ഫട്ടോര്‍ദ: രണ്ടരമാസം നീണ്ടുനിന്ന കാല്‍പ്പന്തുകളിയുടെ കാര്‍ണിവലിന് നാളെ സമാപനം. ഫട്ടോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എഫ്സി ഗോവയും ചെന്നൈയിന് എഫ്സിയും ഏറ്റുമുട്ടുന്നതോടെ ഇന്ത്യന്‍ ഫുട്ബോളിന്റെ മുഖഛായ മാറ്റിയ ഐഎസ്എല്‍ രണ്ടാം പതിപ്പിന് കൊടിയിറങ്ങും. ഏറെ വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ ചെന്നൈയിന് എഫ്സി നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയെയും എഫ്സി ഗോവ ദല്‍ഹി ഡൈനാമോസിനെയും തകര്‍ത്തെറിഞ്ഞാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഏറ്റവും കരുത്തരായ രണ്ട് ടീമുകളാണ് കലാശപ്പോരാട്ടത്തില്‍ പന്തുതട്ടാനിറങ്ങുന്നത് എന്നതിനാല്‍ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനായിരിക്കും കലാശക്കളി സാക്ഷ്യം വഹിക്കുക എന്ന് ഉറപ്പ്.
ഫുട്ബോള്‍ ആരാധകര്‍ക്ക് എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ഒട്ടനവധി അസുലഭ മുഹൂര്‍ത്തങ്ങളാണ് ഇത്തവണത്തെ ഐഎസ്എല്‍ സമ്മാനിച്ചത്. ഒരുപിടി താരങ്ങളുടെയും പരിശീലകരുടെയും വാഴ്ചക്കും താഴ്ചക്കും ഐഎസ്എല്‍ സാക്ഷിയായി.
പ്രാഥമിക റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ഗോവ സെമിയിലെത്തിയത്. കളിച്ച 14 കളികളില്‍ 7 എണ്ണം വിജയിച്ചപ്പോള്‍ നാല് സമനിലയും മൂന്ന് വിജയവും അവര്‍ നേരിട്ടു. ചെന്നൈയിന് എഫ്സിയാകട്ടെ മൂന്നാം സ്ഥാനക്കാരായാണ് അവസാന നാലില്‍ ഇടംപിടിച്ചത്. അവസാന ലീഗ് മത്സരത്തില്‍ പൂനെ സിറ്റിയെ തോല്‍പ്പിച്ചതോടെയാണ് അവര്‍ക്ക് സെമിയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞത്. സെമിയില്‍ ഗോവ ഇരുപാദങ്ങളിലുമായി ദല്‍ഹി ഡൈനാമോസിനെ 3-1നും ചെന്നൈയിന് നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയെ ഇരുപാദങ്ങളിലുമായി 4-2നും പരാജയപ്പെടുത്തി കലാശപ്പോരാട്ടത്തിന് യോഗ്യത നേടുകയായിരുന്നു.
രണ്ട് മുന്‍ സൂപ്പര്‍ സ്റ്റാറുകളാണ് ഈ ടീമുകളുടെ പരിശീലകര്‍. കാല്‍പ്പന്തുലോകം കണ്ട ഏറ്റവും മികച്ച അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍ എന്ന പെരുമയുള്ള ബ്രസീലിയന്‍ ഇതിഹാസം സീക്കോ എഫ്സി ഗോവയെ ഒരുക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങളിലൊരാളായ ഇറ്റാലിയന്‍ ലെജന്‍ഡ് മാര്‍ക്കോ മറ്റരാസിയാണ് ചെന്നൈയുടെ പരിശീലകന്. ഒരു ഫോര്‍വേഡും ഡിഫന്ററും തമ്മിലുള്ള പോരാട്ടമെന്ന പ്രത്യേകത കൂടി ഇത്തവണത്തെ ഫൈനലിനുണ്ട്.
കളിക്കാരുടെ കഴിവുകള്‍ കൃത്യമായി മനസ്സിലാക്കി തന്ത്രങ്ങളൊരുക്കിയാണ് സീക്കോയെന്ന കോച്ച് ഗോവയെ കലാശക്കളിവരെ എത്തിച്ചത്. കഴിഞ്ഞ സീസണില്‍ ലീഗില്‍ രണ്ടാംസ്ഥാനമായിരുന്നു ഗോവയുടെ സ്ഥാനം. സുന്ദരമായ പ്രകടനം കാഴ്ചവച്ചു കളിക്കാരെ ആകര്‍ഷിച്ച ടീമായിരുന്നു എഫ്സി ഗോവ. ഇത്തവണയും അതാവര്‍ത്തിച്ചു. ഇത്തവണ സീക്കോ സ്വന്തം നാട്ടില്‍ ഒരുപിടി താരങ്ങളെയാണ് ടീമിലെത്തിച്ചത്.
ആക്രമണത്തിനു പ്രാമുഖ്യം നല്കുന്ന ടീമിനെ കണ്ടെത്താന്‍ സീക്കോയ്ക്കായുള്ള വൈഭവമാണ് ഗോവയ്ക്ക് നേട്ടമായത്. ബ്രസീലിന്റെ മുന്‍നായകനും ലോകകപ്പ് താരവുമായ ലൂസിയോ, ലൂസിയാനോ സംബ്രോ, റെയ്നാള്‍ഡോ തുടങ്ങി ഏഴ് പേരെയാണ് കാനറികളുടെ നാട്ടില്‍ നിന്നും സീക്കോ ഗോവയിലെത്തിച്ചത്. പരിശീലനസമയത്ത് ടീമംഗങ്ങളുടെ പ്രകടനങ്ങള്‍ സൂക്ഷ്മമായി പഠിച്ച് അവരുടെ കുറവുകള്‍ കണ്ടെത്തി പരിഹരിക്കുന്നതില്‍ സീക്കോ മികച്ചു നിന്നു. ഇതുതന്നെയാണ് ടീമിന്റെ വിജയരഹസ്യവും.
എല്ലാകളിക്കാരെയും പരമാവധി ഉപയോഗപ്പെടുത്താനും മറ്റു പരിശീലകരേക്കാള്‍ സീക്കോയ്ക്കു സാധിച്ചു. ചില ഘട്ടത്തില്‍ പ്രമുഖതാരങ്ങള്ക്കു വിശ്രമവും അനുവദിച്ചു. സുപ്രധാന മത്സരങ്ങളില്‍ അവരെ പ്രയോജനപ്പെടുത്തി വിജയം കണ്ടു. തികച്ചും ആക്രമണ ഫുട്ബോളാണ് സീക്കോ നടപ്പാക്കിയത്. മുന്നേറ്റം തന്നെയാണ് ടീമിന്റെ ശക്തിയെന്നു തെളിയിക്കുന്നതായിരുന്നു സ്ട്രൈക്കര്‍മാരുടെ ധാരാളത്തം. ഇതിന് തെളിവാണ് സെമിഫൈനല്‍ ഉള്‍പ്പെടെ 16 കളികളില്‍ നിന്ന് ഗോവ അടിച്ചുകൂട്ടിയ 32 ഗോളുകള്‍. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടതല്‍ ഗോളടിച്ച ടീമെന്ന ബഹുമതിയും സീക്കോക്കും കൂട്ടര്‍ക്കും സ്വന്തം.
ലോകത്തെ ഏറ്റവും പരുക്കനായ പ്രതിരോധനിരക്കാരന്‍ എന്ന പേര് ചെന്നൈയിന് കോച്ച് മാര്‍ക്കോ മറ്റരാസിക്ക് സ്വന്തം. ആക്രമണവും പ്രതിരോധവും സമാസമം ചേര്‍ത്താണ് മറ്റരാസി ടീമിനെ അണിയിച്ചൊരുക്കിയത്. പ്രഥമ സീണസില്‍ ടീമിന്റെ പരിശീലകനും മാര്ക്വീതാരവുമായാണ് മറ്റരാസി എത്തിയിരുന്നെങ്കില്‍ ഇത്തവണ പരിശീലകന്റെ വേഷത്തിലായിരുന്നു വരവ്. കഴിഞ്ഞ സീസണില്‍ എലാനോയായിരുന്നു ടീമിലെ സൂപ്പര്താരമെങ്കില് ഇത്തവണ അതിനൊരു വ്യത്യാസം വന്നുവെന്നു മാത്രം. മാര്‍ക്വീതാരമായി എലാനോയെ നിലനിര്‍ത്തിയപ്പോള്‍ ഗോളടിക്കാനായി മറ്റരാസി കൊണ്ടുവന്നത് കൊളംബിയന്‍ താരമായ സ്റ്റീവന്‍ മെന്‍ഡോസയെ. രണ്ട് ഹാട്രിക്കുകളുള്പ്പെടെ 12 ഗോളുകളുമായി മെന്‍ഡോസ ഗോള്‍ഡന്‍ ബൂട്ട് ഉറപ്പിക്കുകയും ചെയ്തു. പ്രഗത്ഭരായ ഒരുപിടി ഇന്ത്യന്‍ താരങ്ങളും വിദേശതാരങ്ങളും അടങ്ങിയ ടീമിനെ കൃത്യമായ രീതിയില്‍ കളത്തിലിറക്കിയാണ് മറ്റരാസി ടീമിനെ ഇത്തവണ ഫൈനല്‍ വരെ എത്തിച്ചിരിക്കുന്നത്.
എന്നാല്‍ കളിക്കളത്തില്‍ അച്ചടക്കമില്ലായ്മയില്‍ മുന്നിട്ടുനിന്നത് ചെന്നൈയിന് എഫ്സിയായിരുന്നു. കഴിഞ്ഞ കളികളില്‍ നിന്നായി 44 മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പകാര്ഡുകളും ചെന്നൈയിന് താരങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ എഫ്സി ഗോവക്ക് ഒരൊറ്റ ചുവപ്പുകാര്‍ഡും കിട്ടിയില്ല. കിട്ടിയത് 32 മഞ്ഞക്കാര്‍ഡുകള്‍ മാത്രം.
എന്തായാലും നാളെ നടക്കുന്ന കലാശപ്പോരാട്ടം സീക്കോക്കും മറ്റരാസിക്കും അഭിമാനപോരാട്ടം കൂടിയാണ്. ലീഗ് റൗണ്ടില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ജയവും പരാജയവും നേരിട്ടു. ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നതാണ് ഗോവയ്ക്ക് അനുകൂലം. എന്നാല്‍ ഗോവയിലെ ഫട്ടോര്‍ദ സ്റ്റേഡിയത്തില്‍ വച്ച് പ്രാഥമിക റൗണ്ടില്‍ ചെന്നൈയിന് എഫ്സി 4-0ന് ഗോവയെ തകര്‍ത്തിരുന്നു. അതേസമയം ചെന്നൈയില്‍ നടന്ന കളിയില്‍ 2-0ന് ജയിച്ച് ഗോവ പകരംവീട്ടുകയും ചെയ്തിരുന്നു. തുല്യശക്തികളുടെ പോരാട്ടത്തിനാണ് നാളെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. അതിനാല്‍ ഏറ്റവും ആവേശകരമായ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: