കൊച്ചി: ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെവന്‍സ്, ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് കേരള ഫുട്ബോള്‍ അസോസിയേഷന്റെ അംഗീകാരം. ഇത് മലബാര്‍ മേഖലയിലെ ഫുട്ബോളിന്റെ വളര്‍ച്ചക്ക് ഏറെ ഗുണം ചെയ്യും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെവന്‍സ് ടൂര്‍ണമെന്റുകള്‍ നടക്കുന്നത് മലബാര്‍ മേഖലയിലാണ്.
ടൂര്‍ണമെന്റുകളുടെ നടത്തിപ്പിനായി കെഎഫ്എയുടെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചതായി കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫിഫയുടെ വില്ലേജ് ഡെവലപ്പ്മെന്റ് ഫുട്ബോള്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് സെവന്‍സ് ഫുട്ബോളിന് അംഗീകാരം നല്കാന് തീരുമാനിച്ചത്.
കെഎഫ്എയുടെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും മല്‍സരങ്ങള്‍ നടത്തുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ക്ലബ്ബുകള്‍ക്കും കളിക്കാര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയും. കെഎഫ്എ, എഐഎഫ്എഫ് രജിസ്ട്രേഷന് ഉളള റഫറിമാരായിരിക്കും മത്സരങ്ങള്‍ നിയന്ത്രിക്കുക. കളിക്കാര്‍, റഫറിമാര്‍, കാണികള്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കം എല്ലാ നിബന്ധനകളും പാലിച്ചായിരിക്കും മല്‍സരങ്ങള്‍ നടത്തുന്നത്. കെഎഫ്എ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി. സണ്ണിയുടെ നേതൃത്വത്തിലായിരിക്കും ഓര്‍ഗനൈസിംഗ് കമ്മറ്റി പ്രവര്‍ത്തിക്കുക.
നേരത്തെ മുതല്‍ അംഗീകാരമില്ലാതെ നടന്നുവന്ന 35 ഓളം ടൂര്‍ണമെന്റുകളാണ് ഇനി കെഎഫ്എയുടെ അംഗീകാരത്തോടെ നടക്കുക. കേരളത്തില്‍ ഫുട്ബോളിന് കൂടുതല്‍ വളര്‍ച്ചയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെന്‍വന്‍സ്, ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മേത്തര്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി കാസര്‍കോട് എളംപച്ചിയില് ഈ മാസവും കണ്ണൂര്‍ വളപട്ടണത്തും കോഴിക്കോട് മാവൂരിലും ജനുവരിയിലും മലപ്പുറം ജില്ലയിലെ മഞ്ചേരി, കൊണ്ടോട്ടി, വളാഞ്ചേരി, പൊന്നാനി എന്നിവിടങ്ങളില്‍ ഫെബ്രുവരിയിലും സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുമെന്നും മേത്തര്‍ പറഞ്ഞു.
നേരത്തെ കേരളത്തില്‍ നടന്നിരുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ ഇവിടുത്തെ ക്ലബ്ബുകള്‍ക്കായി നൈജിരീയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലെ കളിക്കാര്‍ വരികയും വിസയുടെ പ്രശ്നത്തില്‍ ഇവരില്‍ പലരും ജയിലിലാകുകയും ചെയ്ത സംഭവമുണ്ടായിരുന്നു. സെവന്‍സ് ഫുട്ബോളിന് അംഗീകാരമില്ലാതിരുന്നതിനാല്‍ മറ്റു പേരിലായിരുന്നു ഇവര്‍ വന്നിരുന്നത് എന്നാല്‍ ഇനി മുതല്‍ ഫുട്ബോള്‍ കളിക്കാന്‍ എന്ന പേരില്‍ വിസയെടുത്ത് ഇവര്‍ക്ക് വരാന്‍ കഴിയുമെന്നും കെ.എം.ഐ. മേത്തര്‍ പറഞ്ഞു. സിദ്ദീഖ്, ജമാല്‍, രാജേന്ദ്രന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: