കായംകുളം: ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ നവജാത ശിശു മരിച്ചതായി പരാതി. കണ്ടല്ലൂര്‍ തെക്ക് ഭാരതീ ഭവനത്തില്‍ ശ്രീകുമാറിന്റെ ഭാര്യ ശ്യാമ(22)യുടെ പെണ്‍കുഞ്ഞാണ് പ്രസവാനന്തരം മരണപ്പെട്ടത്. ബുധനാഴ്ചയാണ് ശ്യാമയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ആറുമണിയോടെ പ്രസവ വിവരം ഡോക്ടര്‍ ബന്ധുക്കളെ അറിയിക്കുകയും കുട്ടി മരിച്ചതായി പറയുകയും ചെയ്തു.
പ്രസവ ശേഷം കുട്ടിക്ക് ജീവന് ഉണ്ടായിരുന്നതായും കുറച്ചു സമയത്തിന് ശേഷം കുട്ടി മരിച്ചതായുമാണ് ഡോക്ടര്‍ അറിയിച്ചതെന്നും ഇക്കാര്യത്തില്‍ ദുരൂഹതയുള്ളതായും ബന്ധുക്കള്‍ ആരോപിച്ചു. ശ്യാമയുടെ ഭര്തൃസഹോദരന് ശ്രീജിത്തിന്റെ ഭാര്യ അശ്വതി മൂന്നു ദിവസം മുന്‍പ് ഇതേ ആശുപത്രിയില്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. കുട്ടിയെ പുറത്ത് എടുക്കുന്നതിനിടയില്‍ കുട്ടിയുടെ കൈക്ക് പരിക്കേല്‍ക്കുകയും പിന്നീട് മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നടത്തുകയായിരുന്നെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. കായംകുളം പോലീസ് ആശുപത്രിയില്‍ എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: