ബെംഗളുരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനു വീണ്ടും ദയനീയ തോല്‍വി. ഏഴ് വിക്കറ്റിന് ഗുജറാത്തിനോടാണ് കേരളം പരാജയപ്പെട്ടത്. പരാജയത്തോടെ കേരളം നോക്കൗട്ട് റൗണ്ടില്‍ കടക്കാതെ പുറത്താവുകയും ചെയ്തു. കഴിഞ്ഞ ദിവസം കര്‍ണാടകയോടും കേരളം ദയനീയമായി പരാജയപ്പെട്ടിരുന്നു.
ഇന്നലെ ഗുജറാത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 43.2 ഓവറില്‍ 102 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 32.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനുതുടക്കം മുതല്‍ തിരിച്ചടികളായിരുന്നു. മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം ബാറ്റിങ്ങിന്റെ ബാലപാഠം മറന്ന് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു. നാല് പേര് മാത്രം രണ്ടക്കം കടന്ന കേരള ഇന്നിങ്സില്‍ ക്യാപ്റ്റന്‍ സച്ചിന് ബേബിയാണ് ടോപ് സ്കോറര്‍. 41 റണ്‍സ്. സുരേന്ദ്രന് (11), സഞ്ജു സാംസണ് (10), മനുകൃഷ്ണന് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. വി.എ. ജഗദീഷ് (2), രോഹന് പ്രേം (6), മുഹമ്മദ് അസ്ഹറുദ്ദീന് (5), പി. പ്രശാന്ത് (2), ഫാബിദ് അഹമ്മദ് (1), നിയാസ് (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍. 10 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത സ്പിന്നര്‍ അക്ഷര്‍ പട്ടേലും രണ്ടുവീതം വിക്കറ്റെടുത്ത ആര്.ബി. കലേരിയ, രോഹിത് ദാഹിയ, ജെ.ജെ. ബുമറാ എന്നിവരുമാണ് കേരളത്തിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ആര്.എച്ച്. ഭട്ട് (35), ചിരാഗ് ജെ. ഗാന്ധി (20) എന്നിവര്‍ പുറത്താകാതെ നിന്നു. പാര്‍ത്ഥിവ് പട്ടേല്‍ (6), പ്രിയങ്ക് പഞ്ചല്‍ (14), ഹിമാലയ ഭരദ് (24) എന്നിവരാണ് പുറത്തായത്. കേരളത്തിന് വേണ്ടി ഫാബിദ് അഹമ്മദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: