത്തി നിര്‍മ്മിച്ചതായി കണ്ടെത്തി. യൂണിറ്റ് ഒമ്പത് പൊളിച്ച് കനാല്‍ തീരത്തെ വഴി തെളിച്ച് കനാലോരം വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്മാന് തോമസ് ജോസഫ് പറഞ്ഞു. വീടുകളുടെ മാലിന്യം മാത്രമേ ഇവിടെ സ്വീകരിക്കാവൂവെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കണ്ണന് വര്‍ക്കി പാലത്തിന് സമീപമുള്ള 28 മൂറ്റര്‍ വരുന്ന ചുണ്ടന് വള്ളത്തിന്റെ മനോഹരമായ ശില്‍പ്പത്തിന്റെ പുരോഗതിയും സംഘം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: